ദുബായിയില്‍ ഷോറൂം തുറന്ന് അലന് സോളി
ദുബായി: സ്മാര്‍ട്ട് കാഷ്വല്‍ ബ്രാന്‍ഡായ അലന് സോളി തങ്ങളുടെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ ഷോറൂം ആരംഭിച്ചു.
ദുബായി ദേയ്ര സിറ്റി സെന്ററിലെ രണ്ടാം നിലയിലാണ് 1,830ലധികം ചതുരശ്ര അടി വലിപ്പമുള്ള ദുബായിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം സ്ഥിതിചെയ്യുന്നത്.
ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈൽ ബ്രാന്‍ഡ്സ് ലിമിറ്റഡ് പ്രീമിയം ബ്രാന്‍ഡ്സ് പ്രസിഡന്റ് ജേക്കബ് ജോണ്‍, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, കല്യാണ്‍ സില്‍ക്സ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന് എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
റിയാദ്: ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ പങ്കെടുത്ത് ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ 18 ലക്ഷം വിശ്വാസികളാണ് അറഫയിൽ സംഗമിച്ചത്.
മിനായിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് അറഫാ മൈതാനം. അറഫയിൽ പ്രാർഥന പൂർത്തിയാക്കി വിശ്വാസികൾ ഇന്നു പുലർച്ചെ മിനായിലെത്തും.
ഇന്ത്യയിൽനിന്ന് 1.22 ലക്ഷം പേരാണ് ഹജ്ജ് കർമത്തിനെത്തിയിരിക്കുന്നത്.
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാർത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാർത്തോമ ഇടവക ഗായകസംഘം സുവർണ ജൂബിലി നിറവിൽ.
ഗായകസംഘത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്ക് ശേഷം മുസ്സഫ ദേവാലയത്തിൽ തുടക്കം കുറിക്കുന്നു.
മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവഹിക്കും. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. ബിജോ എ തോമസ് ആശംസ സന്ദേശം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലിന കർമ്മ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മിഷൻ ഫീൽഡ് സപ്പോർട്ട് എന്നിവയാണ് പ്രധാന പദ്ധതികൾ.
അശരണരേയും ആലംബഹീനരെയും ഹൃദയത്തോട് ചേർത്തു നിർത്തിയ ക്രിസ്തുവിന്റെ കനിവിന്റെ കരങ്ങളാകുവാൻ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ, എക്യൂമിനിക്കൽ സംഗമം, ഈസ്റ്റർ കരോൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
റവ. ജിജോ സി. ഡാനിയേൽ (പ്രസിഡന്റ്), റവ. ബിജോ എ. തോമസ് (വൈസ് പ്രസിഡന്റ്), റിനോഷ് മാത്യു വർഗീസ് (ജനറൽ കൺവീനർ), റോയ് ജോർജ് (പ്രോജക്ട് ), സുനിൽ തോമസ് (ഫിനാൻസ്), നോയൽ ജി. ഡാനിയൽ (പ്രോഗ്രാം), സിജി ജോർജ് (പബ്ലിസിറ്റി), ഷൈല മനോജ് (റിസപ്ഷൻ),
ജെനി ജോൺ (പ്രയർ സെൽ), ഏബൽ ബിജു മാത്യു (സെക്രട്ടറി), പ്രിൻസി ചാൾസ് (ലേഡീസ് സെക്രട്ടറി), ഫിലിപ് കെ. മാത്യു (ക്വയർ മാസ്റ്റർ), സച്ചിൻ ഇട്ടി കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ), അജിൻ സാം കോശി (അസിസ്റ്റന്റ് ക്വയർ മാസ്റ്റർ) എന്നിവരെ അടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുറക്കുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സിന്.
ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിംഗ്സും ഒപ്പുവച്ചു.
ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുന്നതിനുള്ള കേന്ദ്രമായി രൂപകൽപന ചെയ്തിട്ടുള്ള ആശുപത്രി 24 മണിക്കൂറും സേവനങ്ങൾ നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള അടിയന്തര കേസുകൾക്കും ചികിത്സ നൽകും.
നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ദ്വീപിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സമഗ്രമായ ഔട്ട്പേഷ്യന്റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്റെെൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജീകരിച്ചിട്ടുണ്ട്.
അടിയന്തരവും ദീർഘ കാല പരിചരണങ്ങൾക്കും ഇത് അനുയോജ്യമാണ്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരങ്ങളുമുള്ള അടിയന്തര വിഭാഗവും ഉണ്ട്.
ഇതോടൊപ്പം, എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിംഗ്, ഫിസിയോതെറാപ്പി, പുനരധിവാസം, ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസിലിംഗ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്റെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിംഗ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു
നിലവിൽ അഡ്നോക്കിന്റെ അൽ ദഫ്റയിലുള്ള അൽ ദന ആശുപത്രി ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കലാണ് ദാസ് ആശുപത്രിയുടെ നടത്തിപ്പ് കരാർ.
ബലി പെരുന്നാൾ: യുഎഇയിൽ ആറിടങ്ങളിൽ പീരങ്കി വെടി മുഴങ്ങും
ദുബായി: ഈദ് ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടക്കുന്ന പീരങ്കി വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സഅബീൽ ഗ്രാൻഡ് മോസ്കിലും ഉമ്മു സുഖീം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ബറാഹ, ഹത്ത എന്നിവിടങ്ങളിലെ ഈദ് മുസല്ലകളിലും പീരങ്കി വെടിയൊച്ചകൾ മുഴങ്ങും.
യുഎഇയുടെ സാമൂഹിക പൈതൃകത്തിന്റെ ഭാഗമാണ് ഈദ് പീരങ്കി.
ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി
ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. പഞ്ചാബ് സ്വദേശികളായ അമൃത്പാൽ, ഹുസൻപ്രീത് സിംഗ്, ജസ്പാൽ സിംഗ് എന്നിവരെ തട്ടിക്കൊണ്ടുപോയി തെക്കൻ ഇറാനിലെ വാരാമിനിൽ ബന്ദികളാക്കിയിരിക്കുകയായിരുന്നു.
ഇന്ത്യക്കാരെ ഇറേനിയൻ പോലീസാണ് രക്ഷപ്പെടുത്തിയത്. ഇവർ ഇന്ത്യൻ എംബസിയുടെ സുരക്ഷിതത്വത്തിലാണ്. ഓസ്ട്രേലിയയിൽ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ ഇറാനിലെത്തിച്ചത്.
മേയ് ഒന്നിന് ടെഹ്റാനിൽ വിമാനമിറങ്ങിയ ഉടൻ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
റിയാദ്: 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിനു തുടക്കമായി. 162 രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരെല്ലാം മിനയിലെത്തി. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നു നടക്കും.
കേരളത്തിൽനിന്നുള്ള 17 പേരുൾപ്പെടെ ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിനെത്തിയിരിക്കുന്നത്. ഇന്നു രാവിലെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും.
അവിടെ മൂന്നു ദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.
സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിണം: നവയുഗം ദമാം മേഖല സമ്മേളനം
ദമാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർധിച്ചു വരുന്ന സ്വദേശിവത്കരണ - കുടിയേറ്റവിരുദ്ധ സമീപനങ്ങൾ കാരണം ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായി സമഗ്രമായ നയം നോർക്ക രൂപീകരിണമെന്ന് നവയുഗം സാംസ്കാരികവേദി ദമാം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമാം മേഖല സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ദമാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികൾ സംസാരിച്ചു. 31 അംഗങ്ങൾ അടങ്ങിയ പുതിയ ദമാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.
സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഖുത്വുബ മലയാള പരിഭാഷയ്ക്ക് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി നേതൃത്വം നൽകും.
ഈദുൽ അദ്ഹ ദിനമായ വെള്ളിയാഴ്ച രാവിലെ 4.58നു നടക്കുന്ന ഈദ്ഗാഹിന് വുദ്വു ചെയ്ത് മുസ്വല്ലയുമായി വരുന്നത് സൗകര്യപ്രദമായിരിക്കും. വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
മേയ്മാസ വായന സംഘടിപ്പിച്ച് ചില്ല
റിയാദ്: അഞ്ച് വ്യത്യസ്ത കൃതികളെ പങ്കുവച്ചുകൊണ്ട് ചില്ലയുടെ മേയ്മാസ വായന ബത്തയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ "പൂക്കളുടെ പുസ്തകം' എന്ന കൃതിയുടെ വായന സുരേഷ് ലാൽ സദസുമായി പങ്കുവച്ച് വായനയ്ക്ക് തുടക്കം കുറിച്ചു.
സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളും അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് വിശദീകരിക്കുന്നുണ്ട്.
മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളിൽ പൂക്കളുടെ സാന്നിധ്യം എങ്ങനെയായിരുന്നു എന്ന് ചർച്ച ചെയ്യുന്ന കൃതി എല്ലാവരും വായിക്കണണമെന്ന് സുരേഷ് ലാൽ പറഞ്ഞു. ഒരു യുവരാഷ്ട്രീയ നേതാവിന്റെ ക്രിയാത്മകമായ ഒരു സാംസ്കാരിക ഇടപെടലാണ് പൂക്കളുടെ പുസ്തകമെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു.
ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന "ഇന്ദുലേഖ' എന്ന ആഖ്യായികയുടെ സാമൂഹ്യശാസ്ത്രപരമായ വായനയാണ് ഒ.പി. മുഹമ്മദ് ബാസിൽ നടത്തിയത്.
ചന്തുമേനോന്റെ പ്രസ്തുത കൃതി മലയാളത്തിലെ ലക്ഷണം കെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹ്യ-കുടുംബ സങ്കൽപ്പവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോഥാന ആശയങ്ങളൊന്നും തന്നെയില്ല.
ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രം. എന്നാൽ പാശ്ചാത്യസാഹിത്യ പ്രചോദനം കൊണ്ട് സംഭവിക്കേണ്ട പുരോഗമനപരമായതൊന്നും തന്നെ കഥാവികാസത്തിലോ കഥാപാത്രങ്ങളിലോ കാണാൻ സാധിക്കില്ല എന്ന് അവതാരകൻ വ്യക്തമാക്കി.
ഡോ. പ്രശോഭ് ഈനോസിന്റെ "ആരണ്യകാണ്ഡം' എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി സദസിന് മുന്നിൽ അവതരിപ്പിച്ചത്. ഒരു മെഡിക്കൽ ഓഫീസറായിരിക്കെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനായ ഡോക്ടറുടെ വനയാത്രകളും വന്യതയിലെ സൗന്ദര്യവും ആഴവും ഗഹനതയും പുസ്തകത്തിൽ പ്രതിഫലിക്കുന്നു എന്ന് അവതാരക പറഞ്ഞു.
പി.പി. രാമചന്ദ്രന്റെ "കാണെക്കാണെ' എന്ന കവിതാ സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു.
എൻ.എൻ. കക്കാട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട എന്നിവരിൽ നിന്നെന്ന പോലെ ഇടശേരി, എം. ഗോവിന്ദൻ എന്നിവരിൽ നിന്നും കാവ്യോർജ്ജം സ്വീകരിക്കുന്ന രാമചന്ദ്രൻ മലയാള കവിതയുടെ ഏറ്റവും സുന്ദരമായ മുദ്രയാണെന്ന് ഫൈസൽ അവകാശപ്പെട്ടു.
പ്രശസ്ത മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തു രചിച്ച "രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ' എന്ന കൃതിയുടെ വായനാനുഭവമാണ് ഷഹീബ വി.കെ സദസുമായി പങ്കുവച്ചത്. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം.
മാർക്കേസും മാർക്സും എലനോർ മാർക്സും ബുദ്ധനും പ്രവാചകനും മമ്മൂട്ടിയും പുടിനും പുസ്തകത്തിൽ വിഷയങ്ങളായി കടന്നുവരുന്നു. ഹിന്ദുത്വ ഫാസിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ കടന്നുവരുന്ന പുസ്തകം മികച്ച വായനകളുടെ വായനയാണെന്ന് ഷഹീബ പറഞ്ഞു.
വായനകൾക്ക് ശേഷം നടന്ന ചർച്ചയിൽ ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം. സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു.
നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകളെ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബിന്‍ ഉംറാനിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിനോ ആദ്യ പ്രതി നല്കി കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍. ഹാഷിമും മാര്‍ക്കറ്റിംഗ് ഹെഡ് ഉസാമയും ചേര്‍ന്ന് നിര്‍വഹിച്ചു. എംബിഎ ആൻഡ് പാര്‍ട്ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്മാന് ഫൈസല്‍ ബിന്‍ അലി അധ്യക്ഷത വഹിച്ചു.
സികെ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ഇസ്മാഈല്‍ കെ. ഹമീദ്, വിജയമന്ത്രങ്ങള്‍ അവതാരകന് റാഫി പാറക്കാട്ടില്, തസീര്‍ ജെന്യൂന് പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, വി വണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എം.സി. സംസാരിച്ചു.
എംപി ഗ്രൂപ്പ് ചെയര്മാന് ഡോ.എം.പി. ഷാഫി ഹാജി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5,000 രൂപയാക്കി ഉയർത്തണം: നവയുഗം
അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോബാർ അപ്സര റസ്റ്ററന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു. നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു. നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം തുഗ്ബ മേഖല സമ്മേളനം തെരഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഷാർജ: ക്രിക്ക് ഫാമിലിയുടെ ആഭിമുഖ്യത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ക്രിക്കറ്റ് കാർണിവൽ ആറാം സീസൺ എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരുപതിൽപരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ലാംസി ഇലവനെ പരാജയപ്പെടുത്തി ബി ദ ബോസ് ടീം ചാന്പ്യൻമാരായി.
വിജയികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയും യുഎഇ നാഷണൽ ക്രിക്കറ്റ് ടീം താരം കൃഷ്ണചന്ദ്രനും ചേർന്ന് ട്രോഫി വിതരണം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിൻ സെക്രട്ടറി സിബി, യുഎഇ നാഷണൽ ക്രിക്കറ്റ് താരങ്ങളായ വിഷ്ണു സുകുമാരൻ, കേരള ക്രിക്കറ്റ് മുൻ താരം ഷാനിബ് കാസ്ത, മേജോ ജോസഫ് എന്നിവർ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് അജീഷ്, സെക്രട്ടറി വിപിൻ എന്നിവർ വിജയികളെ മെഡൽ നൽകി ആദരിച്ചു.
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം പ്രതീക്ഷയുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. റിയാദിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പുരസ്കാര വിതരണ പരിപാടി ഇന്ത്യൻ എംബസി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ ഷഹനാസ് സഹിൽ ഉദ്ഘാടനം ചെയ്തു.
ഉയർന്ന മാർക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. ആയിരുന്നെങ്കിൽ നമുക്ക് എഡിസനെ കുറിച്ചും ഐൻസ്റ്റീനെ കുറിച്ചും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാർക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികൾക്കെല്ലാവർക്കും അനുമോദനം എന്ന കേളിയുടെ ആശയം അഭിനന്ദനാർഹമാണെന്ന് ഷഹനാസ് സഹിൽ പറഞ്ഞു.
പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉപരി പഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിൽ നിന്നും പ്ലസ്ടു വിലെ 11 കുട്ടികളും പത്താം തരത്തിലെ 8 കുട്ടികളുമടക്കം 19 വിദ്യാർഥികളാണ് അവാർഡിന് അർഹത നേടിയത്.
കാഷ് അവാർഡും മൊമന്റോയുമടങ്ങുന്നതാണ് പ്രതീക്ഷ പുരസ്കാരം. റിയാദിലെ വിജയികൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കേളി അംഗങ്ങളുടെ 216 കുട്ടികൾ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. കേളത്തിലെ വിതരണം അതത് ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ നടക്കും.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, കേളി ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രതീക്ഷ 2025 കോഓർഡിനേറ്റർ സതീഷ് കുമാർ വളവിൽ നന്ദിയും പറഞ്ഞു.
കുവൈറ്റ് കെഎംസിസി ചാമ്പ്യൻസ് കപ്പ്: കുന്നമംഗലം ജേതാക്കളായി
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ 16 മണ്ഡലം ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ പ്രഥമ കെഎംസിസി ചാമ്പ്യൻസ് കപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കുന്നമംഗലം മണ്ഡലം ടീം ജേതാക്കളായി.
സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ കല്യാശേരി മണ്ഡലം ടീമിനെ ടൈ-ബ്രേക്കറിൽ മറി കടന്നാണ് കുന്നമംഗലം മണ്ഡലം ടീം കപ്പിൽ മുത്തമിട്ടത്.
ആവേശം തിരതല്ലിയ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വരികയായിരുന്നു. തുടർന്ന് ഷൂട്ട് ഔട്ടിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്.
വള്ളിക്കുന്നു മണ്ഡലത്തെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ബാലുശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി. മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ, കാസർഗോഡ്, കൊടുവള്ളി, കണ്ണൂർ/ധർമടം, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ശ്രീ ഹരി (കുന്നമംഗലം) - മികച്ച കളിക്കാരൻ, അമീസ് (കുന്നമംഗലം)- മികച്ച ഗോൾകീപ്പർ, നിധിൻ (കല്യാശേരി )- ടോപ് സ്കോറർ, ബിനു (കല്യാശേരി) - മികച്ച ഡിഫെൻഡർ എന്നിവർ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി.
കുവൈറ്റ് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ, സ്പോർട്സ് വിംഗ് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആക്ടിംഗ് പ്രസിഡന്റ് റഹൂഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു.
കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങൾ ഗ്രൗണ്ട് ഹാൻഡ്ലിംഗ് നടത്തി, കെഎംസിസിക്ക് കീഴിലുള്ള മെഡിക്കൽ വിംഗിന്റെ പ്രഥമ സുശ്രൂശ സേവനവും ഗ്രൗണ്ടിൽ ലഭ്യമായിരുന്നു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രധിനിധി അബ്ദുറഹിമാൻ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദ് അലി, ഫാസിൽ കൊല്ലം,
ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ. പി. ഉമ്മർകുട്ടി, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു.
സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ഷമീദ് മാമക്കുന്നു, സ്പോർട്സ് വിംഗ് വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി, സ്പോർട്സ് വിംഗ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, എം. കെ. ഫാറൂഖ്, ഫൈസൽ, അമീർ അലി, മുജീബ് ചേകനൂർ, വി.കെ. സലിം, അൻസാർ തൃത്താല എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
സൗദിയിൽ വെടിയേറ്റു മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
റിയാദ്: സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി എ.എം. ബഷീര്‍ (41) വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൗമാരക്കാരായ രണ്ടുപേരെ റിയാദില്‍വച്ച് പിടികൂടിയെന്നാണ് സൂചന.
ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ടാക്സി ഡ്രൈവറായ ബഷീര്‍ ശനിയാഴ്ച രാത്രി 11.30ഓടെ സ്വന്തം കാര്‍ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
വൈപ്പിനിലെ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല; തെരച്ചിൽ ഇന്നും തുടരും
കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാർക്കായി കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. ജിബ്രാൻ ഖലീൽ (22), അബ്ദുൽ സലാം മവാദ് (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ തിരയിൽപ്പെട്ട് കാണാതായത്.
കോയമ്പത്തൂർ രത്നം കോളജിലെ വിദ്യാർഥികളായ ഒമ്പത് പേർ കേരളം കാണാനെത്തിയതായിരുന്നു. പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞെങ്കിലും ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം കുട്ടികൾക്ക് കാര്യം മനസിലായില്ലെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാൻ ഇരിക്കുകയായിരുന്നു. മറ്റുള്ള കുട്ടികളെ സമീപത്തുള്ള ഹോട്ടലിലേക്ക് മാറ്റി. പ്രദേശത്ത് മുൻപും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന് പുതിയ നേതൃത്വം
അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ 54-ാമത് ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ 19 അംഗ മാനേജിംഗ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.
സെന്ററിന്റെ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി എന്നിവർ സംസാരിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, സൂരജ് പ്രഭാകരൻ, വി.ടി.വി. ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
ഭാരവാഹികൾ:
പ്രസിഡന്റ് - പി. ബാവ ഹാജി, ജനറൽ സെക്രട്ടറി - ടി. മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ - നസീർ രാമന്തളി, വൈസ് പ്രസിഡന്റുമാർ - അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് ഷമീർ .സി, അഷറഫ് ഹാജി വാരം, നൗഷാദ് ഹാഷിം ബക്കർ, അഹമ്മദ് കുട്ടി തൃത്താല (റിലീഫ് ചുമതല).
മറ്റു ചുമതലകൾ:
അഡ്മിനിസ്ട്രേഷൻ സെക്രട്ടറി - സിദ്ദീഖ് എളേറ്റിൽ, എഡ്യൂക്കേഷൻ - മുസ്തഫ വാഫി, സ്പോർട്സ് - അനീഷ് മംഗലം, റിലീജിയസ് - മുഹമ്മദ് കുഞ്ഞി കൊളവയൽ, സാഹിത്യ വിഭാഗം - അബ്ദുല്ല ചേലക്കോട്, കൾച്ചറൽ വിംഗ് - അഷറഫ് മൊവ്വേൽ, പബ്ലിക് റിലേഷൻസ് - മുഹമ്മദ് ബഷീർ, ഐടി & മീഡിയ വിംഗ് - മുഹമ്മദ് ഷഹീം, ഇന്റേണൽ ഓഡിറ്റർ - അലി അബ്ദുല്ല ഒ.പി.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ "സമന്വയം 2025' വ്യാഴാഴ്ച
സൽമാനിയ: കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് "സമന്വയം 2025' എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ ഇന്ത്യൻ ക്ലബിൽ വച്ച് സംഘടിപ്പിക്കുന്നു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും.
സൊസൈറ്റിയുടെ 2025 - 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി "മൈലാഞ്ചി രാവ്' എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും. പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും.
പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, ഇവന്റ് ഓർഗനൈസിംഗ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ഇവൻസ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി - ബിനുരാജ് രാജൻ (39882437), ജനറൽ കൺവീനർ - രാജ് കൃഷ്ണൻ (33971810).
കേളി ക്രിക്കറ്റ് ടൂർണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ നടന്ന യോഗത്തിൽ ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.
നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും നസിം ടൂർണമെന്റിന്റെ കോഓർഡിനേറ്ററായും ഹാരിസ് ജോ. കൺവീനറായും സുൽഫി വൈസ് ചെയർമാനായും തെരഞ്ഞെടുത്തു.
സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്, മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
റിഗായ് തീപിടിത്തം: മരിച്ചവരുടെ എണ്ണം ആറായി
കുവൈറ്റ് സിറ്റി: റിഗായിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമാണെന്നും കുവൈറ്റ് ഫയർ ഫോഴ്സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വെളിപ്പെടുത്തി.
ബാച്ചിലർ അക്കോമഡേഷനുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് അൽ-ഗരീബ് വിശദീകരിച്ചു. തീപിടുത്തത്തിന്റെ കാരണവും അനന്തരഫലങ്ങളും നിർണയിക്കാൻ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരിൽ അഞ്ചു പേർ സുഡാനികളാണ്.
പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവർണർ അന്വേഷിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ചുമതലയുള്ള ഡോക്ടർമാരിൽ നിന്ന് വിശദീകരണം കേൾക്കുകയും ചെയ്തു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ല ചേലക്കര - മണലൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നിലപാടുകൾ മുറുകെപ്പിടിച്ച് സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ മണ്ഡലം കമ്മറ്റികൾ സജ്ജരാവണമെന്ന് കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആഹ്വാനം ചെയ്തു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ ചേലക്കര, മണലൂർ മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണലൂർ മണ്ഡലം പ്രസിഡന്റ് നിഷാദ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദലി, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി, ട്രഷറർ അസീസ് പാടൂർ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ വൈലത്തൂർ, റാഷിദ് കുന്നംകുളം, ആബിദ് ഖാസിമി, കാസർകോട് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ, മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പൂകയൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, സംസ്ഥാന മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
കുവൈറ്റ് കെഎംസിസി സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുഹ്സിന നിസാറിന് മണലൂർ മണ്ഡലം കമ്മിറ്റിയുടെ മോമെന്റോ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും, സംസ്ഥാന വനിതാ വിംഗ് പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷംന യൂനുസിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനിയും കൈമാറി.
ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികൾ സമ്മേളനത്തിൽ സംബന്ധിച്ചു. ചേലക്കര മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് തൊഴുപ്പാടം സ്വാഗതവും ട്രഷറർ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
റിയാദ്: മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി കുമ്പക്കോട് ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ബഷീര്‍.
ശനിയാഴ്ച രാത്രി 11.30ഓടെ കാര്‍ കഴുകിക്കൊണ്ടിരിക്കവേയാണു വെടിയേറ്റതെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നാലുമാസം മുമ്പ് അവധിക്കു നാട്ടിലെത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
കുവൈറ്റ് റിഗായ് ഫ്ലാറ്റിൽ തീപിടിത്തം: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി: റിഗായിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആർദ്ദിയ, ശുവൈഖ് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തതിന്റെ കാരണം അറിവായിട്ടില്ല.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍മിന യാത്രയായി
ഷാര്‍ജ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപിനോ സ്വദേശിനി കര്‍മിന ബനാലിന്റെ(43) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഫുജൈറയില്‍ ജോലിക്കിടെ പെട്ടെന്നുണ്ടായ സെപ്റ്റിക് ഷോക്കിനെ തുടർന്നാണ് അന്ത്യം.
ഉടന്‍ തന്നെ കമ്പനി അധികൃതര്‍ ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മാസത്തോളം കോമയിൽ തുടര്‍ന്ന കര്‍മിന കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഈ മാസം 25ന് രാത്രിയില്‍ യാത്രയായി.
വിവരമറിഞ്ഞ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടല്‍ മൂലം ഏഴ് ലക്ഷത്തോളം വരുന്ന ബില്‍ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് അയച്ചു.
തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
മസ്കറ്റ്: സാങ്കേതിക തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ എക്പ്രസ് വിമാനത്തിലെ യാത്രക്കാർ കുടുങ്ങി. ദുബായിയില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി വെള്ളിയാഴ്ച മസ്കറ്റിലിറക്കിയത്.
മണിക്കൂറുകളായി മസ്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ കൊച്ചിയിലെത്തിക്കാൻ നടപടികൾ തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒന്നേകാൽ മണിക്കൂറോളം പറന്നതിനുശേഷമാണു സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു വിമാനത്തിൽ ഇരുന്നൂറോളം യാത്രക്കാരുണ്ട്.
ഹിഫ്ളുല്‍ ഖുറാന് പഠനം; ഇന്റര്‍വ്യൂ ആരംഭിച്ചു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇന്ത്യന്‍ മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളുല്‍ ഖുറാന് പഠിക്കാന്‍ അവസരമൊരുക്കുന്ന മഹ്ഫസതുല്‍ ഖുറാനില്‍ ഇന്റര്‍വ്യൂ ആരംഭിച്ചു.
ജാമിഉല്‍ ഫുതൂഹ് ഇമാം ഹാഫിള് ഷമീര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ ഉള്‍പ്പെടുത്തിയാണ് "മഹ്ഫളതുല് ഖുറാന്' എന്ന സ്ഥാപനം ആരംഭിക്കുന്നത്.
പഠിതാക്കള്‍ക്ക് ലോകോത്തര സൗകര്യങ്ങളും ഉന്നത നിലവാരമുള്ള സിബിഎസ്ഇ സ്കൂള്‍ പഠനവും ഒരുക്കിയിട്ടുണ്ട്. ഹൈജീനിക് ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുറാന് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുറാന് പാരായണ ശാസ്ത്രവും മനോഹരമായ പാരായണവും പരിശീലിപ്പിക്കുന്നുണ്ട്.
നിരന്തര മൂല്യനിര്‍ണയ സംവിധാനവും ഖുറാനിക് ലൈഫ് സ്റ്റൈല്‍ കോച്ചിഗും സ്ഥാപനത്തിന്റെ സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ആദ്യ ബാച്ചിന്റെ പഠനം ജൂണില്‍ ആരംഭിക്കും. ഈ മാസം 31 വരെ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91960 56 66 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
കൊണ്ടോട്ടി മണ്ഡലം കെഎംസിസി എജ്യുവിഷൻ അബുദാബിയിൽ
അബുദാബി: കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പത് മുതൽ ആരംഭിക്കുന്ന "എജ്യുവിഷൻ' മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈസ്കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന കരിയർ ഡിസെെൻ സെഷന് നയിക്കുന്നത് ഈ രംഗത്ത് മികച്ച പരിചയമുള്ള മുഹമ്മദ് അജ്മൽ സിയും ഫിറോസ് പി.ടിയുമാണ്. പഠനത്തിന്റെയും ജീവിതത്തിന്റെയും വഴി തെരഞ്ഞെടുക്കാനായി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പരിപാടിയാകും ഇതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പാരന്റിംഗ് സെഷന് പ്രശസ്ത ലൈഫ് കോച്ചും ട്രെയ്നറുമായ ഡോ. സുലൈമാൻ മേല്പത്തൂർ നേതൃത്വം നൽകും. പുതുജനതലമുറയുടെ വളർച്ചയിലും മെച്ചപ്പെട്ട മാതാപിതൃത്വ ശൈലികളിലും കേന്ദ്രീകരിച്ചായിരിക്കും ഈ സെഷന്.
എജ്യുവിഷനോടനുബന്ധിച്ച് അബുദാബിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ചടങ്ങിൽ ടി.വി. ഇബ്രാഹിം എംഎൽഎ, ജബ്ബാർ ഹാജി, എൻ.എ. കരീം, ഷുക്കൂറലി കല്ലുങ്ങൽ, യു. അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസം, കരിയർ നിർദേശങ്ങൾ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്കും ദിശാനിർദേശങ്ങൾക്കും ഉപകാരമാകുന്ന ഈ പരിപാടി, പ്രവാസി സമൂഹത്തിനുള്ളതായും യുവതലമുറയ്ക്ക് മാർഗദർശിയാവുന്നതുമായും സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമം പ്രോഗ്രാം ചെയർമാൻ ഖാദർ ഒളവട്ടൂർ വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു. അബ്ദുള്ള ഫാറൂഖിക്ക് നൽകി നിർവഹിച്ചു. ടി. ഹിദായത്തുള്ള പറപ്പുർ, അസീസ് കാളിയാടൻ ഇസ്മാമിക് സെന്റർ, കെഎംസിസി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മിജുവാദ് കെ.സി, അജാസ് മുണ്ടക്കുളം, അബ്ദുറഹ്മാൻ ഓമാനൂർ, ഫൈസൽ ബാബു, ഷരീഫ് മാഷ്, നാസർ, ഹാരിസ് എന്നിവർ സംസാരിച്ചു.
കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളിൽ ഒലയ്യ മേഖലയ്ക്ക് കീഴിലെ സുലൈമാനിയ, തഹ്ലിയ, ഒലയ്യ എന്നീ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു.
കേളി മലാസ് ഏരിയയ്ക്ക് കീഴിലെ ആദ്യ മേഖലാ കമ്മിറ്റിയായ ഒലയ്യക്ക് കീഴിൽ മൂന്ന് യുണൈറ്റുകളാണ് ഉള്ളത്. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി മേഖലാ സമ്മേളനവും തുടർന്ന് എരിയാ സമ്മേളനവും നടക്കും.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ പേരിലുള്ള നഗറിൽ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്സിൻ അസ്ലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് നിർവാഹക സമിതിയംഗം ഷാനവാസ് പള്ളിപ്പുറത്തെയിൽ റിപ്പോർട്ടും ട്രഷറർ സമീർ മൂസ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം സതീഷ്കുമാർ വളവിൽ സംഘടനാ റിപ്പോർട്ടും കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി മറുപടിയും പറഞ്ഞു. പുതിയ സെക്രട്ടറിയായി ഷാനവാസ് പള്ളിപ്പുറത്തെയിലിനെയും പ്രസിഡന്റായി സമീർ മൂസയെയും ട്രഷററായി ബിജിൻ രാജനെയും സമ്മേളനം തെരഞ്ഞെടുത്തു.
നിജിത്ത് കുമാർ, തഷിൻ ഹനീഫ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സീതാറാം യെച്ചൂരി നഗറിൽ നടന്ന ഒലയ്യ യൂണിറ്റ് സമ്മേളനം ഒലയ്യ രക്ഷാധികാരി അംഗം എം. മജീഷ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ലബീബ് മാഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി അമർ പൂളക്കൽ റിപ്പോർട്ടും സുരേഷ് പള്ളിയാലിൽ വരവ് ചിലവ് കണക്കും ബത്ത ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ചർച്ചകൾക്ക് മറുപടി പറഞ്ഞു. വിവിധ വിഷയങ്ങൾ ഉയർത്തി ഷുഹൈബ് സി ടി, ഇസ്ഹാഖ് ശഹീദ്, ശരീഫ് ഏലംകുളം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി ലബീബ് മാഞ്ചേരിയേയും പ്രസിഡന്റായി അമർ പൂളക്കലിനെയും ട്രഷററായി സുരേഷ് പള്ളിയാലിനെയും സമ്മേളനം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന തഹ്ലിയ യൂണിറ്റ് കൺവെൻഷൻ ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സുലൈമാൻ പേരനോട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മുരളീ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് ബാലകൃഷ്ണൻ വരവ് ചെലവ് കണക്കും കേന്ദ്ര കമ്മറ്റി അംഗം നസീർ മുള്ളൂർക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി ചർച്ചകൾക്ക് മറുപടി പറഞ്ഞു. മാത്യു സാമുവൽ, അതുൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുരളീ കൃഷ്ണനെ സെക്രട്ടറിയയും സുലൈമാൻ പേരനോടിനെ പ്രസിഡന്റായും പ്രശാന്ത് ബാലകൃഷ്ണനെ ട്രഷററായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
മസ്കറ്റ്: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. മസ്കറ്റ് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്ന് അധികൃതർ പറഞ്ഞു.
1.15 മണിക്കൂറോളം ആകാശത്ത് പറന്നതിനുശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുന്നത്.
തുടർന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു. ഇതോടെ 200 ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ട്.
ഹജ്ജ് തീര്‍ഥാടനം: കുവൈറ്റിൽനിന്നുള്ള ആദ്യസംഘം പുറപ്പെട്ടു
കുവൈറ്റ് സിറ്റി: സൗദി അറേബ്യയിലേക്കുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം പുറപ്പെട്ടു. ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനും കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുന്നുണ്ടെന്നു കുവൈറ്റിലെ ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് തീർഥാടകർക്കായി ഇത്തവണ എട്ട് പുതിയ പൊതു സേവന സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി.
നാലു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാം
കുവൈറ്റ് സിറ്റി: കുവൈറ്റ്, സൗദി, ഒമാൻ, ബഹറിൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ചൈന വിസരഹിത പ്രവേശനം അനുവദിച്ചു. ഈ വർഷം ജൂൺ ഒമ്പതു മുതൽ 2026 ജൂൺ എട്ടു വരെ ഈ രാജ്യക്കാർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു.
വ്യാപാരം, വിനോദസഞ്ചാരം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 30 ദിവസം വരെ സന്ദർശകർക്ക് ചൈനയിൽ താമസിക്കാനുമാകും. അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് രാജ്യത്തെ ടൂറിസവും വ്യാപാരവും വളർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
നേരത്തെ, ഉപാധികളോടെ വിസ ഇളവ് ലഭിച്ച യുഎഇയ്ക്കും ഖത്തറിനും ഇനിയും പൂർണ വിസരഹിത പ്രവേശനം ലഭ്യമാക്കും.
നായനാർ അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ അനുസ്മരണം സംഘടിപ്പിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി.സ്വാഗതവും ട്രഷറർ ബൈജു രാഘവൻ നന്ദിയും പറഞ്ഞു.
കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷനായിരുന്നു. കൈരളി മുൻ സഹ രക്ഷാധികരികളായ കെ.പി. സുകുമാരൻ, എം.എം.എ. റഷീദ് എന്നിവർ നായനാർ അനുസ്മരണം നടത്തി.
പ്രവാസികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയായിരുന്ന നായനാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ലന്ന് കെ.പി. സുകുമാരൻ പറഞ്ഞു.
നായനാരുടെ ജനപക്ഷ നിലപാടുകൾ എം.എം.എ. റഷീദും ഓർമിപ്പിച്ചു. കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
കുവൈറ്റിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി
കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് ഒരു മാസത്തിനിടെ കുവൈത്തിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി. റെസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്കായി ജോലി ചെയ്യുന്നവർ തുടങ്ങിയവരെയാണു നാടുകടത്തിയത്.
ജോലിയെയും താമസത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതിന്റെ ഉത്തരവാദിത്വം ജീവനക്കാരനും തൊഴിലുടമയ്ക്കും ബാധകമാണെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ: ബഹുകക്ഷി സംഘത്തിന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി
കുവൈറ്റ് സിറ്റി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടും ഭാവി പരിപാടികളും വിശദീകരിക്കുന്നതിനായി കുവൈറ്റിൽ എത്തിയ ബഹുകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശന പരിപാടികൾ പൂർത്തിയായി.
പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ടയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കുവൈറ്റ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ സംഘടനാ നേതാക്കളുമായും വാണിജ്യ പ്രമുഖരുമായും ആശയവിനിമയം നടത്തിയ സംഘം കുവൈറ്റിലെ ഇന്ത്യൻ മാധ്യമ സംഘവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
സംഘത്തിൽ ലോക്സഭാ എംപിയും ആശയവിനിമയ - വിവര സാങ്കേതിക സമിതിയുടെ ചെയർമാനുമായ നിഷികാന്ത് ദുബെ, നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും എംപിയുമായ എസ്. ഫംഗ്നോൺ കൊന്യാക്, ദേശീയ വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സൺ(രാജ്യസഭ) എംപി രേഖ ശർമ, ലോക്സഭാ എംപിയും അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി,
ചണ്ഡീഗഡ് സർവകലാശാലയുടെ സ്ഥാപക ചാൻസലറും രാജ്യസഭാ എംപിയുമായ സത്നാം സിംഗ് സന്ധു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായ ഗുലാം നബി ആസാദ്, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ അംബാസഡറുമായ ഹർഷ് വർധൻ ശൃംഗ്ല എന്നിവരോടൊപ്പം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും കൂടിക്കാഴ്ചകളിലും ആശയവിനിമയങ്ങളിലും പങ്കെടുത്തു.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
റിയാദ്: 2025-2027 വർഷത്തേക്കുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി ഭരണ സമിതിയും ആറ് യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു. സെൻട്രൽ കമ്മിറ്റി ഭരണസാരഥികളായി അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറൽ സെക്രട്ടറി), മുഹമ്മദ് സുൽഫീക്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
പി. നൗഷാദ് അലി, അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി എന്നിവർ വൈസ് പ്രസിഡന്റുമാരായും അബ്ദുസലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, റഷീദ് വടക്കൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര , ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുള്ള, ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഉസാമ മുഹമ്മദ്, ഫൈസൽ കുനിയിൽ, അറഫാത്ത് കോട്ടയം, നിസാർ, മുജീബ് ഒതായി, അബ്ദുറഹ്മാൻ മദീനി ആലുവ, മാസിൻ അസീസിയ, ഫിറോസ് മലാസ് എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഇസ്ലാഹി സെന്റർ ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ആറ് യൂണിറ്റുകളിലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഫൈസൽ കുനിയിൽ, ഹനീഫ് മാസ്റ്റർ, കെ. നിസാർ (ബത്ഹ), അഷ്റഫ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർ ഖാൻ (ശുമൈസി), സുബൈർ കെ.എം, മാസിൻ, ഫായിസ് (അസീസിയ), അബ്ദുനാസർ മണ്ണാർക്കാട്, അബുദുറസാഖ് എടക്കര, നിസാർ അഹമ്മദ് (റൗദ), ആസിഫ് കണ്ണിയൻ, ഫിറോസ്, റംസി മാളിയേക്കൽ (മലാസ്), അബ്ദുറഹ്മാൻ മദീനി ആലുവ, എൻജിനിയർ താരിഖ് ഖാലിദ്, ഷംസീർ ചെറുവാടി (നോർത്ത് റിയാദ്) എന്നിവരെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരായി തെരഞ്ഞെടുത്തു
ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലും അതാത് യൂണിറ്റുകളിൽ നടന്ന യൂണിറ്റ് സംഗമ വേദിയിലുമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2027 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
അഡ്വ. അബ്ദുൽ ജലീൽ, പി. നൗഷാദ് അലി, അബ്ദുസ്സലാം ബുസ്താനി എന്നിവരായിരുന്നു ഇലക്ഷൻ സമിതി. 1983 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ & ഗൈഡൻസ് സൊസൈറ്റിയുടെ അനുമതിയോടെയും റിയാദിലെ വിവിധ ഗവൺമെന്റ് ഫൗണ്ടേഷനുകളുടെ സഹകരണത്തോടെയുമാണ് പ്രവർത്തിക്കുന്നത്.
ദോഹ മദ്റസ ബിരുദദാന ചടങ്ങ് സംഘടിപിച്ചു
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ 26 വിദ്യാർഥികൾ പരിപാടിയിൽ ബിരുദം ഏറ്റുവാങ്ങി.
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്പെഷ്യൽ എജുക്കേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. മുന അൽ കുവാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിലും നീണ്ട പത്തു വർഷത്തെ മദ്രസ പൂർത്തീകരിക്കുകയെന്നത് പ്രശംസനാർഹമാണെന്ന് ഡോ. മുന അൽകുവാരി വിദ്യാർഥികളെ ഓർമപ്പെടുത്തി.
പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. സിഐസി വൈസ് പ്രസിഡന്റ് ഇ. അർഷദ്, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുഈനുദ്ദീൻ ആശംസകൾ നേർന്നു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ റബീ അ അബ്ദുൽ ഖാദർ (ഒന്നാം റാങ്ക്), ലൈബ മുസ്ലിഹുദ്ദീൻ (ഒന്നാം റാങ്ക്), ഫാത്വിമ അനുദ് മുഹമ്മദ് (രണ്ടാം റാങ്ക്), റിസ്വാന നസ്റിൻ (മൂന്നാം റാങ്ക്) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വിദ്യാർഥികളെ പ്രതിനിധീകരിച്ച് മൈസ നാസിറുദ്ദീൻ സംസാരിച്ചു. കേരള മദ്റസ എജുക്കേഷൻ ബോർഡ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നടത്തിയ ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിൽ ടോപ്പോഴ്സ് ലിസ്റ്റിൽ ഇടം പിടച്ചവരെയും ചടങ്ങിൽ അനുമോദിച്ചു.
ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ മുഹമ്മദ് അസീം രിദ് വാൻ, ആസിയ അൽ ഹസനി, അസ്സ മർയം ഹസറുദ്ദീൻ, മുഹമ്മദ് റമദാൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. അദീബ് റഹ്മാൻ ഖാസിം "ഖുർആനിൽ നിന്ന്' അവതരിപ്പിച്ചു.
ഡോ. മുഹമ്മദ് സബാഹ്, പി. ജമാൽ, സി.കെ. അബ്ദുൽ കരീം, പി. മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട, ശറഫുദ്ദീൻ വടക്കാങ്ങര, റാഫി പെരുമ്പടപ്പ് എന്നിവർ നേതൃത്വം നൽകി.
വലിയ പെരുന്നാളിന് റിയാദിൽ എൻആർകെ ഫോറം ബിരിയാണി ചലഞ്ച്
റിയാദ്: തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയിലിൽ കഴിയുന്ന നിർധനരായ പ്രവാസികളുടെ മോചനത്തിനായി റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ പൊതുവേദിയായ റിയാദ് എൻആർകെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എൻആർകെ ഫോറം ട്രഷറർ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും, ജോയിന്റ് ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, സാലി പുറായിൽ, സുധീർ കുമ്മിൾ, മധു ബാലുശേരി, രഘുനാഥ് പറശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂർ കൊയിലാണ്ടി, അബ്ദു റഹ്മാൻ ഫറോക്ക്, സലാം പെരുമ്പാവൂർ, ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഹ്മദ് കോയ സിറ്റിഫ്ളവർ, നാസർ നെസ്റ്റോ, ബഷീർ പാരഗൺ, സലിം മദീന, മുഷ്താഖ് അൽ റയാൻ, സൂരജ് പാണയിൽ, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അഷ്റഫ് വേങ്ങാട്, കെപിഎം സാദിഖ്, സെബിൻ ഇക്ബാൽ, സലിം കളക്കര,
അബ്ദുള്ള വല്ലാഞ്ചിറ, രാഘനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഉസ്മാനലി പാലത്തിങ്ങൽ, വി. കെ. മുഹമ്മദ്, മുജീബ് ഉപ്പട, സലാം ടി വി എസ്, സലിം അർത്തിയിൽ, ഹാരിസ് തലാപ്പിൽ, ജോസഫ് അതിരുങ്കൽ, വിക്രം ലാൽ,
സുൾഫിക്കർ, സുഭാഷ്, സിദ്ദിഖ് കല്ലു പറമ്പൻ എന്നിവർ രക്ഷാധികാരികളായും എൻആർകെയുടെ ഭാരവാഹികൾ തന്നെ പ്രധാന ഭാരവാഹികളായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.
കെജെപിഎസ് വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുവൈറ്റ് സിറ്റി: വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനും സ്ത്രീകളിൽ ആരോഗ്യജാഗ്രതയും അവബോധവും വളർത്തുന്നതിനും വേണ്ടി കൊല്ലം ജില്ലാ പ്രവാസി സമാജം (കെജെപിഎസ്) വനിതാ വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ "സാന്ത്വന സ്പർശം മെട്രോയിലൂടെ' എന്ന ശീർഷകത്തിൽ നടന്ന ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് നടപ്പിലാക്കിയത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. ഗൈനക്കോളജിക്കൊപ്പം ജനറൽ മെഡിസിൻ, ബ്ലഡ് പ്രഷർ, ഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
കെജെപിഎസ് വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ സ്വാഗതവും ട്രഷറർ ഗിരിജ അജയൻ നന്ദിയും പറഞ്ഞു.
സെക്രട്ടറി മിനി ഗീവർഗീസ് സംസാരിച്ചു. വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനി, രഹന നൈസാം, അനിശ്രീ, മഞ്ജു ഷാജി, തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
സാമൂഹിക പ്രതിബദ്ധതയോടെയും പൊതുജനാരോഗ്യത്തെ മുൻനിർത്തിയുമുള്ള ഇത്തരം ഇടപെടലുകൾ പ്രവാസ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കേതിരേ ജാഗ്രതയുണ്ടാവണം: സി.ടി. സുഹൈബ്
കുവൈറ്റ് സിറ്റി: നിരവധി സാമൂഹിക മൂല്യങ്ങൾ സംഭാവന ചെയ്യുന്ന സ്ഥാപനമായ കുടുംബ വ്യവസ്ഥയുടെ അടിവേരറുക്കുന്ന പാശ്ചാത്യ ലിബറലിസത്തിനും ആരാജകത്തത്തിനുമെതിരേ ആശയ സമരം അനിവാര്യമാണെന്ന് സി.ടി. സുഐബ് പറഞ്ഞു.
തണലാണ് കുടുംബം എന്ന തലക്കെട്ടിൽ കെഐജി കുവൈറ്റ് നടത്തിവന്നിരുന്ന കാമ്പയിനിന് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവനാസ്തികതയും സാംസ്കാരിക ലിബറലിസവും മുന്നോട്ട് വയ്ക്കുന്ന അതിവാദങ്ങളെ ഇസ്ലാമിന്റെ പവിത്രമായ കുടുംബ സങ്കല്പത്തിലൂടെയേ ചെറുക്കാൻ സാധിക്കൂവെന്നും അതിനായി ജഗ്രതയോടെയുള്ള ശ്രമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം തുടർന്നൂ.
മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെഐജി ആക്ടിംഗ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മിൻഹാൽ താജുദ്ദീൻ ഖിറാഅത്ത് നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ അൻവർ സഈദ് നന്ദിയും പറഞ്ഞു. മത, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.
കുവൈത്തിലെ സാമുഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വവും കെഐജി മുൻ പ്രസിഡണ്ടുമായിരുന്ന പി.കെ. ജമാൽ സാഹിബിനെ ക്കുറിച്ച് കെഐജി തയാറാക്കിയ അനുസ്മരണ വീഡിയോ സദസിൽ പ്രദർശിപ്പിച്ചു.
ജമാൽ സാഹിബിന്റെ മകൻ യാസിർ, സി.ടി. സുഹൈബ് എന്നിവർ ജമാൽ സാഹിബിനെ അനുസ്മരിച്ചു.
കുവൈറ്റ് ഐസിഎഫ് "കരിയർ ക്രാഫ്റ്റ്' സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്താം ക്ലാസ്, +2 പാസായ കുട്ടികൾക്ക് ഐസിഎഫ് കുവൈറ്റ് "കരിയർ ക്രാഫ്ട്' എന്ന പേരിൽ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തളിപ്പറമ്പ് സർ സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ദീഖ് സിദ്ദീഖി നേതൃത്വം നൽകി.
ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഐസിഎഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീക്ക് കൊച്ചനൂർ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒന്‍പതാമത് ഫാർമസി പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒന്‍പതാമത് ഫാർമസി സാൽമിയയിലെ ടെറസ് മാളിൽ(അൽ-കവാകിബി) ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സേവനങ്ങളിൽ മികവും വിശ്വസ്തതയും നൽകുന്നതിന്റെ പാരമ്പര്യമുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പ്, മിതമായ നിരക്കിൽ റീട്ടെയിൽ ഫാർമസി നടത്തുന്നവരാണ്.
പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യ സംരക്ഷണ വിദഗ്ധരുടെയും പിന്തുണയോടെ സമൂഹത്തിന് ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനസ് ഉത്പന്നങ്ങൾ, ഓവർ-ദ-കൗണ്ടർ അവശ്യ വസ്തുക്കൾ എന്നിവ നൽകുന്നതിനാണ് പുതിയ ബ്രാഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫാർമസികൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഹോം ഡെലിവറി സേവനങ്ങൾ ഉടൻ ആരംഭിക്കും. ഓൺലൈൻ ഓർഡറുകളിൽ പ്രത്യേക കാഷ്ബാക്ക് ഓഫറുകളും നൽകുന്നുണ്ട്.
ഉപഭോക്തൃ കേന്ദ്രീകൃത സേവനത്തിന്റെ ഭാഗമായി, 2025 വർഷം മുഴുവൻ എല്ലാ മെട്രോ ഫാർമസി ബ്രാഞ്ചുകളിലും എല്ലാ ബില്ലുകൾക്കും 15 ശതമാനം കാഷ്ബാക്ക് ലഭ്യമാണെന്നും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണ് ഈ ദീർഘകാല സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും മാനേജ്മന്റ് അറിയിച്ചു.
കുവൈറ്റിലെ ജനങ്ങൾക്ക് വിശ്വസനീയമായ ഒരു ആരോഗ്യ സംരക്ഷണ പങ്കാളിയാകാൻ കഴിഞ്ഞതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് അഭിമാനിക്കുന്നുവെന്ന് ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ പറഞ്ഞു.
വാർത്തകൾ വ്യാജം; മദ്യനിരോധനം നീക്കില്ലെന്ന് സൗദി
റിയാദ്: സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ.
എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ പരിപാടികളുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യം അനുവദിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
കഴിഞ്ഞാഴ്ച വൈൻ ബ്ലോഗിൽ വന്ന വാർത്ത പിന്നീട് രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഉറവിടമില്ലാത്ത ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
പൽപക്ക് മെട്രോ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം നടത്തി
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) ആതുര സേവന രംഗത്ത് പ്രശസ്തമായ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി നൽകുന്ന മെട്രോ ഫാമിലി ക്ലബ് മെഡിക്കൽ കാർഡിന്റെ വിതരണോദ്ഘാടനം നടത്തി.
അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ മെട്രോഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ബഷീർ ബാത്തയിൽ നിന്നും പൽപക്ക് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജു മാത്യു ഡിജിറ്റൽ കാർഡിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി.
പൽപക് രക്ഷാധികാരി പി.എൻ. കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ഉപദേശക സമിതി അംഗം ശിവദാസ് വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു.
പിഎസ്സി പരീക്ഷ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കുക: നവയുഗം
അൽകോബാർ: കേരള സംസ്ഥാന സർക്കാർ ജോലികൾക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ പിഎസ്സി നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം മലയാളികളായ പ്രവാസികൾക്കും ലഭിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി കോബാർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ഇതിനായി സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും പിഎസ്സി പരീക്ഷാ സെന്ററുകൾ അനുവദിക്കണമെന്ന് നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സർക്കാർ ജോലി എന്നത് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. എന്നാൽ കാലങ്ങളായി പ്രവാസികൾക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവധിയെടുത്ത് നാട്ടിൽ പോയി പരീക്ഷ എഴുതുക എന്നത് മിക്കവർക്കും സാധ്യമായ കാര്യമല്ല.
അവർ ജീവിക്കുന്ന രാജ്യങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ അവസരം ഉണ്ടായാൽ പ്രവാസികൾക്കും സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാൽ പരീക്ഷകളുടെ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന് സുധീർ അവതരിപ്പിച്ച സമ്മേളന പ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
കോബാർ ക്ലാസിക്ക് റസ്റ്റാറന്റ് ഹാളിലെ ഷൈജു തോമസ് നഗറിൽ നടന്ന നവയുഗം കോബാർ മേഖല സമ്മേളനം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബിനു കുഞ്ചു, സഹീർഷാ കൊല്ലം, ഷമി ഷിബു എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
അനീഷാകലാം, സുധീർ എന്നിവർ പ്രമേയ കമ്മിറ്റിയിലും സുധീഷ്, അന എന്നിവർ മിനിട്ട് കമ്മിറ്റിയിലും പ്രവർത്തിച്ചു. മേഖല രക്ഷധികാരി അരുൺ ചാത്തന്നൂർ സ്വാഗതം പറഞ്ഞു. ദീപ സുധീഷ് രക്തസാക്ഷി പ്രമേയവും മീനു അരുൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ബിജു വർക്കി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ദാസൻ രാഘവൻ, നിസാം കൊല്ലം, ഗോപകുമാർ, ശരണ്യ ഷിബു, സാജൻ കണിയാപുരം എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
നവയുഗം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് സംഘടനാ വിശദീകരണം നടത്തി. റിപ്പോർട്ടിന്മേൽ ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് വിനോദ്, സാബിത്, ഖാദർ, പ്രകാശ്, റബീഷ്, സാജി അച്യുതൻ, ആദർശ് എന്നിവർ സംസാരിച്ചു.
വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കോബാർ മേഖല സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം 28 അംഗ മേഖല കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
നവയുഗം കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം. കോബാർ മേഖല സമ്മേളനം തെരഞ്ഞെടുത്ത 28 അംഗ മേഖല കമ്മിറ്റി, സജീഷിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
അരുൺ ചാത്തന്നൂർ (രക്ഷാധികാരി), സജീഷ് പട്ടാഴി (പ്രസിഡന്റ്), ബിജു വർക്കി (സെക്രട്ടറി), അനീഷ കലാം (ട്രഷറർ), ബിനു കുഞ്ഞു, മീനു അരുൺ (വൈസ് പ്രസിഡന്റുമാർ), സജി അച്യുതൻ. ഷമി ഷിബു (ജോയിന്റ് സെക്രട്ടറിമാർ), സഹീർഷ കൊല്ലം (ജീവകാരുണ്യവിഭാഗം കൺവീനർ).
ഇ.കെ. നായനാരെ അനുസ്മരിച്ച് കേളി
റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദിലെ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, കേളി ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ് സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
ഹൃദയാഘാതം; മലയാളി യുവതി സൗദിയിൽ അന്തരിച്ചു
ജുബൈൽ: സൗദി ജുബൈലിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് മുക്കം മണാശേരി സ്വദേശിനിയായ റുബീന കരിമ്പലങ്ങോട്ട്(35) ആണ് മരിച്ചത്.
അബൂബക്കർ - റംല ദന്പതികളുടെ മകളാണ്. ഭർത്താവ്: ജുബൈലിലെ എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ്. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ മക്കൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് റുബീന മരിച്ചുകിടക്കുന്നത് കണ്ടത്.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ചെസ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് കേളി ഷുമേസി യൂണിറ്റ്
റിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ത ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്, കാരംസ് മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു.
കേളി ഓഫീസിൽ നടന്ന മത്സരങ്ങളിൽ കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം കേളി കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും ചെസ് ടൂർണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറവും നിർവഹിച്ചു.
ചെസ് മത്സരത്തിന്റെ ഫൈനലിൽ സലീമും അനീഷും ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞു. മുജീബും മൻസൂറും ഏറ്റുമുട്ടിയ കാരംസ് ഫൈനലിൽ മൻസൂർ വിജയിച്ചു. വിജയികൾക്ക് ഷുമേസി യൂണിറ്റ് സമ്മേളന വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകും.
മത്സരങ്ങൾക്ക് കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, മർഗബ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അനിൽ അറക്കൽ, വിനോദ്, ബത്ഹ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഉമ്മർ, ഇസ്മായിൽ കൊടിഞ്ഞി, ഫക്രുദ്ദീൻ, ബത്ഹ സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നൗഫൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
യൂണിറ്റിലെ നിരവധി അംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിച്ച് ദോഹ മദ്റസ
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കു വേണ്ടി "ഫിനിഷിംഗ് സ്കൂൾ' സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
നിത്യജീവിതത്തിൽ ഇസ്ലാം പ്രസരിപ്പിക്കുന്ന സൗന്ദര്യം, മത - ധാർമിക വിദ്യാഭ്യാസം തുറന്നു വയ്ക്കുന്ന ആശയ - കർമ ചക്രവാളങ്ങൾ, വിദ്യാർഥി - രക്ഷാകർതൃ ഗൈഡൻസ് & ഓറിയന്റേഷൻ തുടങ്ങിയ ടോപ്പിക്കുകൾ പരിപാടിയിൽ ചർച്ച ചെയ്തു.
മദ്റസ അലുംമ്നി പ്രതിധിനി ഒമർ ബിൻ അബ്ദുൽ അസീസ്, ഡോ. അബ്ദുൽ വാസിഅ് ധർമഗിരി ചർച്ചകൾക്ക് നേതൃത്വം നൽകി.