കണ്ണൂർ: ജില്ലയിൽ വോട്ടെടുപ്പിനിടെ പലയിടങ്ങളിലും സംഘർഷം, പയ്യന്നൂർ, തളിപ്പറന്പ്, പാനൂർ എന്നിവിടങ്ങളിലാണ് കാര്യമായ സംഘർഷം ഉണ്ടായത്. പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ ഏറ്റമുട്ടി. കാറമേൽ എഎൽപി സ്കൂളിലെ ബൂത്തിൽ യുഡിഎഫ് ഏജന്റായ വി.വി.രഞ്ജിത്തിനും എൽപി സ്കൂളിലെ തെരഞ്ഞെടുപ്പിനിടെ രണ്ട് എൽഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. തളിപ്പറന്പ് പട്ടുവം മുതുകുടയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതും വലിയ സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. പാനൂരും സംഘർഷമുണ്ടായി.
പയ്യന്നൂരിൽ അന്നൂർ യുപി സ്കൂളിലെ 84 ാം നമ്പർ ബൂത്തിലും കാറമേൽ എഎൽപി സ്കൂളിലെ 78-ാം ബൂത്തിലുമാണ് എൽഡിഎഫ് -യുഡിഎഫ് സംഘർഷം ഉണ്ടായത്. അന്നൂർ സ്കൂളിലെ ബൂത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. യുഡിഎഫ് ബൂത്ത് ഏജന്റും പയ്യന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ നവനീത് നാരായണൻ ( 27 ), ബൂത്ത് ഏജന്റ് സി.കെ. വിനോദ് കുമാർ (50) എന്നിവർക്കാണ് ആക്രമണത്തിൽ മർദനമേറ്റത്. പോളിംഗിനിടയിൽ ബൂത്തിലെ ഏജന്റുമാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാറമേൽ എഎൽപി സ്കൂളിലെ ബൂത്തിൽ യുഡിഎഫ് ഏജന്റായ വി.വി.രഞ്ജിത്തിനാണ് (42) മർദ്ദനമേറ്റത്.
ഒരു സംഘം എൽഡിഎഫ് പ്രവർത്തകരാണ് മർദിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ.പി. നാരായണന്റെ മകനാണ് രഞ്ജിത്ത്. സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകരായ 25 പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശികളായ നിതുൽ നാരായണൻ, പ്രഭാകരൻ, സനൂപ്, ലാലു, മാവിച്ചേരി രവി, വിനോദ് എന്നിവർക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന പതിനെട്ടോളം പേർക്കുമെതിരേയാണ് കേസെടുത്തത്.സംഭവമറിഞ്ഞ് യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ ഇരു ബൂത്തുകളിലുമെത്തി മുതിർന്ന തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേസെടുക്കുമെന്ന ഉറപ്പിനെ തുടർന്നാണ് ഉണ്ണിത്താൻ മടങ്ങിയത്.
കരിവെള്ളൂർ - പെരളം പഞ്ചായത്ത് പുത്തൂർ ബൂത്ത് യുഡിഎഫ് ഏജന്റായ പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. ശശിധരന്റെ ബൂത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് നശിപ്പിച്ചു. കാറമേൽ എൽപി സ്കൂളിലെ വോട്ടെടുപ്പിനിടെ രണ്ട് എൽഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. കെ.വി. ലാലു (39), ടി.വി. നിതുൽ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 78-ാം നമ്പർ ബൂത്തായ കാറമേൽ എൽപി സ്കൂളിലെ പോളിംഗി നിടയിൽ എൽഡിഎഫ് ബൂത്ത് ഏജന്റിനെ ഒരു സംഘം യുഡിഎഫ് പ്രവർത്തകർ മർദിക്കുകയായി രുന്നുവെന്ന് എൽഡി എഫ് നേതാക്കൾ പറഞ്ഞു. ഇത് ചോദ്യം ചെയ്ത എൽഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 15 മിനുട്ടിലധികം സ്കൂൾ കോമ്പൗണ്ടിൽ പ്രകോപനം സൃഷ്ടിച്ച് പ്രസംഗിച്ചതായും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കേന്ദ്രസേനയടക്കം നോക്കിനില്‍ക്കെ നടത്തിയ പ്രസംഗത്തിനെതിരേ എൽഡിഎഫ് ഏജന്റ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഏഴോം: കണ്ണോത്തെ മാടായി മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി. അമൽനാഥ് മാതാവിനോടൊപ്പം കണ്ണോം ഗവ: എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എൽഡിഎഫ് പ്രവർത്തകർ മർദിച്ചതായി പരാതി. അമൽനാഥിന്റെ പരാതിയെ തുടർന്ന് കണ്ണൂർ റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം രണ്ട് എൽഡിഎഫ് പ്രവർത്തകർക്കെതിരേ പഴയങ്ങാടി ഇൻസ്പെക്ടർ എ ആനന്ദകൃഷ്ണൻ കേസെടുത്തു.
പാനൂരിൽ ബൂത്ത്
ഏജന്റിന് മർദനം
തലശരി: പാനൂരിൽ വോട്ടടുപ്പിന്റെ അവസാന സമയം യുഡിഎഫ് - സിപിഎം സംഘർഷം. യുഡിഎഫ് പ്രവർത്തകന് ബൂത്തിനുള്ളിൽ മർദനമേറ്റു. ഇന്നലെ വൈകുന്നേരം ആറോടെ പാനൂർ യുപി സ്കൂൾ 111 നമ്പർ ബൂത്തിലാണ് സംഭവങ്ങളുടെ തുടക്കം. മുതിർന്ന പൗരൻ ഉൾപ്പെടെ വോട്ട് ചെയ്യാനെത്തിയ രണ്ടു പേരുടെ വോട്ടിനെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ ചോദ്യം ചെയ്തതോടെ യാണ് സംഘർഷം തുടങ്ങിയത്.
ബൂത്ത് ഏജന്റും യുഡിഎഫ് പ്രവർത്തകനുമായ പാനൂരിലെ തട്ടാന്റവിട ടി. മുനീറിനാണ് ബൂത്തിനുള്ളിലും പുറത്തും വച്ച് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മുനീർ പറഞ്ഞുസിപിഎം ഏരിയ കമ്മിറ്റി അംഗം കിരൺ കരുണാകരൻ, തെക്കെ പാനൂരിലെ വിജേഷ്, അബരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ചേർന്ന് മർദിച്ചെന്നാണ് മുനീറിന്റെ പരാതിയിൽ പറയുന്നത്.
പരിക്കേറ്റ മുനീറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരൂരില്‍ മൂന്നുപേർക്ക് പരിക്ക്
മട്ടന്നൂര്‍: തെരൂര്‍ യുപി സ്കൂളില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ യുഡിഎഫ് -എല്‍ഡിഎഫ് സംഘർഷ ത്തിൽ ഇരുവിഭാഗത്തിലും പെട്ട മൂന്നുപേർക്ക് പരിക്കേറ്റു. എൽഡിഎഫ് പ്രവർത്തകനായ പാലയോട്ടെ കെ. സഞ്ജയ് (27), യുഡിഎഫ് പ്രവർത്തകരായ സി.എം. നബീൽ(22), ഷഹബാസ് ബഷീർ (20) എന്നിവർക്കുമാണ് പരിക്കേറ്റത്. ഓപ്പണ്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. തെരൂര്‍ യുപി സ്കൂളിലെ 72ാം ബൂത്തില്‍ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ നീണ്ട നിരയുള്ളപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വൈകികൊണ്ടുവന്ന ഓപ്പണ്‍ വോട്ട് വേഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് സഞ്ജയ് യെ മർദിച്ചതെന്നു പറയുന്നു. തലയ്ക്ക് പരിക്കേറ്റ സഞ്ജയ് യെ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുപ്പത്ത് ബൂത്ത്
ഏജന്റിന് മർദനം
തളിപ്പറമ്പ്: തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് മർദനം. സിപിഎം ബൂത്ത് ഏജന്റായ ബി. സുനിൽകുമാറിനാണ് മർദനമേറ്റത്. ആക്രമണത്തിനു പിന്നിൽ ലീഗ് പ്രവർത്തകരെന്ന് എൽഡിഎഫ് ആരോപിച്ചു. തലയ്ക്കും മുഖത്തും ഉൾപ്പെടെ പരിക്കേറ്റ സുനിൽ കുമാറിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിൽ സുനിൽ കുമാറിനെ സന്ദർശിച്ചു.