നിമിഷപ്രിയയുടെ മോചനം: പ്രാഥമിക ധനസമാഹരണം പൂര്‍ത്തിയായി
Tuesday, June 25, 2024 12:22 PM IST
കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സമവായ ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധനസമാഹരണം പൂര്‍ത്തിയായി.

കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം അടങ്ങുന്ന ഗോത്രവിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന്‍റെ ഭാഗമായി ചെലവുകള്‍ക്ക് ആവശ്യമുള്ള 40,000 യുഎസ് ഡോളറാണ് (ഏകദേശം 35 ലക്ഷം ഇന്ത്യന്‍ രൂപ) സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് സമാഹരിച്ചത്.

ഒന്നാം ഗഡുവായ 20,000 ഡോളര്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വിദേശകാര്യമന്ത്രാലയം വഴി കഴിഞ്ഞ ദിവസം യമനിലേക്ക് കൈമാറിയിരുന്നു. അവശേഷിക്കുന്ന 20,000 ഡോളര്‍ യമനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുന്നതനുസരിച്ച് മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. തുടര്‍ന്ന് തുക ജിബൂട്ടിയിലെ എംബസിക്ക് കൈമാറും.

ഗോത്രത്തലവന്‍മാരുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സംബന്ധിച്ച തീരുമാനമെടുക്കുക. നിമിഷയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യമനില്‍ രണ്ട് മാസത്തോളമായി മോചന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.