യൂറോപ്പിൽ ഫുട്ബോൾ സീസണ് ഏറെക്കുറെ അവസാനിച്ചു. കിരീടത്തിന്റെ കാര്യത്തിലും തീരുമാനമായി. ഇനി താരങ്ങൾ പുതിയ കൂടുകളിലേക്കു ചേക്കേറും. ഏജന്റുമാർ ചർച്ചകളുടെ തിരക്കിലാണ്. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലുംവച്ച് ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നു.
ജൂഡ് ബെല്ലിംഗ്ഹാം, ലയണൽ മെസി, വിക്ടർ ഒസിമൻ, ഹാരി കെയ്ൻ എന്നിവരാണ് ഈ സീസണിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ സാധ്യതയുള്ള പ്രമുഖർ. പ്രീമിയർ ലീഗിൽ ജൂണ്‍ 14നാണു ട്രാൻസ്ഫർ വിൻഡോ തുറക്കുന്നത്. സെപ്റ്റംബർ ഒന്നിന് അടയ്ക്കും. മെസി ബാഴ്സയിലേക്കു തിരിച്ചുപോകുമോ? ഡെക്ലാൻ റൈസ് ആഴ്സണലിലെത്തുമോ? ഉത്തരത്തിനായി കാത്തിരിക്കേണ്ടിവരും.
ജൂഡ് ബെല്ലിംഗ്ഹാം
19-ാം വയസിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നായകസ്ഥാനത്തെത്തിയ ഇംഗ്ലീഷ് മിഡ്ഫീൽഡർ ബെല്ലിംഗ്ഹാമാണ് ഈ ട്രാൻസ്ഫർ വിൻഡോയിലെ സൂപ്പർ താരം. റയൽ മാഡ്രിഡാണു ബെല്ലിംഗ്ഹാമിനായുള്ള മത്സരത്തിൽ മുന്നിലുള്ളത്. 89 ദശലക്ഷം പൗണ്ടാണു ബെല്ലിംഗ്ഹാമിനുള്ള റയലിന്റെ ഓഫർ. 130 ദശലക്ഷം പൗണ്ട് ഡോർട്ട്മുണ്ട് ആവശ്യപ്പെടുന്നു. പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും യുർഗൻ ക്ലോപ്പിന്റെ ലിവർപൂളും ബെല്ലിംഗ്ഹാമിനായി വല വീശുന്നുണ്ട്.
ഹാരി കെയ്ൻ
ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്ൻ ഇക്കുറി ടോട്ടൻഹാം വിട്ടേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബയേണ്‍ മ്യൂണിച്ച്, പിഎസ്ജി എന്നീ വന്പൻ ക്ലബ്ബുകളാണ് 29കാരനായ കെയ്നിന്റെ പിന്നാലെയുള്ളത്. ഒരു വർഷംകൂടി കെയ്നിനു ടോട്ടൻഹാമുമായി കരാറുണ്ട്. കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിന്റെ അവസാനത്തോടെ കെയ്ൻ ഫ്രീ ഏജന്റാകും. രണ്ടുവർഷം മുന്‍പ് മാഞ്ചസ്റ്റർ സിറ്റി കെയ്നിനായി ശ്രമം നടത്തിയിരുന്നെങ്കിലും അന്ന്, താരത്തെ വിട്ടുനൽകാൻ ടോട്ടൻഹാം തയാറായിരുന്നില്ല.
ഡെക്ലാൻ റൈസ്
ബോബി മൂറിനുശേഷം വെസ്റ്റ് ഹാമിനായി ഒരു യൂറോപ്യൻ കിരീടം നേടിയ നായകനാണ് 24കാരനായ ഡെക്ലാൻ റൈസ്. ക്ലബ്ബുമായി റൈസ് കരാർ പുതുക്കിയിട്ടില്ല. യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ ഓഫറുമായി താരത്തിനു പിന്നാലെയുണ്ട്. നിലവിലെ ചർച്ചകൾ പരിഗണിച്ചാൽ റൈസ് ആഴ്സണലിലേക്കാണു നീങ്ങുന്നത്. 150 ദശലക്ഷം പൗണ്ടിൽ കുറഞ്ഞ തുകയ്ക്ക് റൈസിനെ വിട്ടുനൽകില്ലെന്നു കഴിഞ്ഞ മാസം വെസ്റ്റ് ഹാം മാനേജർ ഡേവിഡ് മോയ്സ് പ്രഖ്യാപിച്ചിരുന്നു.
ലയണൽ മെസി
ലയണൽ മെസി ഇനി പിഎസ്ജിക്കൊപ്പം തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, എങ്ങോട്ടുപോകുമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ മറുപടിയില്ല; മെസിക്കല്ലാതെ. പിഎസ്ജിയുമായി മെസിക്ക് അത്ര നല്ല ബന്ധമല്ല. സൗദി അറേബ്യയിലേക്കു പോയതിന്റെ പേരിൽ താരത്തെ പിഎസ്ജി സസ്പെൻഡ് ചെയ്തതു ബന്ധം കൂടുതൽ വഷളാക്കി.
പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്കു പോകാനാണു മെസിക്കു താത്പര്യമെങ്കിലും ലാലിഗ ചട്ടങ്ങൾ കണക്കിലെടുക്കുന്പോൾ അതു നടക്കാനിടയില്ല. വന്പൻ ഓഫറുകളുമായി ഇന്റർ മയാമിയും സൗദി ക്ലബ്ബായ അൽ ഹിലാലുമാണു മെസിക്കു പിന്നിലുള്ളത്. ബാഴസയിലേക്കുള്ള മടക്കം സാധിച്ചില്ലെങ്കിൽ യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്കു മെസി കൂടുമാറാനും സാധ്യതയുണ്ട്.
വിക്ടർ ഒസിമൻ
വിക്ടർ ഒസിമന്റെ കരുത്തിലാണ് ഇക്കുറി നാപ്പോളി സീരി എ കപ്പടിച്ചത്. യൂറോപ്പിലെ മറ്റേതെങ്കിലും മുൻനിര ക്ലബ്ബുകളിലേക്കു താരം ചേക്കേറുമെന്നാണു സൂചന. ചെൽസി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, പിഎസ്ജി, റയൽ മാഡ്രിഡ് എന്നുവേണ്ട ഒട്ടുമിക്ക ക്ലബ്ബുകളും ഒസിമന്റെ പിന്നാലെയുണ്ട്. പ്രീമിയർ ലീഗിൽ കളിക്കുന്നതാണു തന്റെ സ്വപ്നമെന്ന് ഒസിമൻ മുന്‍പുതന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്.
എംബാപ്പെ, നെയ്മർ
മേസണ്‍ മൗണ്ട്, കിലിയൻ എംബാപ്പെ, ജയിംസ് മാഡിസണ്‍, അലക്സിസ് മാക് അലിസ്റ്റർ, നെയ്മർ എന്നിങ്ങനെ നിരവധി സൂപ്പർ താരങ്ങളും പുതിയ താവളങ്ങൾ തേടുന്നുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ ടീമുകളാണു ചെൽസി താരമായ മൗണ്ടിനു പിന്നിലുള്ളത്. മാക് അലിസ്റ്റർ ലിവർപൂളിലേക്കു പോകാനാണു സാധ്യത. മാഡിസണ്‍ ടോട്ടൻഹാമിലേക്കോ ന്യൂകാസിലിലേക്കോ ചുവടുമാറും.
യൂറോപ്പിലെ ഒട്ടുമിക്ക മുൻനിര ക്ലബ്ബുകളും കിലിയൻ എംബാപ്പെയുടെ പിന്നിലുണ്ട്. എന്നാൽ, അടുത്ത സീസണ് അവസാനത്തോടെയേ എംബാപ്പെ പിഎസ്ജി വിടൂ എന്നാണു സൂചന. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോകുമെന്നും റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.