വീട്ടുമതില്‍ തകർത്തും കൃഷി നശിപ്പിച്ചും പ്രതികാരം
1542873
Wednesday, April 16, 2025 2:02 AM IST
കാഞ്ഞങ്ങാട്: ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്തുവീണ് പച്ചക്കറികള്‍ നശിച്ചതിനു വഴക്കു പറഞ്ഞ വിരോധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതില്‍ തകര്‍ക്കുകയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ആവിക്കരയിലെ പരേതനായ ഡപ്യൂട്ടി കളക്ടര്‍ ടി. കുഞ്ഞിക്കണ്ണന്റെ മകനും മുന്‍ പ്രവാസിയുമായ എ. ജയരാജനാണ് നഷ്ടം സംഭവിച്ചത്. സംഭവത്തില്‍ ബല്ലയിലെ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് തുടങ്ങി 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
വിഷുത്തലേന്ന് രാത്രി 12.30ഓടെ നടന്ന സംഭവം. "30 വര്‍ഷക്കാലം പ്രവാസിയായിരുന്നു. അസുഖത്തെത്തുടര്‍ന്നാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയത്. മംഗളൂരുവിലെ ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍. ഡോക്ടർ നിദേശിച്ചതു പ്രകാരമാണ് വ്യായാമം ആകുമല്ലോയെന്നു കരുതിയാണ് വീട്ടിനു സമീപത്ത് ചെറിയ തോതില്‍ പച്ചക്കറി കൃഷി ചെയ്തു വരുന്നത്. കൃഷിയിടത്തിനു സമീപത്തു കുട്ടികള്‍ ഫുട്ബോള്‍ കഴിക്കാറുണ്ട്.
കഴിഞ്ഞദിവസം കളിക്കുന്നതിനിടയില്‍ പന്തുവീണു പച്ചക്കറിത്തൈകള്‍ നശിക്കുകയും ഇതിന്റെ പേരില്‍ കുട്ടികളെ വഴക്കു പറയുകയും ചെയ്തിരുന്നു. ഈ വിരോധത്തിന്റെ പേരില്‍ ഒരുസംഘം ഭീഷണിപ്പെടുത്തി. അതിന്റെ തുടര്‍ച്ചയായിട്ടാണ് തിങ്കളാഴ്ച രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയത്.
മതില് തകര്‍ക്കുകയും തെങ്ങിന്റെ അടിഭാഗം പാതി മുറിച്ചും മറ്റൊരു തെങ്ങിന്റെ ഓലകള്‍ പൂര്‍ണമായും വെട്ടി മാറ്റുകയും ചെയ്തു. കവുങ്ങുകളും നശിപ്പിച്ചു.'-ജയരാജൻ പറഞ്ഞു. അക്രമത്തില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.