ഏഷ്യൻ വിപണികളിൽ ഫണ്ടുകൾ റബറിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് അവധി നിരക്കിൽ സമ്മർദം സൃഷ്ടിച്ചു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ നേരിട്ട തളർച്ച ചൈന, സിംഗപ്പുർ എക്സ്ചേഞ്ചിലും റബറിനെ തളർത്തിയത് സ്റ്റോക്ക് വിറ്റുമാറാൻ തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ സഖ്യം നീക്കം നടത്തിയതും തിരിച്ചടിയായി.
ബാങ്കോക്കിൽ കിലോ 223 രൂപയിലാണ്്. ഒസാക്കയിൽ ഈവാരം ഒക്ടോബർ സെറ്റിൻമെന്റാണ്, 393 യെന്നിൽ നിലകൊള്ളുന്ന അവധിക്ക് 376ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ഡിസംബർ, ജനുവരി അവധികൾ താഴ്ന്ന തലത്തിലേയ്ക്ക് നീങ്ങും. വിദേശ വിപണികളുടെ ചലനങ്ങൾ വീക്ഷിച്ച് കരുതലോടെ ചരക്ക് വിറ്റുമാറാൻ ഉത്പാദകർ ശ്രമം നടത്തേണ്ട സന്ദർഭമാണ്. ഷീറ്റ് കൂടുതൽ എത്തിയാൽ 180 രൂപയിലെ താങ്ങ് തകർക്കാൻ ടയർ മേഖല നീക്കം നടത്തും, അത്തരം സന്ദർഭത്തിൽ വിൽപ്പന നിയന്ത്രിച്ച് വിപണിയിൽ നിന്ന് അകലണം.
ഏലക്കായ്ക്ക് ആവശ്യക്കാർ ലേലകേന്ദ്രങ്ങളിൽ എത്തുന്ന എലക്കയിൽ പുതിയ ചരക്കിനെ അപേക്ഷിച്ച് കൂടുതലും കഴിഞ്ഞ സീസണിലെ കായാണ്. മുൻ സീസണിലെ ബംപർ വിളവെടുപ്പിലെ നീക്കിയിരിപ്പാണ് ഇപ്പോൾ വിറ്റുമാറുന്നത്. ഉത്സവ വേളയായതിനാൽ രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്. ഗൾഫ് ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിച്ചു. ശരാശരി ഇനങ്ങൾ കിലോ 2332 രൂപ.
നാളികേരോത്പന്നങ്ങൾ ദീപാവലി വാങ്ങലുകളിൽ പ്രതീക്ഷ നിലനിർത്തുന്നു. ഉണ്ടക്കൊപ്രയും രാജാപുർ കൊപ്രയും വീണ്ടും ഒരു കുതിച്ചു ചാട്ടം നടത്തുമെന്ന പ്രതീക്ഷയിൽ പലരും ചരക്ക് കരുതിയിട്ടുണ്ട്. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഇവയുടെ ഉത്പാദനം കുറവായതിനാൽ ദീപാവലി ഡിമാൻഡ് ചലനമുളവാക്കാം. വെളിച്ചെണ്ണ മൂന്നാം വാരത്തിലും 19,400 രൂപയിലും മില്ലിംഗ് കൊപ്ര 13,000 രൂപയിലും സ്റ്റെഡിയാണ്.
സ്വർണം റിക്കാർഡിൽ ആഭരണ വിപണികളിൽ പവൻ റിക്കാർഡ് പ്രകടനം കാഴ്ച്ചവച്ചു. 56,960 രൂപയിൽ വിപണനം തുടങ്ങിയ പവൻ പിന്നീട് റിക്കാർഡ് പ്രകടനങ്ങളിലുടെ 1280 രൂപ ഉയർന്ന് 58,240 രൂപയായി. ഒരു ഗ്രാം സ്വർണ വില 7095 രൂപയിൽനിന്നും 7280 രൂപയായി.