ചരക്ക് സേവന നികുതി പിരിവിൽ വർധന
Wednesday, April 2, 2025 12:32 AM IST
ന്യൂഡൽഹി: മാർച്ചിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് 9.9 ശതമാനം വർധിച്ച് 1.96 ലക്ഷം കോടി രൂപയായി. കേന്ദ്ര ജിഎസ്ടി പിരിവ് 38,100 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 49,900 കോടി രൂപയും. മാർച്ചിൽ സംയോജിത ജിഎസ്ടി പിരിവ് 95,900 കോടി രൂപയും ജിഎസ്ടി സെസ് പിരിവ് 12,300 കോടി രൂപയുമാണ്.
മാർച്ചിൽ അറ്റ ജിഎസ്ടി (നെറ്റ് ജിഎസ്ടി) പിരിവ് 1.76 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7.3 ശതമാനം ഉയർച്ചയാണുണ്ടായത്. അതേസമയം 2025 സാന്പത്തിക വർഷത്തിലെ മൊത്ത ജിഎസ്ടി പിരിവ് കഴിഞ്ഞ വർഷത്തേക്കാൾ 9.4 ശതമാനം ഉയർന്ന് 22.08 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ ക്രമീകരിച്ചതിനുശേഷം, 2025 സാന്പത്തിക വർഷത്തിലെ അറ്റ ജിഎസ്ടി പിരിവ് 8.6 ശതമാനം ഉയർന്ന് വർധിച്ച് 19.56 ലക്ഷം കോടി രൂപയായി.
ഫെബ്രുവരിയിൽ ചരക്ക് സേവന നികുതി പിരിവ് 9.1 ശതമാനം ഉയർന്ന് 183,646 കോടി രൂപയായി. ജനുവരിയിലെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വർധന.
2024 ഡിസംബറിൽ ജിഎസ്ടി പിരിവ് മുൻ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വർധിച്ച് 1.77 ലക്ഷം കോടി രൂപയായിരുന്നു.
ബജറ്റിൽ, സർക്കാർ ഈ വർഷത്തെ ജിഎസ്ടി വരുമാനത്തിൽ 11% വർധനവാണ് പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടിയും നഷ്ടപരിഹാര സെസും ഉൾപ്പെടെ 11.78 ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.