ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ചർച്ചകൾ മിക്കവാറും പൂർത്തിയായതാണ്. നേരത്തേ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഉണ്ടായിരുന്ന കരാറിന്റെ ആവർത്തനമാണ് ഇതിലുള്ളത്. പുതിയ മന്ത്രിസഭയ്ക്കു ചുരുക്കം കാര്യങ്ങളേ മാറ്റാനുണ്ടാകൂ എന്നാണു പ്രതീക്ഷ. രണ്ടു മൂന്നു മാസങ്ങൾക്കകം വേണമെങ്കിൽ കരാർ ഒപ്പുവയ്ക്കാം.
സ്റ്റാർമർ ഗവണ്മെന്റ് കാലാവസ്ഥാ മാറ്റം, ശുദ്ധ ഇന്ധനം, നെറ്റ് സീറോ കാർബൺ പുറന്തള്ളൽ തുടങ്ങിയ കാര്യങ്ങളിൽ എടുക്കുന്ന സമീപനം കർക്കശമായാൽ മാത്രം കരാർ വീണ്ടും വൈകും. കാരണം അക്കാര്യങ്ങളിൽ സുനാക് വളരെയേറെ വിട്ടുവീഴ്ച ചെയ്തിരുന്നു. ലേബറിന്റെ നിലപാട് കർക്കശമായാൽ വ്യാപാരക്കരാറിൽ മാത്രമല്ല, മറ്റു സഹകരണങ്ങളിലും പ്രശ്നങ്ങളുണ്ടാകും.
സ്റ്റാർമർ മുൻകാലത്തെ തീവ്രനിലപാടുകൾ പലതും മാറ്റിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമാക്കാൻവേണ്ടി അതികർക്കശ നിലപാട് ഇറക്കുമതിയിലും മറ്റും ബാധകമാക്കിയാൽ ബ്രിട്ടീഷ് ജനതതന്നെയാണ് കൂടുതൽ വില നൽകി സാധനങ്ങൾ വാങ്ങേണ്ടിവരിക. പ്രായാോഗികതയ്ക്കു മുൻതൂക്കം നൽകാൻ അദ്ദേഹം തയാറായാൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കാർബൺ ടാക്സും മറ്റും ബന്ധം ഉലയ്ക്കുന്ന കാര്യങ്ങളാണ്.
വീസയും കുടിയേറ്റവും കുടിയേറ്റം, വീസ, പഠനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്കാർക്ക് സുനാക്കിന്റെയും മുൻഗാമികളുടെയും കാലത്ത് പ്രയാസം കൂടിയതേയുള്ളൂ. കുടിയേറ്റം കുറയ്ക്കാനാണ് ആ സർക്കാരുകൾ ശ്രമിച്ചത്. സ്റ്റാർമർക്ക് എല്ലാ പ്രയാസങ്ങളും നീക്കാൻ പറ്റണമെന്നില്ല. എങ്കിലും പ്രചാരണകാലത്ത് അദ്ദേഹം കുടിയേറ്റ വിഭാഗങ്ങളുമായി നടത്തിയ വിശദമായ ആശയവിനിമയം പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ചില ധാരണകൾക്കു വഴിതെളിച്ചേക്കാം. സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി സേവനമേഖലയിൽ താത്കാലിക/ഹ്രസ്വകാല വീസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സ്റ്റാർമർ എത്ര മാത്രം സഹകരിക്കും എന്നാണറിയേണ്ടത്.
പുതിയ യുകെ ഭരണകൂടത്തിന് അമേരിക്കയുമായുള്ള ബന്ധത്തിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാകുമോ എന്നു പലരും സംശയിക്കുന്നു. നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ജയിച്ചാൽ അസ്വാരസ്യം തീർച്ചയാണ്. ലേബറിന്റെ നയങ്ങൾ പലതും ട്രംപിനു രസിക്കില്ല. നാറ്റോ സഖ്യം, യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-പലസ്തീൻ പ്രശ്നം തുടങ്ങിയ കാര്യങ്ങളിലും ചേർച്ചയില്ലായ്മ രൂക്ഷമാകും. ഡെമോക്രാറ്റിക് ഭരണകൂടം തുടർന്നാൽ പ്രശ്നമുണ്ടാവില്ല. മറിച്ചായാൽ യൂറോപ്പിനും പ്രശ്നം ഉണ്ടാകും.
വിഷയം സാമ്പത്തികം ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അജൻഡ ലേബറിനെ അധികാരത്തിലേറ്റുക എന്നതിനേക്കാൾ ടോറികളെ പുറത്താക്കുക എന്നതായിരുന്നു. അതിന്റെ കാരണം സാമ്പത്തികമാണ്.
ബ്രെക്സിറ്റും കോവിഡും കഴിഞ്ഞശേഷം ബ്രിട്ടന്റെ സാമ്പത്തികവളർച്ച താഴോട്ടായി. കഴിഞ്ഞ എട്ടു വർഷംകൊണ്ടു യുകെ ജിഡിപിയിൽ അഞ്ചു ശതമാനം കുറവുണ്ടായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വളർച്ചത്തോതും താഴ്ന്നു. ആളോഹരി വരുമാനം 2000 പൗണ്ട് കുറഞ്ഞു. 20 ലക്ഷം തൊഴിൽ ഇല്ലാതായി.
ബ്രിട്ടൻ വോട്ട് ചെയ്തത് ഇതെല്ലാം മനസിൽ വച്ചാണ്. അതു ഭരണകക്ഷിയെ ദയനീയ പതനത്തിലാക്കി. അതിൽനിന്നു ലേബർ പാര്ട്ടി പഠിക്കേണ്ടതുണ്ട്. 1992ൽ ബിൽ ക്ലിന്റന്റെ പൊളിറ്റിക്കൽ അഡൈ്വസർ ജയിംസ് കാർവെൽ പറഞ്ഞ ഒരു വാക്യമുണ്ട്: ‘സാമ്പത്തികമാണു വിഷയം, മണ്ടച്ചാരേ’ (It is the economy, stupid).
തൊഴിലില്ലായ്മ, വരുമാനക്കുറവ്, വിലക്കയറ്റം - എല്ലാം ചേർന്നു ലേബറിനെ ജയിപ്പിച്ചു. ഇനി തൊഴിൽ ഉണ്ടാക്കണം, വരുമാനം കൂട്ടണം, വില കുറയ്ക്കണം. അതിനായി ഇലക്ട്രിക് വാഹന ബാറ്ററിനിർമാണത്തിനു സൂപ്പർ മെഗാ ഫാക്ടറി തുടങ്ങാനും അടിസ്ഥാനസൗകര്യ മേഖലയിലും ഭവനനിർമാണത്തിലും വലിയ നിക്ഷേപം നടത്താനും പദ്ധതിയിട്ടാണ് സ്റ്റാർമർ ഭരണത്തിലേറുന്നത്. വാക്ക് പാലിക്കാനായാൽ ലേബറിന്റെ ചുവപ്പ് അടുത്ത തെരഞ്ഞെടുപ്പിലും തിളങ്ങും.