കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു. രാവിലെ കളക്ടറേറ്റില്‍ കണ്ണൂര്‍ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചു. അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ. നവീന്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പദ്മനാഭന്, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. ആദ്യ ദിവസമായ ഇന്നലെ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ പത്രിക ഒന്നും സമർപ്പിച്ചിട്ടില്ല.
ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പത്രിക സ്വീകരിക്കുക. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കില്ല. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്.
ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനാണ് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. മട്ടന്നൂര്‍ മണ്ഡലം ഉപ വരണാധികാരിയായ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഷറീന എ റഹ്മാനാണ് പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരി.
പെരുമാറ്റ ചട്ടലംഘനം: 12,966 പ്രചാരണ
സാമഗ്രികള്‍ നീക്കി
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12,966 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ചവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ. നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ നീക്കിയത്. പൊതുസ്ഥലത്തെ 12,887 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 79 എണ്ണവുമാണ് ഇതുവരെ മാറ്റിയത്. പൊതുസ്ഥലത്തെ 195 ചുവരെഴുത്തുകള്‍, 9919 പോസ്റ്ററുകള്‍, 1840 ബാനറുകള്‍, 933 മറ്റുള്ളവ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മൂന്ന് ചുവരെഴുത്തുകള്‍, 64 പോസ്റ്ററുകള്‍, 12 ബാനറുകള്‍ എന്നിവയും നീക്കി. എംസിസി സ്ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്.
ഡിസ്ട്രിക്ട് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേന വിന്യസിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് സാധിക്കാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ഒഴിവ് നല്‍കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ ഡിസ്ട്രിക്ട് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു. അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം പിയൂഷ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) ബി. രാധാകൃഷ്ണന്, നോഡല്‍ ഓഫീസര്‍ ഐടി ആപ്ലിക്കേഷൻസ് ആൻഡ് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, കെ. രാജന്, നോഡൽ ഓഫീസർ മാൻ പവർ മാനേജ്മെന്റ് ആൻഡ് ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ് എന്നിവര്‍ അംഗങ്ങളാണ്.