പ്രതീക്ഷയോടെ സെൻസെക്സ് രണ്ടാം വാരവും മികവിൽ. സൂചിക 80,436 പോയിന്റിൽനിന്നും അൽപ്പം തളർന്നാണ് ട്രേഡിംഗിന് തുടക്കംകുറിച്ചതെങ്കിലും പിന്നീട് കരുത്തുനേടി 80,994ലെ പ്രതിരോധം മറികടന്ന് 81,238ലേയ്ക്ക് കയറിയെങ്കിലും മുൻ വാരം സൂചിപ്പിച്ച 81,552ലേയ്ക്ക് അടുക്കാനായില്ല. മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 81,086 പോയിന്റിലാണ്. വിപണിക്ക് 81,438-81,791 റേഞ്ചിൽ പ്രതിരോധവും 80,532-79,979ൽ സപ്പോർട്ടും പ്രതീക്ഷിക്കാം.
നിക്ഷേപത്തിന് മത്സരം വിദേശ ഫണ്ടുകൾ ഇന്ത്യയിലെ വിൽപ്പന കുറയ്ക്കുന്നു, കഴിഞ്ഞവാരത്തിലെ പ്രകടനങ്ങൾ നൽകുന്ന സൂചന അത്തരത്തിലാണ്. വാരാരംഭത്തിൽ 2524.16 കോടി രൂപയുടെ ഓഹരികൾ വിറ്റ വിദേശ ഓപ്പറേറ്റർമാർ തുടർന്നുള്ള ദിവസങ്ങളിൽ 3316.27 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായി. അതിശക്തമായ നിക്ഷേപത്തിന് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവാരം അവരുടെ നിക്ഷേപം 13,020.29 കോടി രൂപയാണ്. ഈ മാസത്തെ ആഭ്യന്തര ഫണ്ട് നിക്ഷേപം 47,080 കോടി രൂപയിലെത്തി. വിദേശ ഫണ്ടുകൾ ആഗസ്റ്റിൽ 30,586 കോടി രൂപ പിൻവലിച്ചു.
എണ്ണവിലയിൽ ഇടിവ് പശ്ചിമേഷ്യൻ സംഘർഷാവസ്ഥയ്ക്ക് അയവ് കണ്ടതോടെ ക്രൂഡ് ഓയിൽ ബാരലിന് 79.65 ഡോളറിൽനിന്നും 76.65ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 79 ഡോളറിലാണ്. ചൈനീസ് വ്യാവസായിക മേഖല ജൂലൈയിലെ പുതിയ കണക്കുകൾ പുറത്തുവിട്ടത് എണ്ണ വിലയെ സ്വാധീനിച്ചു. ആഗോള സാന്പത്തിക മേഖലയിലെ മാന്ദ്യം മൂലം ക്രൂഡിന് 80 ഡോളറിന് മുകളിൽ ഇടം പിടിക്കാനാകുന്നില്ല.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ബുള്ളിഷ് ട്രന്റിൽ. ട്രോയ് ഔൺസിന് 2506 ഡോളറിൽ ട്രേഡിംഗ് പുനരാരംഭിച്ച മഞ്ഞലോഹം നിക്ഷേപ താത്പര്യം ശക്തമായതോടെ 2527 ഡോളറിലെ പ്രതിരോധം തകർത്ത് 2532 ഡോളറിലേക്ക് കയറി റിക്കാർഡ് സ്ഥാപിച്ചു, വാരാന്ത്യം സ്വർണം 2512 ഡോളറിലാണ്.
യുഎസ് ഫെഡ് റിസർവ് സെപ്റ്റംബർ യോഗത്തിൽ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമെന്ന സൂചന അമേരിക്കൻ ഡൗ ജോൺസ്, നാസ്ഡാക്സ്, എസ് ആന്റ് പി ഇൻഡക്സുകൾക്ക് പുതുജീവൻ പകർന്നു. ഇതിന്റെ ചുവടു പിടിച്ച് യൂറോ-ഏഷ്യൻ ഓഹരി വിപണികളിൽ വൻ ആവേശം അലയടിച്ചു.