‘കേന്ദ്രഫണ്ട് ഉപയോ ഗിച്ച് സിപിഎം പ്രസിദ്ധീകരണ പുസ്തകങ്ങൾ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം’
1375628
Monday, December 4, 2023 12:23 AM IST
കുണ്ടറ : സമഗ്ര ശിക്ഷാ അഭിയാൻ (എസ് എസ് എ) നടപ്പാക്കുന്ന 'ബഡിംഗ് റൈറ്റേഴ്സ്' എന്ന പരിപാടിയുടെ ഭാഗമായി നൽകുന്ന കേന്ദ്രഫണ്ട് ഉപയോഗിച്ച് സിപിഎം പ്രസിദ്ധീകരണ വിഭാഗങ്ങളുടെ പുസ്തകങ്ങൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വാങ്ങിക്കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പദ്ധതിയാണ് സമഗ്ര ശിക്ഷാ അഭിയാൻ. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ അക്കാദമികവും ഭൗതികവുമായ വികാസമാണ് പദ്ധതിയുടെ ലക്ഷ്യം.
എസ് എസ് എ ആവിഷ്കരിച്ച സ്റ്റാർസ്' വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട ഗുണമേൻമാ പദ്ധതിയാണ് ബഡിംഗ് റൈറ്റേഴ്സ്'. കുട്ടികളുടെ വൈജ്ഞാനിക വികാസത്തോടൊപ്പം മാനസികോല്ലാസവും ഉന്നതിയും നൈസർഗികാഭിരുചികളുടെ പോഷണവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. അപ്പർ പ്രൈമറി, സെക്കൻഡറി വിദ്യാർഥികളുടെ വായനാ പരിപോഷണവും സർഗാത്മക വികാസവും ഈ പദ്ധതിയുടെ ലക്ഷ്യത്തിൽ പെടുന്നു.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട യു പി സ്കൂളുകൾക്ക് ആറായിരം രൂപ വീതവും ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പതിനായിരം രൂപ വീതവും പുസ്തകം വാങ്ങാൻ നൽകുന്നുണ്ട്. തുക ഉപയോഗിച്ച് പുസ്തകം വാങ്ങുന്നതിന്, അധ്യാപകർ, ബി ആർ സി ട്രെയിനർ, കലാ സാഹിത്യപ്രവർത്തകർ, രക്ഷാകർതൃപ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കണം എന്നാണ് നിർദ്ദേശം. കുട്ടികൾ വായനയിലേക്ക് താൽപര്യപൂർവം പ്രവേശിക്കുന്നതിന് പര്യാപ്തമാകുന്ന പുസ്തകങ്ങൾ പട്ടികപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഈ നിർദേശങ്ങൾ സർക്കുലർ വഴി നൽകിയെങ്കിലും 'ചിന്ത, സമത, ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് എന്നീ പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകുന്നതായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ ആരോപിച്ചു.
ഇതിൽ ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് സർക്കാർ സ്ഥാപനമാണെങ്കിലും മറ്റ് രണ്ട് സ്ഥാപനങ്ങൾ സി പി എം നിയന്ത്രണത്തിലുളളതാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് സിപിഎം ആശയം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പി എസ്. ഗോപകുമാർ ആവശ്യപ്പെട്ടു.