കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിനിടെ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമായി മാറുന്നു.കഴിഞ്ഞ ദിവസം ഉമയനല്ലൂർ പട്ടരുമുക്കിനടുത്ത് നിർമാണ പ്രവർത്തനത്തിനിടെ പൈപ്പ് പൊട്ടിയത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുവാൻ കാരണമാക്കി.

പൈപ്പ് പൊട്ടിയതു മൂലം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യ മില്ലാതെ ജെസിബിഉപയോഗിച്ച് കുഴിയെടുക്കുന്നതാണ് പൈപ്പുകൾ പൊട്ടുവാൻ കാരണമാകുന്നത്.ഇതിന് മുമ്പും നിരവധി തവണ ഉമയനല്ലൂർ ഭാഗത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം ചാത്തന്നൂർ ഊറാം വിളയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.