ജില്ലയിൽ പ്രദർശന വിപണന മേള: അന്തിമഘട്ട തയാറെടുപ്പ് വിലയിരുത്തി
1548944
Thursday, May 8, 2025 6:41 AM IST
കൊല്ലം: ആശ്രാമം മൈതാനത്ത് 11 ന് തുടങ്ങി 17ന് സമാപിക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ അന്തിമഘട്ട തയാറെടുപ്പ് വിലയിരുത്തി.മന്ത്രി കെ.എൻ.ബാലഗോപാൽ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.
നല്ലനാളെകള്‍ മുന്നില്‍കണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതും തുടരാന്‍ ഉദ്ദേശിക്കുന്നതും. നാളിതുവരെ യാഥാർഥ്യമാക്കിയ പദ്ധതികളുടെ നേര്‍ക്കാഴ്കള്‍, തുടരുന്നവയുടെ വിവരങ്ങള്‍, വരാനിരിക്കുന്ന വികസനപദ്ധതികള്‍ ഒക്കെയാണ് പ്രദര്‍ശനത്തിന്റെ കാതലെന്ന് മന്ത്രി പറഞ്ഞു.
ലഹരിയുടെ പിടിയില്‍ നിന്ന് സമൂഹത്തെയാകെ പിന്തിരിപ്പിക്കാനുള്ള ദൗത്യം സഗൗരവം നടപ്പിലാക്കുകയാണ് സര്‍ക്കാരെന്നും ബാല ഗോപാൽ പറഞ്ഞു. ഇതിനായി നാടൊട്ടുക്ക് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. വാര്‍ഷികാഘോഷവേളയിലും പ്രത്യേക പ്രാധാന്യത്തോടെ സന്ദേശങ്ങള്‍ നല്‍കുകയാണ്. 17ന് എല്ലാ പഞ്ചായത്തുകളിലും വൈകുന്നേരം ലഹരിക്കെതിരെ സന്ദേശമുയര്‍ത്തുന്ന പരിപാടി നടത്തണം.
ചെറുറാലികള്‍ സംഘടിപ്പിച്ച് പഞ്ചായത്തുകേന്ദ്രങ്ങളില്‍ ഒത്തുകൂടി പ്രതിജ്ഞയെടുത്ത് ദീപം തെളിയിക്കുന്ന രീതിയിലാണ് നടത്തേണ്ടത്. പഞ്ചായത്ത് വകുപ്പും ജനപ്രതിനിധികളും ഇതിനായി മുന്‍കൈയെടുക്കണം. എന്റെ കേരളം പരിപാടിയുടെ സമാപന വേദിയില്‍ ലഹരിക്കെതിരെ പ്രതിജ്ഞയും എന്‍. എസ് ആശുപത്രി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. സബ്കളക്ടര്‍ നിഷാന്ത് സിഹാര, റൂറല്‍ പോലിസ് മേധാവി സാബു മാത്യു, എ ഡി എം ജി. നിര്‍മല്‍ കുമാര്‍, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.വി.പി.ജഗതിരാജ്, കെ. എസ്. ശൈലേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, മറ്റുജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.