രണ്ടു വർഷം മുന്പ് ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ചു പോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. മടപ്ലാതുരുത്തിൽ ഭർത്താവിന്റെ പേരിലുള്ള 4.8 സെന്റിൽ ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് 2019ൽ, ഭർത്താവ് ഒപ്പമുള്ള സമയത്ത് ഇരുവരും ചേർന്ന് നാലു ലക്ഷം രൂപ വായ്പയെടുത്തത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടു വർഷം പണം തിരിച്ചടച്ചു.
2021ൽ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. പറവൂരിലെ തുണിക്കടയിൽ ജോലിക്കു പോയാണ് സന്ധ്യ വീട്ടിലെ ആവശ്യങ്ങളും മക്കളായ ശ്രേയസിന്റെയും ശ്രേയയുടെയും പഠനവും നടത്തുന്നത്.
വായ്പ എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി ഉണ്ടാകുമെന്നും ധനകാര്യ സ്ഥാപനം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പണം തിരിച്ചടയ്ക്കാനുള്ള വരുമാനമോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥലത്തിന്റെ ആധാരം ഭർത്താവിന്റെ പേരിലും വായ്പ സന്ധ്യയുടെ പേരിലുമാണ്.