ബിഷപ്പുമാരുടെ നിയമനം :താത്കാലിക കരാർ തുടരാൻ ചൈന-വത്തിക്കാൻ തീരുമാനം
Wednesday, October 23, 2024 6:18 AM IST
വത്തിക്കാൻ: ചൈനയിൽ കത്തോലിക്കാ ബിഷപ്പുമാരെ നിയമിക്കുന്നതിന് വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള താത്കാലിക കരാർ നാലുവർഷത്തേക്കുകൂടി നീട്ടി. ഇക്കാര്യം വത്തിക്കാൻ വക്താവും ചൈനീസ് സർക്കാർ വക്താവും സ്ഥിരീകരിച്ചു.
ക്രിയാത്മക മനോഭാവത്തോടെ ഇരുരാജ്യങ്ങളും സമ്പർക്കവും സംഭാഷണവും നിലനിർത്തുമെന്നും ചൈന-വത്തിക്കാൻ ബന്ധം മെച്ചപ്പെടുത്തുന്നത് തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുന്നതിനുമുന്പ് ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന് (സിസിപിഎ) എന്ന സംഘടനയാണു സര്ക്കാര് അംഗീകാരത്തോടെ ചൈനയിൽ ബിഷപ്പുമാരെ നിയമിച്ചുവന്നിരുന്നത്.
കത്തോലിക്കാസഭയ്ക്ക് ബദലായി കമ്യൂണിസ്റ്റ് ആചാര്യനായ മാവോ സേതുംഗ് രൂപപ്പെടുത്തിയ സംഘടനയാണിത്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പയുടെ നിരന്തര ശ്രമഫലമായി ഉരുത്തിരിഞ്ഞ ധാരണപ്രകാരം ബിഷപ്പുമാരെ നിയമിക്കാൻ വത്തിക്കാന് താത്കാലിക അനുമതിയുണ്ട്.
ചൈന-വത്തിക്കാൻ ബന്ധത്തിൽ അടുത്തകാലത്തായി നല്ല പുരോഗതിയുണ്ടായിട്ടുണ്ട്.
വത്തിക്കാനിൽ നടക്കുന്ന സിനഡുകളിലും യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന സഭാപരിപാടികളിലും കഴിഞ്ഞ വർഷം ലിസ്ബണിൽ നടന്ന ലോക യുവജനസമ്മേളനത്തിലുമെല്ലാം ചൈനയിൽനിന്നുള്ള ബിഷപ്പുമാർ പങ്കെടുത്തിരുന്നു.
മാർപാപ്പ അടുത്തിടെ കിഴക്കൻ ഏഷ്യയിൽ നടത്തിയ യാത്രകളിലും ചൈനയിൽനിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തമുണ്ടായിരുന്നു. ചൈന സന്ദർശിക്കാനുള്ള ആഗ്രഹം പലകുറി ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്.