കെസിഎ v/s ശ്രീശാന്ത്
Saturday, February 8, 2025 1:41 AM IST
തിരുവനന്തപുരം: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ.
ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് ഇടംലഭിക്കാത്തതിൽ കെസിഎയെ കുറ്റപ്പെടുത്തി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ശ്രീശാന്തിനു കെസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം ഏരീസ് സെയ്ലേഴ്സ് ടീമിന്റെ സഹഉടമയും ബ്രാൻഡ് അംബാസഡറും മെന്ററുമെന്ന നിലയിലാണ് ശ്രീശാന്തിനോട് വിശദീകരണം തേടിയത്.
സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരേ പ്രസ്താവന നടത്തിയതിനാണ് കാരണം കാണിക്കലെന്ന വിശദീകരണവുമായി ഇറക്കിയ പത്രക്കുറിപ്പിലാണ് ശ്രീശാന്തിനെതിരേ കെസിഎ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. വാതുവയ്പ്പു കേസിൽ കുറ്റവിമുക്തനല്ലാത്ത ശ്രീശാന്ത്, കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടെന്നും കെസിഎ തുറന്നടിച്ചു.
പത്രക്കുറിപ്പിന്റെ പൂർണരൂപം
“കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരേ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരേ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.
കേരള ക്രിക്കറ്റ് അസോസിയേഷൻ, താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവയ്പ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ, വാതുവയ്പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.
പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്തെങ്കിലും വാതുവയ്പ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.
ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സങ്ങളിൽ കെസിഎ വീണ്ടും അവസരങ്ങൾ നൽകിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്. വാതുവപ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസോസിയേഷൻ കളിക്കാർക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു.
സഞ്ജു സാംസണു ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവൻ, മിന്നുമണി, ആശ ശോഭന എന്നീ സീനിയർ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ജേതാക്കളുടെ ടീമിൽ വി.ജെ. ജോഷിത, അണ്ടർ 19 ടീമിൽ സി.എം.സി. നജ് ല, പുരുഷ അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു.
അച്ചടക്കലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരേ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്”.