ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം ആവശ്യമില്ലെന്നു കോടതി
Friday, April 18, 2025 2:56 AM IST
അലഹബാദ്: ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കഴിഞ്ഞ നാലിനു പുറപ്പെടുവിച്ച വിധിയിലാണ് സുപ്രധാന നിരീക്ഷണങ്ങളുള്ളത്.
ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇവരുടെ ഭാഗം കേട്ട ഹൈക്കോടതി ഇരുവര്‍ക്കും സംരക്ഷണം നല്‍കേണ്ട തരത്തില്‍ ഭീഷണിയില്ലെന്നു വ്യക്തമാക്കുകയായിരുന്നു.
ഹര്‍ജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന നിഗമനത്തിലെത്താന്‍ ആവശ്യമായ ഒരു വസ്തുതയും നിലവിലില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ പ്രതികരണം. ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ല.
ഇരുവരും പരസ്പരം പിന്തുണച്ച് ജീവിക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി ഉപദേശിച്ചു. ഹര്‍ജിക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പ്രതികള്‍ ഇവരുടെ ജീവിതത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.