ചികിത്സാ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഷജീർ മുഹമ്മദ് ബഷീറിന് ചികിത്സാ സഹായം കൈമാറി.
എട്ട് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷജീർ അസുഖ ബാധിതനായതിനെ തുടർന്ന് തുടർചികിത്സാർഥം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഷജീറിന്റെ ചികിത്സയ്ക്കായി സഹപ്രവർത്തകരായ ഗുർണാഥാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കേളി റോദ ഏരിയാ അംഗങ്ങളും കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും സമാഹരിച്ച തുകയുമാണ് കൈമാറിയത്.
കണിയാപുരത്തെ ഷജീറിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി ഫണ്ട് കൈമാറി.
മംഗലപുരം ലോക്കൽ സെക്രട്ടറി കെ.സോമൻ, പ്രവാസിസംഘം തിരുവനന്തപുരം ജില്ല സെക്രട്ടറി ബി.എൽ. അനിൽകുമാർ എന്നിവർ സംസാരിച്ചു. അനിൽകുമാർ കേശവപുരം സ്വാഗതവും പ്രവാസിസംഘം മംഗലപുരം ഏരിയ പ്രസിഡന്റ് അഡോൾഫ് നന്ദിയും പറഞ്ഞു.
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള കൺവൻഷനും ധ്യാനയോഗവും ഈ മാസം 17, 18, 20, 21 തീയതികളിൽ നടക്കും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ, മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിംഗ് ബോഡി അംഗം, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി ജിസാനിൽവച്ച് ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദീൻ(43) ആണ് മരിച്ചത്.
നേരത്തെ ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ഇയാൾ ഒരുവർഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിൽനിന്ന് ബിസിനസ് ആവശ്യത്തിനായാണ് ജിസാനിലെത്തിയത്.
തുടർന്ന് ഇവിടെവച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മൃതദേഹം ശനിയാഴ്ച രാത്രി ജിസാനിൽ കബറടക്കി.
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
അബുദാബി: വലിയ നോമ്പിന്റെയും ഉപവാസത്തിന്റെയും പരിശുദ്ധ നാളുകൾ പ്രാർഥനാഭരിതവും അർഥസമ്പുഷ്ടവുമായി അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം അഖണ്ഡ വേദപുസ്തക പാരായണത്തിന് തയാറെടുക്കുന്നു.
അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഞായറാഴ്ച മുതലാണ് മുസഫ ദേവാലയത്തിൽ തുടർച്ചയായ വേദപുസ്തക പാരായണം നടക്കുക.
വേദപുസ്തകത്തിലെ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂർണ വേദഭാഗങ്ങൾ പകലും രാത്രിയിലുമായി നൂറ്റമ്പതിലേറെ സേവികാ സംഘാംഗങ്ങൾ ചേർന്നാണ് ഇടമുറിയാതെ വായിക്കുന്നത്. ഇടവക വികാരിമാരും സേവികാ സംഘം ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകും.
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്. ജനലക്ഷങ്ങളാണു മദീനയിലെ പള്ളിയിൽ രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്. റംസാൻ അവസാന പത്തിലേക്കു നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്കു നീങ്ങും.
അതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന സാക്ഷ്യം വഹിക്കുക. തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്കു കൂടുതൽ ശ്രദ്ധയുണ്ടാവും.
റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ് മരിച്ചത്. അൽ ഹസക്ക് സമീപം ശുഖൈഖിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
മൂന്ന് പതിറ്റാണ്ടായി അൽ ഹസയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു സുരേഷ്. ഭാര്യയും രണ്ട് മക്കളുമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽ ഹസ ഒഐസിസി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ.എം. സെറീന
റിയാദ്: തന്റേടമുള്ള സ്ത്രീകൾ ധാരാളമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെന്ന് പ്രശസ്ത എഴുത്തുകാരി എ.എം. സെറീന. അപരഗൃഹത്തിനായി വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകള്‍. അപരഗൃഹത്തിലേക്ക് പോകേണ്ടവളെന്നും അപരഗൃഹത്തില് നിന്നും വന്നവളെന്ന ധാരണയിലും എവിടെയും സ്ത്രീകൾ അന്യവത്കരിക്കപ്പെടുകയാണെന്നും സെറീന പറഞ്ഞു.
അതിനൊരു മാറ്റം വരുത്താനുള്ള ബോധപൂര്‍വമായ ഇടപെടല്‍ വീട്ടകങ്ങളിൽ ഉണ്ടായാല്‍ മാത്രമേ സ്ത്രീകൾക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്നും സെറീന റിയാദിൽ പറഞ്ഞു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദിൽ സംഘടിപ്പിച്ച "ജ്വാല 2024' അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പരിപാടിയോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
ജ്വാല അവാർഡ് ജേതാവായ സബീന എം. സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീർ എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ വി.എസ്. സജീന നന്ദിയും പറഞ്ഞു.
വനിതാദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് കേളി കുടുംബവേദി ഒരുക്കിയത്. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസി വനിതകളിൽ നിന്നും തെരഞ്ഞെടുത്തവർക്ക് കഴിഞ്ഞ വർഷം മുതൽ ഏർപ്പെടുത്തിയ ജ്വാല അവാർഡിന് ഇത്തവണ തെരഞ്ഞെടുത്തത് സബീന എം. സാലിയെയാണ്.
കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് ജ്വാല അവാർഡും പ്രശസ്തി പത്രവും സബീനയ്ക്ക് സമ്മാനിച്ചു. കേളി കുടുംബവേദി കലാ അക്കാദമി ചിത്രകലാ അധ്യാപിക വിജില ബിജു, നൃത്താധ്യാപികമാരായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികൾക്കായി ജ്വാല ചിത്ര രചനാ - കളറിംഗ് മത്സരങ്ങൾ, കേളി കുടുംബവേദിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച സ്കിറ്റ്, ഒപ്പന, സെമി ക്ലാസിക്കൽ - സിനിമാറ്റിക് ഡാൻസുകളും പാട്ടുകളും റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച നൃത്തരൂപങ്ങളും അരങ്ങേറി. ആസ്വാദകര്‍ക്കായി സംഗീത സായാഹ്നവും ഒരുക്കിയിരുന്നു.
സിനിമാ ആസ്വാദനവും നിരൂപണവും ലക്ഷ്യമാക്കി കേളി കുടുംബവേദി ആരംഭിക്കുന്ന "സിനിമാ കൊട്ടക' എന്ന സിനിമ വേദിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. വനിതാ സംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കിയ സിനിമകൾ, വനിതാ പ്രവർത്തകരുടെ സൃഷ്ടികൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച സിനിമകൾ പ്രദർശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സിനിമാ കൊട്ടക കൊണ്ട് ഉദ്ദേശിക്കുന്നത്. വനിതകളുടെ നേതൃത്വത്തില്‍ റിയാദിലെ ആദ്യ സിനിമ വേദിയാണ് സിനിമ കൊട്ടക.
സ്പോൺസർമാരായ സോനാ ജ്വല്ലറി, കുദു ഫാസ്റ്റ് ഫുഡ്, സിറ്റി ഫ്ലവർ, അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ എന്നിവർക്കും പരിപാടി അവതരിപ്പിച്ചവർക്കും ചിത്ര രചനാ വിജയികൾക്കും നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകർക്കും മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. നേഹ പുഷ്പരാജ്, ഷഹീബ എന്നിവർ അവതാരകരായി.
പരിപാടിക്ക് ശ്രീഷ സുകേഷ്, ഗീത ജയരാജ്, സന്ധ്യ രാജ്, ഷിനി നസീർ, വിജില ബിജു, നീന നാദിർഷാ, ദീപ ജയകുമാർ, ജി. പി. വിദ്യ, സിജിൻ കുവള്ളൂര്‍, സുകേഷ് കുമാർ, ജയരാജ്, സീന സെബിൻ, ജയകുമാർ പുഴക്കൽ, ഷെബി അബ്ദുൾ സലാം, ധനീഷ്, സോവിന, അമൃത, സിനുഷ രജിഷ നിസാം, ശരണ്യ, ജിജിത രജീഷ്, നീതു രാകേഷ്, ലക്ഷ്മി പ്രിയ, ശ്രീവിദ്യ മധു, നിധില റിനീഷ്, അൻസിയ സമീർ എന്നിവർ നേതൃത്വം നൽകി.
ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി: പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കോഴിക്കോട്: കൊച്ചി സ്വദേശിയെ ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് നാദാപുരം പോലീസ്. ദുബായിയിലെ വ്യാപാരിയായ നാദാപുരം സ്വദേശി എം.ടി.കെ. അഹമ്മദിനെതിരേയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ വ്യാപാര ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളെ മുന്‍പ് നാട്ടില്‍ വച്ച് ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയതായുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഈ തട്ടികൊണ്ടുപോകലെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 2021 ഫെബ്രുവരി ആറിനായിരുന്നു ഈ സംഭവം.
എന്നാല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തി. മലപ്പുറത്ത് അഞ്ജാത കേന്ദ്രത്തില്‍ താമസിപ്പിച്ച തന്നെ മൂന്നാം ദിവസം രാമനാട്ടുകരയില്‍ ഇറക്കി വിടുകയും അവിടെ നിന്നു കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
ഈ സംഭവത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ കേസിലെ അന്വേഷണം എന്താകുമെന്നാണ് ഇനി അറിയാനുള്ളത്.
കൊച്ചി സ്വദേശിയായ യുവതിയെ ദുബായിയിൽവച്ച് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍ അഹമ്മദിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. സഹോദരിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അഹമ്മദ് അബ്ദുള്ള വ്യാപാരാവശ്യത്തിനായി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
പീഡനത്തെ കുറിച്ച് ദുബായിയിൽ പരാതി നൽകിയാല് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തിതീർപ്പാക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
റിയാദ്: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി റിയാദ് വേങ്ങര മണ്ഡലം കമ്മിറ്റി. സമരവുമായി രംഗത്ത് വരുന്നവരെ തന്ത്രപൂർവം തടയാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന്റെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമവുമാണ് പിണറായി നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.
സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു ആത്മാർഥതയുമില്ല. സിഎഎക്കെതിരേ സമരം നടത്തിയവരെ കേസ് കൊണ്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചത്.
നിയമപോരാട്ടവും ജനാതിപത്യ രീതിയിലുള്ള സമരവുമല്ലാതെ നിയമം റദ്ദ് ചെയ്യാൻ മറ്റ് വഴികളില്ല. പിണറായിയെ വിശ്വസിച്ചാൽ ന്യൂനപക്ഷം ചതിയിൽ പെടുമെന്നും കേരളം മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കപ്പെടുമെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: വിശുദ്ധ ഖുറാൻ പ്രാവാചകാചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഖുറാൻ ഹദീസ് ലേർണിംഗ് കോഴ്സിന്റെ (ക്യുഎച്ച്എൽസി) പതിനൊന്നാം ഘട്ട പുസ്തകപ്രകാശനം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവഹിച്ചു.
സഊദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസുകൾ ഈ കോഴ്സിന്റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കോഴ്സിന്റെ ഭാഗമായത്.
സൗദി അറേബ്യക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും നിറവധി പേര് കോഴ്സിൽ പങ്കെടുക്കുന്നു. പതിനൊന്നാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 056 038 0282, 050 100 8905 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
പത്താം ഘട്ട പഫൈനൽ പരീക്ഷയിൽ റിയാദിൽ നിന്നും റാങ്ക് ജേതാക്കളായ മുഹമ്മദ് അമീൻ ബിസ്മി, ഷമീമ വഹാബ് ( രണ്ടാം റാങ്ക്), മഹ്സൂഹ, മുഫീദ മുസ്തഫ, റാഫിയ ഉമ്മർ, ശബാന കർത്താർ ( മൂന്നാം റാങ്ക്) എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഉമർ കൂൾടെക്, ആർ.സി.സി സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.ആർ.ഐ.സി.സി കൺവീനർ എഞ്ചി അബ്ദുറഹീം ക്യുഎച്ച്എൽസി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ മുനീർ പാപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25,000 കുട്ടികൾ
ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25000 കുട്ടികൾ. ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെയും സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും അക്രഡിറ്റേഷൻ നേടിയിട്ടുള്ള ആശുപത്രിയാണ് ഡോ. ഹസൻ ഗസാവി.
1983ൽ ഒരു പോളി ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം 1987 നവമ്പറിൽ ആശുപത്രിയായി അപ്ഗ്രെഡ് ചെയ്തു. 2010ലാണ് അബീർ മെഡിക്കൽ ഗ്രൂപിന്റെ നിയന്ത്രണത്തിൽ വരുന്നത്.
"25000 മിറക്കിൾസ്' എന്ന പേരിൽ ജിദ്ദയിലെ പാർക്ക് ഹയാത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാനൽ ചർച്ചകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ജീവനക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരിപാടിയുടെ ഭാഗമായി.
ഡോ. ജംഷിത് അഹമ്മദ്, ഡോ.അഹമദ് ആലുങ്ങൽ, ഡോ.അഫ്സർ, ഡോ. സർഫ്രാസ്, ഡോ.ഇമ്രാൻ, ഡോ.ഫഹീം, ഡോ. ജമാൽ ഷബ്ന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
ബംഗളൂരു: സേശാദ്രിപുരത്തെ ഹോട്ടലില്‍ വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബക്കിസ്ഥാന് സ്വദേശിനിയായ സറീന(37) ആണ് മരിച്ചത്. ടൂറിസ്റ്റ് വിസയില്‍ നാലുദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്.
ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; സുഹൃത്തിനെരേ പരാതിയുമായി കൊച്ചി സ്വദേശിനി
കോഴിക്കോട്: കൊച്ചി സ്വദേശിനിയായ 25കാരിയെ സുഹൃത്ത് ദുബായിയിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു ദുബായിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സ്വദേശിയായ പ്രതി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. വടകര ഡിവൈഎസ്പിക്കാണ് ഇവര്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി ഷനിൽ അച്ചൂർ(29) ആണ് മരിച്ചത്.
പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ - ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. ഖോബാറിലെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു.
ജോലിയാവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: സുജിത, മകൾ: തഷ്വിൻ ക്രിഷ്.
നടൻ സോമു മാത്യുവിനെ ആദരിച്ച് തനിമ കുവൈറ്റ്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ നേതൃത്വത്തിൽ നാടക, സിനിമ നടനും കുവൈറ്റ് പ്രവാസിയുമായിരുന്ന സോമു മാത്യുവിനെ ആദരിച്ചു. അദ്ദേഹം അഭിനയിച്ച "നൊമ്പരകൂട്' എന്ന സിനിമ കണികൾക്കായി പ്രദർശിപ്പിച്ചു.
തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷനായ ചടങ്ങിൽ ജിനു കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സോമു മാത്യുവിനെ തനിമ സീനിയർ ഹാർഡ് കോർ അംഗം ബാബുജി ബത്തേരി പരിചയപ്പെടുത്തി. ഡി.കെ. ദിലീപ് ആശംസാപ്രസംഗം നടത്തി.
സീനിയർ ഹാർഡ്കോർ അംഗങ്ങളായ ജേക്കബ് വർഗീസ്, ഷാജി വർഗീസ്, ബാബുജി ബത്തേരി, തോമസ് മാത്യു കടവിൽ എന്നിവർ സോമു മാത്യുവിനെ പൊന്നാട അണിയിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം മൊമന്റേ കൈമാറി. സോമു മാത്യു മറുപടി പ്രസംഗത്തിൽ സിനിമ കലാരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു.
നാടക - സിനിമ വേദികളികൾ തന്റെ അഭിനയപാടവം കൊണ്ടു അംഗീകാരങ്ങൾ കരസ്ഥമാക്കിയ കലാകാരനാണ് സോമു. 2022-23ലെ മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ്, സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, അക്ഷരമുറ്റം അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു.
ഈ അവാർഡുകൾക്ക് അദ്ദേഹത്തെ അർഹനാക്കിയ നൊമ്പരക്കൂട് എന്ന സിനിമ വിവിധ ഫിലിം ഫെസ്റ്റിവല്ലുകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സോമു മാത്യുവിന്റെ ജേഷ്ഠ സഹോദരനും പ്രശസ്ത സംവിധായകനുമായ ജോഷി മാത്യു ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച സിനിമയ്ക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ ന്യൂ ഡൽഹി അവാർഡ്, ജയ്പ്പുർ ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങിയവ നൊമ്പരക്കൂട് കരസ്ഥമാക്കിയിരുന്നു.
പെൺതനിമ അംഗങ്ങളായ ഡെയ്സി സുരേഷ്, ജിനിമോൾ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. വിജേഷ് വേലായുധൻ നന്ദി അറിയിച്ചു.
കേളി കുടുംബവേദി മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
റിയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ ലോക വനിതാദിനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ ചിത്രരചനാ മത്സരത്തിൽ 600ലധികം കുട്ടികൾ പങ്കെടുത്തു. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളും പങ്കെടുത്തു.
അൽ യാസ്മിൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്ന് വേദികളിലായി നടന്ന മത്സരം സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി. നാല് മുതൽ ആറ് വരെയും ഏഴ് മുതൽ പത്ത് വരെയും പ്രായമുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് “പവർ ഓഫ് മദർ”എന്ന സ്പോട്ട് വിഷയത്തെ ആസ്പദമാക്കി രചനാമത്സരവുമാണ് ഒരുക്കിയത്.
ഒരു മണിക്കൂറായിരുന്നു സമയ പരിധി. രജിസ്ട്രേഷൻ ഓൺലൈനായി നേരത്തെ പൂർത്തിയാക്കിയിരുന്നു. 200ൽ പരം കുട്ടികൾ മാറ്റുരച്ച നാല് മുതൽ ആറ് വരെയുള്ള കളറിംഗ് വിഭാഗത്തിൽ എൻ. ചിന്മയി ഒന്നാം സ്ഥാനവും സൈനബ് രണ്ടാം സ്ഥാനവും വെണ്മതി വിജയരാമൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുന്നൂറോളം കുട്ടികൾ പങ്കെടുത്ത ഏഴു മുതൽ പത്ത് വരെയുള്ള കളറിംഗ് വിഭാഗത്തിൽ ഡെമെട്രിയ ചക്രബോർട്ടി ഒന്നാം സ്ഥാനവും സ്റ്റീവ് സോബിൻ രണ്ടാം സ്ഥാനവും റിഷാൻ രാഗേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
150-ൽ പരം കുട്ടികൾ പങ്കെടുത്ത 10 മുതൽ 15 വരെയുള്ള രചനാ മത്സര വിഭാഗത്തിൽ വചൻ സുനിൽ ഒന്നാം സ്ഥാനവും ഷെല്ല ഫാത്തിമ രണ്ടാം സ്ഥാനവും മാധവി കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൂർവ മുന്ദ്ര (ഹൈദരാബാദ്) മിനുജ മുഹമ്മദ് (മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ) നൂറിയ (റെയിൽബോ ഇന്റർനാഷണൽ സ്കൂൾ) എന്നിവർ വിധികർത്താക്കളായി.
ബഹുഭൂരിഭാഗം കുട്ടികളും നല്ലരീതിയിൽ തന്നെ തങ്ങളുടെ കഴിവുകൾ വിനിയോഗിച്ചു എന്നും മൂല്യ നിർണയം എളുപ്പമായിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സോനാ ജ്വല്ലറി സ്പോണ്സർ ചെയ്ത മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വർണനാണയങ്ങളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
കുടുംബവേദി നിർവാഹ സമിതി അംഗം വിജില ബിജു കോഡിനേറ്ററായും ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ ടെക്നിക്കൽ സപ്പോർട്ടറായും പ്രവർത്തിച്ചു. വി.എസ്. സജീന കൺവീനറായും സന്ധ്യാരാജ് ചെയർ പേഴ്സണായും ഗീതാ ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി പരിപാടി നിയന്ത്രിച്ചു.
വെള്ളിയാഴ്ച പ്രാര്‍ഥന; ജറുസലേമില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കും
ടെൽ അവീവ്: റംസാനിലെ ആദ്യ വെള്ളിയാഴ്ച അല്‍-അഖ്സ മസ്ജിദിൽ പ്രാര്‍ഥനകള്‍ നടക്കുന്ന സാഹചര്യത്തിൽ ജറുസലേമിലെ പഴയ നഗരത്തിലുടനീളം ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇസ്രായേല്‍ പോലീസ് സേന അറിയിച്ചു.
കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഞങ്ങള്‍ തയാറാണ്. പോലീസുകാരില്‍ ആയിരക്കണക്കിന് പേരും ടെമ്പിള്‍ മൗണ്ട് മേഖലയിലായിരിക്കുമെന്ന് പോലീസ് വക്താവ് മിരിത് ബെന്‍ മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച റംസാൻ ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരെ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ റംസാനെ ശാന്തമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീവ്രവാദികളും ഹമാസും (പലസ്തീനിയന്‍) ഇസ്ലാമിക് ജിഹാദും പോലുള്ള ഭീകര സംഘടനകള്‍ മേഖലയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത് രഹസ്യമല്ലെന്നും അവർ വ്യക്തമാക്കി.
റംസാൻ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ മുസ്ലിംകൾക്ക് മുന്‍ വര്‍ഷങ്ങളിലെതുപോലെ അല്‍-അഖ്സ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാൽ, അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് അല്‍-അഖ്സയിലേക്ക് വരുന്ന പലസ്തീനികള്‍ ചില നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ 55 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരും 50 വയസിനു മുകളിലുള്ള സ്ത്രീകളും മാത്രമേ പള്ളി പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ വക്താവ് ഒഫിര്‍ ഗെന്ഡല്മാന് പറഞ്ഞു.
റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : സുവർണ ജൂബിലിയുടെ നിറവിലിരിക്കുന്ന മാർ ബസേലിയോസ് മൂവ്മെന്റ് വലിയനോമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ കുവൈറ്റിലെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികൻ റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു എയർ പോർട്ടിൽ സ്വീകരണം നൽകി.
അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിങ് ബോഡി മെമ്പർ, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് ഫാ. ഡോ. നൈനാൻ വി. ജോർജ്.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറാർ ഷൈൻ ജോർജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവരുടെ നേതൃത്വത്തിലാണ് വരവേല്പ് നൽകിയത്.
ഈ മാസം 17, 18, 20, 21 തീയതികളിൽ അബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ വൈകിട്ട് 6.30 മുതലാണ് കൺവൻഷൻ നടക്കുന്നത്.
പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങളൊരുക്കണം: നവയുഗം
ദമാം: സൗദി അറേബ്യയിൽ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുന്നു.
ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദമാമിൽ സുകു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമാം മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു.
നവയുഗം ദല്ല മേഖല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം ദമാം മേഖല നേതാക്കളായ വേണുഗോപാൽ, ബാബു, സതീശൻ, നിസാർ എന്നിവർ സംസാരിച്ചു.
മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫിനാൻസ് ഡയറക്ടറായി നിധീഷ് കുമാറിനെ നിയമിച്ചു
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡ് അംഗം നിധീഷ് കുമാറിനെ ഫിനാൻസ് ഡയറക്ടർ ആയി നിയമിച്ചു. ദീർഘകാലമായി ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ അക്കാദമിക്, നോൺഅക്കാഡമിക് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിധീഷ് കുമാർ മുൻപ് സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ ഫിനാൻസ് കൺവീനർ ആയി മികച്ച പ്രവർത്തനം കാഴ്ച വച്ചിരുന്നു.
കോഴിക്കോട് വടകര സ്വദേശിയാണ് നിധീഷ് കുമാർ. സയ്ദ് സൽമാൻ ആണ് പുതിയ വൈസ് ചെയർമാൻ. ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദമിക് രംഗത്തും ഭരണനിർവഹണ രംഗത്തും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയായിരുന്നു . പല വിഷയങ്ങളും പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ലാത്തതടക്കമുള്ള പ്രശ്നങ്ങൾ അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.
ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. സ്കൂളിൽ അടുത്തിടെ നടന്ന ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും നിരവധി ആശങ്കകളും, സ്വജനപക്ഷപാത ആരോപങ്ങളും രക്ഷിതാക്കൾ ഉന്നയിച്ചിരുന്നു.
ഇന്ത്യൻ സ്കൂളിൽ നിലനിൽക്കുന്ന ഇത്തരം ഗൗരവതരമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിന് മുൻപിലും, ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. അതിന്റെ തുടർച്ചയായി ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ കഴിഞ്ഞ മാസം ഡയറക്ടർ ബോർഡ് ചെയർമാനുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.
രക്ഷിതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. രക്ഷിതാക്കൾ നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണോ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് പുതിയ അറിയിപ്പിൽ വ്യക്തമായി പറയുന്നില്ല .
സ്ത്രീ ശാക്തികരണ ബോധവത്കരണവുമായി പ്രവാസി മിത്ര
മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രവാസി മിത്ര വനിതാദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി മിത്ര പ്രസിഡന്റ് വഫാ ഷാഹുൽ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമുണ്ടെന്നും പുരോഗതി പ്രാപിക്കുന്ന ഒരു സമൂഹത്തിന്റെ നട്ടെല്ലാണ് സ്ത്രീ സമൂഹം. ലിംഗഭേദത്തെ അടിസ്ഥാനമാക്കി സ്ത്രീ സമൂഹത്തിന്റെ കഴിവുകളെ കുറച്ചുകാണരുത്.
സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു, പക്ഷേ അതിനനുസരിച്ച് സമൂഹവും കുടുംബവും മാറാത്തതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അവർ പറഞ്ഞു.
സ്ത്രീകളുടെ സാമൂഹിക തുല്യതക്കുവേണ്ടിയുള്ള പേരാട്ടത്തിന്റെ ചരിത്രമാണ് വനിതാ ദിനത്തിന് പറയാനുള്ളതെന്ന് വനിതാദിന സന്ദേശം നൽകിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷിജിന ആഷിക് പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും അവരുടെ പ്രഗൽഭ്യവും സേവനങ്ങളും ലഭ്യമാക്കുവാൻ അവർക്ക് തുല്യ അവസരം ഉണ്ടാകണം.
പ്രവാസി സ്ത്രീകളുടെ സർഗാത്മകത അവരുടെ വ്യക്തിത്വ വികസനത്തിനും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി വനിതകൾ എന്നതാണ് പ്രവാസി മിത്രയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി സഞ്ജു സാനു പറഞ്ഞു.
ബൂസ്റ്റ് യുവർ ഇന്നർ സെൽഫ് എന്ന വിഷയത്തിൽ മൈന്റ് കോച്ച് മസീറ നജാഹ് നടത്തിയ സെഷൻ സദസ്സിന് പുതുമയും വ്യത്യസ്തതയും നൽകി.
വിനോദവും വിജ്ഞാനവും കളിയും ചിരിയും സന്തോഷവും പങ്കുവെച്ച വനിതാദിന സംഗമം പ്രവാസി മിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. സബീന അബ്ദുൽ ഖാദർ ആശംസ പ്രസംഗവും ആബിദ നജ്മുദീൻ നന്ദിയും പറഞ്ഞു.
ഗഫൂർ അറയ്ക്കലിനെ അനുസ്മരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഗഫൂർ അറയ്ക്കൽ - നിദ്ര നഷ്ടപ്പെട്ട സൂര്യൻ' എന്ന പേരിൽ നടത്തിയ അനുസ്മരണം കേരളവിഭാഗം ഹാളിൽ നടന്നു.
പ്രശസ്തനായ എഴുത്തുകാരനും സിനിമ തിരക്കഥാകൃത്തും പുരോഗമന സാംസകാരിക പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഗഫൂർ വിടവാങ്ങിയിട്ടു ഒരു വർഷമാകുന്ന വേളയിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അവസാനമായി എഴുതിയ ‘ദ കോയ’ എന്ന നോവലിന്റെ പ്രകാശന ദിവസം തന്നെയായിരുന്നു ഗഫൂർ അറയ്ക്കൽ അന്തരിച്ചത്. കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് സ്വാഗതം പറഞ്ഞു.
ഗഫൂർ അറയ്ക്കൽ എഴുതിയ വിവിധ നോവലുകളായ രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി, ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം എന്നിവ ഷിബു അരങ്ങാലി, ചാന്ദിനി മനോജ്, അഭിലാഷ് ശിവൻ എന്നിവർ അവതരിപ്പിച്ചു.
ഗഫൂർ അറയ്ക്കലിന്റെ അവസാനം പുറത്തുവന്ന നോവലായ ദി കോയ അവതരിപ്പിച്ചുകൊണ്ട് ഹാറൂൺ റഷീദ് സംസാരിച്ചു. കേരള വിഭാഗം കോകൺവീനർ കെ.വി.വിജയൻ നന്ദിപ്രകാശനം നടത്തി.
കേളി കുടുംബസഹായ ഫണ്ട് കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സാജൻ പാറക്കണ്ടിയുടെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി. കണ്ണൂര്‍ പാര്‍ലമെന്റ് എൽഡിഎഫ് സ്ഥാനാര്‍ഥി എം.വി. ജയരാജനാണ് സാജന്റെ ഭാര്യയ്ക്ക് ഫണ്ട് കെെമാറിയത്.
കണ്ണൂർ എടക്കാട് നടാലിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി അംഗം ബി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാർ, പ്രവാസി സംഘം ഏരിയ സെക്രട്ടറി പ്രഭാകരന്, കേളി മുന്‍ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്, ജയരാജ്, സജീവന് അഞ്ചരക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക്ക്ഷോപ്പ് ഇൻചാർജായി ജോലി ചെയ്തു വരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് നവംബർ 25നു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
കേളി ബത്ഹ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഘുത്തമൻ നന്ദി പറഞ്ഞു.
വിമാനടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടണമെന്ന് നവയുഗം
ദമാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കാനാവശ്യമായ നിയമനിർമാണം നടത്താൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്ന് നവയുഗം സാംസ്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയിൽ റാക്കയിൽ നടന്ന റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാർ മേഖലാ സെക്രട്ടറി ബിജു വർക്കി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കോബാർ മേഖലാ പ്രസിഡന്റ് സജീഷ് പട്ടാഴി അഭിവാദ്യ പ്രസംഗം നടത്തി. നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീൺ വാസുദേവൻ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), അഞ്ജു വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന് പ്രവീൺ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.
പ്രവാസിശ്രീയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു
മനാമ: ലോക വനിതാദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു.
പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പൂർണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യുറൽ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
ബഹറനിലെ അറിയപ്പെടുന്ന ക്ലിനികൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്ട്രസ് മാമേജ്മെന്റ് ക്ലാസും സംശയനിവാരണവും നടത്തി. ആഘോഷ സംഗമം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു.
പ്രവാസിശ്രീ യുണിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യുണിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു.
കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓർഡിനേറ്റേഴ്സായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസിശ്രീ യുണിറ്റ് ഹെഡുമാരായ ജിബി ജോൺ, പ്രതിഭ അനിൽ, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, സുമി ഷമീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
റംസാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസം സമാഗതമായ ഈ വേളയിൽ എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നതായും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക റംസാൻ സന്ദേശത്തിൽ പറഞ്ഞു.
എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുന്നതായും എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിക്കുന്നതായി അംബാസഡർ കൂട്ടിച്ചേർത്തു.
ആത്മപരിശോധന, ക്ഷമ, കൃതജ്ഞത, സ്നേഹം, വിനയം, ആത്മനിയന്ത്രണം എന്നിവയ്ക്കുള്ള സമയമാണ് റംസാൻ. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ അംഗങ്ങളെ സേവിക്കാനുള്ള നമ്മുടെ കടമയുടെ ഓർമപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു.
സമത്വത്തിന്റെയും അനുകമ്പയുടെയും പ്രതിബദ്ധതയുടെയും വിളംബരമാണ് റംസാൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയിൽ റംസാന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. വെള്ളിയാഴ്ച ഡാർസൈറ്റിലെ അൽ അഹ്ലി ക്ലബിൽ നടന്ന പരിപാടിയിൽ സീബ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ.ലീന ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു.
വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ച ടീച്ചർ കേരളവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഹിസ് എക്സലൻസി ഡോ. വാഹിദ് അലി അൽ സെയ്ദ് ഖറൂസി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വനിതകളെ കൂടുതൽ മുൻ നിരയിൽ എത്തിക്കുവാൻ സമൂഹത്തിനാകെ മാതൃകയായി മാറാൻ കേരളവിഭാഗത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വനിതാവേദി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ നിന്ന് കിട്ടിയ വരുമാനം വനിതാവിഭാഗം കോഓർഡിനേറ്റർ ശ്രീജ രമേശ് ഒമാൻ കാൻസർ അസോസിയേഷന് കൈമാറി.
ഒമാനിലെ പ്രശസ്ത നൃത്താധ്യാപിക ശ്രീകല ടീച്ചറും മകൾ മീനാക്ഷിയും ചേർന്ന് കൊറിയോഗ്രാഫി ചെയ്ത നൃത്ത പരിപാടിയിൽ നാൽപ്പതോളം സ്ത്രീകൾ പങ്കെടുത്തു. ബിജി വർഗീസ് സംവിധാനം ചെയ്ത കേരള വിഭാഗം വനിതാ ഗായകസംഘത്തിന്റെ ഗാനമേളയും പരിപാടിയിൽ അരങ്ങേറി.
കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ വനിതാവിഭാഗം കോഓർഡിനേറ്റർ ശ്രീജ രമേശ് സ്വാഗതം പറഞ്ഞു. ജൂമി സിയാദ് വനിതാദിന സന്ദേശം നൽകി.
അസിസ്റ്റന്റ് കോഓർഡിനേറ്റർ ഷിൽന ഷൈജിത് നന്ദി പറഞ്ഞു. നിതാപ്രിയേഷ് പരിപടിയുടെ അവതാരകയായിരുന്നു.
ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റിട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു. മംഗഫ് ബ്ലോക്ക് നാലിലുള്ള സ്റ്റോറാണ് വിപുലീകരിച്ചത്.
ഒറ്റ നിലയിലായി വിപുലമായ സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റോറിൽ മുഴുവൻ ഡിപ്പാർട്മെന്റുകളും പ്രവർത്തിക്കുന്നുണ്ട്. ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റിന്റെയും വിശിഷ്ടതിഥികളുടെയും തിങ്ങിനിറഞ്ഞ ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തഹ്സീർ അലി, സിഒഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഉപഭോകതാക്കളുടെ പുണ്യമാസകാലത്തെ സൗകര്യം കൂടി കണക്കിലെടുത്താണ് റംസാൻ മാസാരംഭത്തിനു മുന്നോടിയായി സ്റ്റോർ വിപുലീകരണം നടന്നത്. റംസാൻ പ്രമാണിച്ച് അവശ്യ വസ്തുക്കൾക്ക് സവിശേഷ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പലചരക്ക് സാധനങ്ങൾ,പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ്, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ മികച്ച ഉത്പന്നങ്ങളും സേവനവും നൽകാൻ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് ലക്ഷ്യമിട്ടാണ് ഇങ്ങനെ നിലവിലുള്ള സ്റ്റോറുകൾ വിപുലീകരിച്ച് വരുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഫിലിപ്പൈൻ എംബസിയുമായി ചേർന്ന് മെട്രോ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരസേവനരംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫിലിപ്പൈൻ എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാദിനത്തിൽ സാൽമിയ സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഫിലിപ്പൈൻ എംബസിയിലൂടെ രജിസ്റ്റർ ചെയ്തു നിരവധി പേർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. സൗജന്യ ഒബി & ഗൈനക്കോളജി കൺസൾറ്റേഷനോടൊപ്പം ഗൈനക്കോളജിക്കൽ അൾട്രാസൗണ്ട്, പാപ് സ്മിയർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്കു പ്രത്യേക കിഴിവും ലഭ്യമാക്കിയിരുന്നു.
ഫിലിപ്പിൻ എംബസി മുഖേന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡ് നൽകുമെന്നും മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ കാർഡ് മുഖേന പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
അധികം താമസിയാതെ തന്നെ മഹ്ബൂല, ജഹ്റ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലും മെട്രോ ആരംഭിക്കുമെന്നും സൂപ്പർ മെട്രോ സാല്മിയയിൽ മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ 1.5 ടെസ്ല ക്ലോസ്ഡ് എംആർഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
ഫിലിപ്പൈൻ എംബസി വൈസ് കൗൺസൽ ആരോൺ എറിക് ലൊസാടോ, ലേബർ അറ്റാഷെ മാന്വൽ ഡിമാനോ, അസിസ്റ്റന്റ് ലേബർ അറ്റാഷെ കാതറിൻ എ ദുലാദുൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
കുവൈറ്റ് ഉപപ്രധാനമന്ത്രിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഉപപ്രധാനമന്ത്രിയും പെട്രോളിയം മന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖിയെ സന്ദർശിച്ചു.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാധ്യതകളെ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫയാണ്(50) മരിച്ചത്.
സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് മുസ്തഫ താമസിച്ചിരുന്നത്. ബുറൈദ കെഎംസിസി സുൽത്താന ഏരിയാ പ്രസിഡന്റായിരുന്നു.
വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഇസ്രയേലിൽ കൊല്ലപ്പെട്ട നിബിന് വിട ചൊല്ലി ജന്മനാട്
കൊല്ലം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി പനമൂട് പുരയിട കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്സ്വെലിന്(31) വിട ചൊല്ലി ജന്മനാട്. വാടി സെന്റ് ആന്റണീസ് പള്ളിയിൽ വെെകുന്നേരം നാലിന് നടന്ന സംസ്കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കെടുത്തു.
വെള്ളിയാഴ്ചയാണ് നിബിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വൈകുന്നേരം 6.35നു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരൻ, നോർക്ക റൂട്സ് സിഇഒ(ഇൻ-ചാർജ്) അജിത്ത് കോളശേരി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഒന്‍പതിന് വീട്ടിൽ കൊണ്ടുവന്നു.
ഇസ്രയേലിലെ കാർഷികമേഖലയായ മാർഗലിയറ്റിൽ ഹിസ്ബുള്ള തിങ്കളാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിലാണ് നിബിൻ കൊല്ലപ്പെട്ടത്. രണ്ടു മാസം മുന്‍പാണ് കാർഷിക വീസയിൽ നിബിൻ ഇസ്രയേലിൽ പോയത്.
യുഎഇയില്‍ അതിശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം
ദുബായി: യുഎഇയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ മിക്കയിടങ്ങളിലും ശക്തമായ മഴയുണ്ടകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം എല്ലാ മസ്ജിദിലും കാലാവസ്ഥ മുന്നറിയിപ്പ് വായിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അബുദാബിയിലും അല്‍ഐനിലും മഴ ആരംഭിച്ചിരുന്നു.
അല്‍ ഐന്‍, നാഹില്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ അബ്രാകളും വാട്ടര്‍ ടാക്സികളും ഫെറികളുടേയും സേവനം താത്കാലികമായി നിര്‍ത്തിവെച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു.
കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തില്‍ ദുബായിയില്‍ കടല്‍ ഗതാഗതവും നിര്‍ത്തിവച്ചു. ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
സഞ്ചാരികള്‍ക്കും സവാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ കാറ്റു വീശുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രതപീലര്ത്തണം. വിമാന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
സ്വകാര്യമേഖലയില്‍ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. കനത്തമഴയെ തുടര്‍ന്ന് അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ട് നിര്‍ത്തിവെച്ചു.
നെടുമ്പാശേരി വിമാനത്താവളം: വേനൽക്കാല സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വേനൽക്കാല വിമാന സർവീസ് (മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്.
പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകൾ ഉണ്ടാകും. രാജ്യാന്തര സെക്ടറിൽ 26ഉം ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ 66 പ്രതിവാര സർവീസുകളുള്ള അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ.
ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളും കൊച്ചിയിൽനിന്നുണ്ട്. തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മൂന്നു പ്രത്രിവാര പ്രീമിയം സർവീസുകളും തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂംഗ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും.
നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകൾക്കു പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി ആകാശ എയർ അന്താരാഷ്ട്ര സെക്ടറിൽ പ്രവർത്തനം തുടങ്ങും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയിൽ ഏഴ് അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് ക്വാലാലംപുരിലേക്ക് ആഴ്ചയിൽ അഞ്ചു സർവീസുകളും നടത്തും.
ഇൻഡിഗോ ദോഹയിലേക്കും സ്പൈസ് ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി സർവീസുകൾക്കു പുറമേ എയർ ഇന്ത്യ ആഴ്ചയിൽ ഒരു അധിക സർവീസ് കൂടി തുടങ്ങും.
ജസീറ എയർവേസും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും രണ്ട് അധിക പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കും. തിരക്കേറിയ റൂട്ടുകളിലും പ്രാദേശിക റൂട്ടുകളിലും സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണു ലഭിച്ചിട്ടുള്ളതെന്ന് സിയാൽ വക്താവ് പറഞ്ഞു.
ലക്ഷദ്വീപിൽ സമീപകാലത്തുണ്ടായ വിനോദ സഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് കൂടുതൽ സർവീസുകൾ നടത്തും. പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോട്ടേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിക്കും. ഈ വിമാനം കോഴിക്കോടുനിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.30ന് കൊച്ചിയിലെത്തും.
മടക്കവിമാനം ഉച്ചയ്ക്ക് 1.35ന് പുറപ്പെട്ട് 2.35ന് കോഴിക്കോട് എത്തും. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളിൽ ബംഗളൂരുവിലേക്ക് 122, ഡൽഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കോൽക്കത്ത, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴു സർവീസുകൾ വീതവും സേലത്തേക്ക് അഞ്ചു പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും.
അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണു സിയാൽ. കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളം കൂടിയാണു സിയാലെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
യാത്രാനുമതി ആയില്ല; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം
കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ കാണാനായി യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം.
നിമിഷപ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്കുള്ള യാത്രാനുമതി ലഭിക്കാത്തതുമൂലമാണ് യാത്ര വൈകുന്നത്. ഇവിടേയ്ക്കുള്ള യാത്രാനുമതിക്കായി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ ഏദന്‍ വരെയുള്ള വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.
മസ്കറ്റിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
മസ്കറ്റ്: മസ്കറ്റിൽ വാഹനാപകടത്തില്‍ ഹൈദരാബാദ് സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. സമീഹ തബസും ആണ് മരിച്ചത്.
മസ്കറ്റിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവിനൊപ്പം സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മാതാവിനെ കൗല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
റിയാദ് കെഇഎഫിന്റെ ലെവൽ അപ് മാനേജ്മെന്റ് പാനൽ ചർച്ച ശ്രദ്ധേയമായി
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെഇഎഫ്) റിയാദിന്റെ നേതൃത്വത്തിൽ "ലെവൽ അപ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച പാനൽ ചർച്ച ശ്രദ്ധേയമായി. സീനിയർ, ജൂനിയർ എൻജിനീയർമാർക്ക് എങ്ങനെ മികച്ച മാനേജർമാരാകാം എന്ന വിഷയത്തിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്.
ലേ പാർക്ക് കോൺ കോഡ് ഹോട്ടലിൽ വെള്ളിയാഴ്ച നടന്ന പാനൽ ചർച്ചയിൽ സാബിക്കിലെ സ്റ്റാഫ് സൈന്റിസ്റ്റ് എൻജിനീയർ അബ്ദുൽ നിസാർ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു.
ക്വിദ്ദിയ സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ എൻജിനീയർ നൗഷാദ് കായൽ മഠത്തിൽ, റോഷൻ റിയൽ എസ്റ്റേറ്റ് ഡയറക്ടർ എൻജിനീയർ ഷാഹിദ് അലി, റിയാദ് ബാങ്കിലെ പെയ്മെന്റ് ടെക്നിക്കൽ മാനേജർ എൻജിനീയർ സുഹാസ് ചെപ്പലി, ലുലു ഇൻറർനാഷണൽ ഗ്രൂപ്പ് പ്രോജക്ട് കെ.എസ്.എ ജനറൽ മാനേജർ എൻജിനീയർ സാഹിദ് അഹ്സർ എന്നിവർ പാനലിസ്റ്റുകളായി ചർച്ച യിൽ പങ്കെടുത്ത് സംസാരിച്ചു.
മാനേജർമാരുടെ ജോലികൾ, ഉത്തരവാദിത്തങ്ങൾ, മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ ചർച്ചയുടെ ഭാഗമായത് പങ്കെടുത്തവർക്ക് നവ്യാനുഭവമായി. ഒരു മാനേജർ തുടക്കം മുതൽ ചുമതലകളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാനലിസ്റ്റുകൾ വിശദീകരിച്ചു.
എൺപതോളം പേർ പങ്കെടുത്ത പരിപാടി തീർത്തും ഗുണപ്രദമായെന്നും ഏറെ ആത്മവിശ്വാസം നൽകിയെന്നും പങ്കെടുത്ത എൻജിനീയർമാരും അഭിപ്രായപ്പെട്ടു. പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ ജോയിന്റ് ഗ്ലോബൽ ബിസിനസ് കമ്പനിയുടെ സാങ്കേതിക വിദഗ്ദരുടെ സംഘം തങ്ങളുടെ വിവിധ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.
തുടർന്ന് കെഇഎഫ് ഭാരവാഹികൾ ജോയിന്റ് ഗ്ലോബൽ ബിസിനസ് കമ്പനി സിഇഒയും ചെയർമാനുമായ അബ്ദുൽ ഗഫൂർ കല്ലായിക്കും പാനലിസ്റ്റുകൾക്കും മൊമെന്റോയും കൈമാറി.
ആർഐസിസി അഹ്ലൻ റംസാൻ സംഗമം സംഘടിപ്പിച്ചു
റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങൾ എന്നനിലയിൽ റംസാനിലെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നാം തയാറാവണമെന്ന് ആർഐസിസി അഹ്ലൻ റംസാൻ സംഗമം ഉണർത്തി.
കർമ്മങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റംസാൻ നോന്പിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധ്യമാവണമെന്നും അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം.
റംസാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസ കർമമേഖലകളിലെ അനിസ്ലാ മിക കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജാഗ്രത പാലിക്കണം.
കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും സ്വന്തത്തെയും കുടുംബത്തെയും തിന്മകളിൽ നിന്ന് തടയാനും നന്മയിൽ ജീവിതം നയിക്കാനും രക്ഷിതാക്കൾ ബദ്ധശ്രദ്ധരാവണം.
മക്കളുടെ കൂട്ടുകാരനാവാനും അവരുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ചേർത്ത് നിർത്തി ആവശ്യമായ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു.
സുലൈ തൻഹാത്ത് ഇസ്തിറാഹയിൽ നടന്ന സംഗമം സുൽത്താന ജാലിയാത്ത് മലയാളവിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രബോധകർ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിവിധ വിഷയങ്ങളിൽ സുബൈർ സലഫി പട്ടാമ്പി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി, അമീൻ മദീനി, അബ്ദുറഊഫ് സ്വലാഹി, അബ്ദുറഹീം പേരാമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കൽ, ഇക്ബാൽ കൊല്ലം, മൊയ്തു അരൂർ, ബഷീർ കുപ്പോടൻ തുടങ്ങിയവർ സംസാരിച്ചു.
ആർ.സി.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ കൂൾടെക്ക് പ്രസീഡിയം നിയന്ത്രിച്ചു.
അസ്വഹാബാ ചരിത്ര പഠന ക്ലാസ് വിജയികളായ അബ്ദുൽ ഹമീദ് വേങ്ങര, ശബാന കെ.വി, ശഹീദാ യു.കെ, സബീഹ അരൂർ, മുഹമ്മദ് അദാൻ, കളറിംഗ് മത്സരത്തിൽ വിജയിച്ച ഐഷ ഷക്കീബ്, മൻഹ ബിൻത് ജാവീദ്, ഫർഹാൻ ബിൻ ജാവീദ് തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
കുവൈറ്റിൽ 11 പേരുടെ പൗരത്വം റദ്ദാക്കി
കുവൈറ്റ് സിറ്റി: അനധികൃതമായി കുവൈറ്റ് പൗരത്വം നേടിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11പേരുടെ പൗരത്വം സർക്കാർ റദ്ദാക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിലാണ് നിർണായക നടപടി സ്വീകരിച്ചത്.
പൗരത്വം റദ്ദാക്കപ്പെട്ടവർ സൗദി അറേബ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ്. വ്യാജ വിവരങ്ങൾ നൽകി നിയമവിരുദ്ധമായാണ് ഇവർ കുവൈറ്റ് പൗരത്വം കരസ്ഥമാക്കിയത്.
1959ലെ കുവൈറ്റ് നാഷണാലിറ്റി ലോയിലെ ആർട്ടിക്കിൾ 13, 21എ വകുപ്പുകൾ അനുസരിച്ച് വ്യക്തികളുടെ പൗരത്വം പിൻവലിക്കാൻ അധികാരമുണ്ട്.
ഖത്തറിൽ ബാലിക കുഴഞ്ഞുവീണു മരിച്ചു
ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ് (ജിജു) ദമ്പതികളുടെ മകൾ ജന്നാ ജമീലയാണ് മരിച്ചത്.
ഏഴ് വയസായിരുന്നു. പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുഹമ്മദ് (പൊഡർ പേൾ സ്കൂൾ വിദ്യാർഥി) സഹോദരനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യും.
സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ ദിനവും അന്താരാഷ്ട്ര വനിതദിനവും പ്രമാണിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈറ്റും (എംഎംഎംഇകെ) ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 45 അംഗങ്ങൾ രക്തം ദാനം ചെയ്തു.
ബിഡികെ കുവൈറ്റ് കൺവീനർ രാജൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈറ്റ് അഡ്മിൻമാരായ അമ്പിളി ശശിധരൻ, അമീറ ഹവാസ് എന്നിവർ സംസാരിച്ചു. കോഡിനേറ്റർമാരായ ശില്പ മോഹൻ, രൂപ വിജീഷ്, പൂജ ഹണി, മീര വിനോദ്, സിതാര സുജിത്, സഫിയ സിദിക്ക് എന്നിവരും ബി ഡി കെ എയ്ഞ്ചൽ വിംഗ് അംഗങ്ങളും പങ്കെടുത്തു.
നിമീഷ് കാവാലം സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. നളിനാക്ഷൻ ഒളവറ, ജോബി ബേബി, സോഫി രാജൻ, യമുന രഘുബാൽ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
സാമൂഹികക്ഷേമ തത്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബിഡികെ കുവൈറ്റ് ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സുജു പയസിന് കേളി യാത്രയയപ്പു നൽകി
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂസനയ പവർ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പു നൽകി.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശിയായ സുജു 12 വർഷമായി റിയാദിലെ സൗദി കാർപ്പെറ്റ് കമ്പനിയിൽ ഇലട്രോണിക്സ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ വൈസ് പ്രസിഡന്റ് സുവി പയസ്സ് അധ്യക്ഷത വഹിച്ചു.
ഏരിയാ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, യൂണിറ്റ് ട്രഷറർ മനോജൻ, വൈസ് പ്രസിഡന്റ് നിസാർ, എക്സികുട്ടിവ് അംഗം രാജശേഖരൻ, യൂണിറ്റ് അംഗം ഹനീഫ ഉപ്പള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റിന്റെ ഉപഹാരം സുജു പയസിനു, യൂണിറ്റ് സെക്രട്ടറി അബ്ബാസ് കൈമാറി.
സിബി മലയിലിന് പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
മനാമ: ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിബി മലയിലിന് സമ്മാനിച്ചു.
കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രശസ്ത സംവിധായകൻ സിബി മലയിലിന് ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഈ മാസം ഒന്നിന് സമാജം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിബി മലയിലിനു സമ്മാനിച്ചു.
മലയാള ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ എടുത്ത സംവിധായകരിൽ പ്രമുഖനാണ് സിബി മലയിൽ എന്ന് പുരസ്കാര സമർപ്പണം നടത്തിയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ഫിലിം ക്ലബ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുത്ത 22 ഹ്രസ്വചിത്രങ്ങളും സിബി മലയിലിന്റെ സാന്നിധ്യത്തിൽ നിറഞ്ഞ സദസിനു മുമ്പാകെ പ്രദർശിപ്പിക്കുകയുണ്ടായി. മത്സരവിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.
പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം പ്രാങ്ക് ശ്രദ്ധേയമാകുന്നു
അബുദാബി: അലൈനിലെ പ്രവാസി മലയാളികളായ ഒരു പറ്റം കലാകാരന്മാർ ചേർന്ന് ഒരുക്കിയ ഹ്രസ്വചിത്രം പ്രാങ്ക് ശ്രദ്ധേയമാകുന്നു. എസ് ആൻഡ് എസ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീനി തിരൂർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ സുവീരനാണ്.
വിരസജീവിതത്തിന്റെ നാളുകളിൽ ഒഴിവു നേരങ്ങൾക്കു നിറം പിടിപ്പിക്കാനായി ദമ്പതികൾ പരസ്പരം ആൾമാറാട്ടം നടത്തുകയും പ്രാങ്ക് വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം. ഒരു നാൾ, നേരത്തെ തീരുമാനിക്കപ്പെട്ട ഒരു ഉല്ലാസ യാത്രയിൽ, റോഡിൽ നിന്നും ലിഫ്റ്റ് ചോദിക്കുന്ന ഒരപരിചിതസ്ത്രീയായി ഭാര്യ അഭിനയിക്കാൻ തുടങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു.
ശ്രീജ ശ്രീനിവാസാണ് നായിക. അമേച്ചർ നാടകങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ ഒരുക്കുന്ന ശ്രീജ ഗായികയായും, കോമഡി ആർടിസ്റ്റായും അരങ്ങുകളിൽ സുപരിചിതയാണ്. ശ്രീജ അഭിനയിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം മുന്നോട്ട് പോകുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മുരളി കൃഷ്ണനും ശിബീഷ് കെ. ചന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചു. കളറിസ്റ്റ് : ടിറ്റോ ഫ്രാൻസിസ്, ശബ്ദമിശ്രണം ബെയ്ദർ.
അല്‍ ഐന്‍ ക്ലബ് സിനിമാസ്സിൽ പ്രവാസ ലോകത്തെ ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുന്നിൽ ഒരുക്കിയ പ്രിവ്യൂ ഏറെ പ്രേക്ഷക പ്രശംസയേറ്റുവാങ്ങി. കലാ സാംസ്കാരിക മണ്ഡലത്തിലെ നിരവധി വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത്: പി.എൻ. ഗോപീകൃഷ്ണൻ
റിയാദ്: സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ റിയാദിലെ ചില്ല സർഗവേദിയുടെ ദശവാർഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്കാരിക പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി നടന്ന രണ്ടു ദിവസത്തെ പരിപാടി പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് വാർഷികാഘോഷത്തെ സമ്പന്നമാക്കി.
ചില്ല കോഡിനേറ്റർ സുരേഷ് ലാൽ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. വേദിയിൽ കേളി പ്രവർത്തകർ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടി എന്ന സംഗീതനൃത്തശില്പം അവതരിപ്പിച്ചു.
തുടർന്ന് സീബ കൂവോട് മോഡറേറ്ററായി കൊണ്ട് മലയാളത്തിന്റെ കാവ്യസങ്കല്പയാത്രകൾ’ എന്ന വിഷയത്തിൽ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. മലയാള കവിത മണിപ്രവാള കാലഘട്ടത്തിൽ നിന്ന് ഈ കാലഘട്ടത്തിലേക്ക് സഞ്ചരിച്ചതിന്റെ ഭാവുകത്വപരമായ ചരിത്രം അദ്ദേഹം വിശദീകരിച്ചു.
ഫ്രണ്ട്സ് എഡിഎംഎസിന് പുതു നേതൃത്വം
അബുദാബി : പൊതു സാംസ്കാരിക കലാരംഗത്തെ പ്രമുഖ സംഘടനകളിൽ ഒന്നായ ഫ്രണ്ട്സ് എഡിഎംഎസിന്റെ പ്രവർത്തനോദ്ഘാടനം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി നിർവഹിച്ചു. പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി സലിം ചിറക്കൽ, റഫീഖ് കൈനയിൽ (രക്ഷാധികാരികൾ ), അബ്ദുൽ ഗഫൂർ (പ്രസിഡന്റ്) , പുന്നൂസ് ചാക്കോ (വർക്കിംഗ് പ്രസിഡന്റ്), വൈസ് പ്രസിഡൻമാരായി അഡ്വക്കേറ്റ് മനോജ്, റജീദ് പട്ടോളി , ജനറൽ സെക്രട്ടറി അനുപ ബാനർജി, ട്രഷറർ റയീസ് മാറഞ്ചേരി, ഓർഗനൈസേഷൻ സെക്രട്ടറി റഷീദ് അയിരൂർ,
ആർട്സ് സെക്രട്ടറി ദീപാ സോജി, സാഹിത്യ വിഭാഗം സെക്രട്ടറി അനിൽ പുതുവയൽ, സ്പോർട്സ് ആൻഡ് വെൽഫെയർ സെക്രട്ടറി മുഹമ്മദ് അലി, ലേഡീസ് വിംഗ് കൺവീനർ, കാർത്തിക അനുരാജ്, ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ സൗമ്യ രാജേഷ്, ലേഡീസ് വിംഗ് ജോയിൻ കൺവീനർ ഡോ. ഷീബ അനിൽ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫസൽ കുന്നംകുളം, ഹുസൈൻ പട്ടാമ്പി, ബിനു ബാനർജി, ഷിബു അൽ സലാം, അൻസാർ ടി.എ, ഹംസ കുന്നംകുളം, ഷഹീം എന്നിവരെയും തെരഞ്ഞെടുത്തു.
എ.എം. അൻസാർ, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് കെ.വി ബഷീർ , മലയാളി സമാജം ജനറൽ സെക്രട്ടറി എം യു ഇർഷാദ്, റഷീദ് അയിരൂർ, എന്നിവർ ആശംസകൾ അറിയിച്ചു.
ജ്വാല അവാര്‍ഡ് വിതരണവും മെഗാ ചിത്രരചന മത്സരവും വെള്ളിയാഴ്ച
റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ജ്വാല വെള്ളിയാഴ്ച അല്‍ യാസ്മിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ത്രീകൾ, പ്രവാസലോകത്തും വിവിധ മേഖലകളിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഇക്കൊല്ലവും അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ കേളി കുടുംബവേദി ജ്വാല അവാർഡ് 2024 നൽകി ആദരിക്കുന്നു.
ഒപ്പം വിവിധ കലാ പരിപാടികളും വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനവും, കുട്ടികൾക്കായി മെഗാ ചിത്ര രചനാ മത്സരവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
സുലൈ എക്സിറ്റ് 18ൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന വിഎസ് വിശദീകണം നൽകി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ’സ്ത്രീപക്ഷ നവകേരളം’ എന്ന കേരള സർക്കാരിന്റെ നിലപാടിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് കുടുംബവേദി മുൻകൈ എടുക്കണമെന്നും ഉയർന്ന വിദ്യാഭ്യാസവും, വ്യതിരിക്തമായ കഴിവുകളും ഉള്ള സ്ത്രീകള്‍ വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകാതെ അവരുടെ കഴിവുകൾ പൊതുസമൂഹത്തിനു പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാന്‍ വനിതാ സംഘടനകളിലൂടെ അവരെ പ്രാപ്തരാക്കണമെന്നും കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.
കേളി രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
സന്ധ്യരാജ് (ചെയർപേഴ്സൺ), വിദ്യ ജി.പി, രജീഷ നിസാം (വൈസ് ചെയർപേഴ്സസൺ), സജീന വിഎസ് (കൺവീനർ), അൻസിയ, ലാലി(ജോയിന്റ് കൺവീനർ), ഗീത ജയരാജ് (സാമ്പത്തിക കമ്മിറ്റി കൺവീനർ) അംഗങ്ങൾ സീന സെബിൻ, ലക്ഷ്മി പ്രിയ, നീന
(പ്രോഗ്രാം കമ്മിറ്റി കൺവീനർ ), അംഗങ്ങൾ അമൃത, സോവിന എൻ.കെ., ശരണ്യ ദീപാജയകുമാർ (ഭക്ഷണ കമ്മിറ്റി കൺവീനർ) അംഗങ്ങൾ ജയകുമാർ, ഷെബി അബ്ദുൽ സലാം, ജയരാജ്, പബ്ലിസിറ്റി കൺവീനർ സിനുഷ (ഭക്ഷണ കമ്മിറ്റി കൺവീനർ ) അംഗങ്ങൾ ഇന്ദു മോഹൻ , ധനീഷ് ചന്ദ്രൻ, സിജിൻ കൂവള്ളൂർ, ഷിനി നസീർ (വോളന്റീർ ക്യാപ്റ്റൻ), വൈസ് ക്യാപ്റ്റൻമാർ ശ്രീവിദ്യ, നീതു നിധില റിനീഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. സെക്രട്ടറി സീബാ കൂവോട് സ്വാഗതവും കൺവീനർ സജീന വിഎസ് നന്ദിയും പറഞ്ഞു.
https://forms.gle/dzkvB8N67CvxwNH67 മത്സരിക്കുന്ന കുട്ടികൾ ചിത്രം വരക്കുന്നതിന് ആവശ്യമായ പേപ്പർ ഒഴികെയുള്ള മറ്റു സാധനങ്ങൾ കൊണ്ടുവരമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ എന്ന ലിങ്കില്‍ മാർച്ച് ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: കോഓര്‍ഡിനേറ്റര്‍ വിജില ബിജുവിനെ 054 399 5340.
ഹെറിറ്റേജ് വോക്ക് സംഘടിപ്പിച്ചു
ജിദ്ദ: കാസർഗോഡ് പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ബലദിലെ ഹിസ്റ്റോറിക്കൽ ഏരിയയിൽ "ഹെറിറ്റേജ് വോക്ക്’ സംഘടിപ്പിച്ചു. ജിദ്ദയുടെ സമ്പന്നമായ ചരിത്രത്തെയും പൈതൃകത്തെയും അറിയുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദ എന്ന പേര് ഈ നഗരത്തിന് വരാൻ കാരണമായ ഹവ്വ മഖ്ബറക്കരികിൽ നിന്നാരംഭിച്ച യാത്ര, പൈതൃക നഗര കവാടത്തിലെ "ബൈതൽ ഷർബത്തലി’ ബൈതൽ നൂർ വാലി, ബൈതൽ മത്ബൂലി, ബൈതൽ റഷൈദ, നസീഫ് ഹൌസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ജിദ്ദയിലെ ആദ്യത്തെയും രണ്ടാമത്തയും പള്ളികളായ ശാഫിഹ് മസ്ജിദ്, മിമാർ മസ്ജിദും സന്ദർശിച്ചു. നൂറ്റാണ്ടുകളോളം ജിദ്ദ നഗരത്തിന് വെള്ളം നൽകിയിരുന്ന "ഐൻ ഫറാജും’ സന്ദർശിച്ച് ഹിസ്റ്റോറിക്കൽ ഹജ് റൂട്ടിൽ യാത്ര അവസാനിച്ചു.
പരമ്പരാഗത ഭക്ഷണ പാനീയങ്ങളുടെ കേന്ദ്രങ്ങൾ, സുഗന്ധ വ്യഞ്ജന മാർക്കറ്റുകൾ, മ്യൂസിയങ്ങൾ തുടങ്ങിയവയും യാത്രയുടെ ഭാഗമായി. കെ.എം.ഇർഷാദ് സ്ഥലങ്ങളെ കുറിച്ചുള്ള വിശദീകരിച്ചു.
സി.എച്ച്.ബഷീർ, ഇബ്രാഹിം ഷെംനാട്, യാസീൻ ചിത്താരി, ബഷീർ ബായാർ, കുബ്റ ലത്തീഫ്, ഗഫൂർ ബെദിര, സലാം ബെണ്ടിച്ചാൽ, റഫീഖ്, നാഫിഹ് ചെമ്മനാട്, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രശസ്ത യാത്രികനും മോട്ടോർ സൈക്കിൾ റൈഡറുമായ ഹാറൂൺ റഫീഖിന്റെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.
ബ്രോഷർ പ്രകാശനം ചെയ്തു
അബുദാബി: പൊന്നാനി മണ്ഡലം കെഎംസിസി റംസാൻ നടത്തുന്ന "റംസാൻ ഹദിയ’ ഈത്തപ്പഴചലഞ്ച് ബ്രോഷർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി, അബുദാബി സ്റ്റേറ്റ് കെഎംസിസി ഉപാധ്യക്ഷൻ അഷ്റഫ് പൊന്നാനി മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ എന്നിവർക്ക് നൽകി നിർവഹിച്ചു.
റംസാൻമാസ സന്ദേശത്തോടെ "റംസാൻ ഹദിയ’ ആയി ഈത്തപ്പഴ കിറ്റുകൾ പൊന്നാനി നിയോജകമണ്ഡലത്തിൽ വിതരണം ചെയ്യാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
മലപ്പുറം ജില്ല കെഎംസിസി ആക്ടിംഗ് ജനറൽ ക്രട്ടറി ഷാഹിർ പൊന്നാനി, മണ്ഡലം പ്രസിഡന്റ് കോയ സാഹിബ്, മണ്ഡലം ജന: സെക്രട്ടറി നസീർ ബാബു, ട്രഷറർ സാലിം ഈശ്വരമംഗലം, ജില്ല സെക്രട്ടറി സിറാജ് ആതവനാട് മണ്ഡലം ഭാരവാഹികളായ സേക്കീർ ഹംസ, യൂസുഫ് മാറഞ്ചേരി , യൂനുസ് നരണിപ്പുഴ, നസീഫ്, മുസ്തഫ മാറഞ്ചേരി, അലി ചിറ്റയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്(അജ്പക്) വാർഷിക പൊതു യോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു. പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷനായിരുന്ന യോഗത്തിൽ രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ വാർഷിക കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് 2024-2025 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.
കുര്യൻ തോമസ് പൈനുംമൂട്ടിൽ (പ്രസിഡന്റ്), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ജനറൽ സെക്രട്ടറി), സുരേഷ് വരിക്കോലിൽ (ട്രഷറർ), മനോജ് പരിമണം (ജനറൽ കോഓർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കൺവീനർ) എന്നിവർ ചുമതലയേറ്റു.
ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നടുവിലേമുറി (അജപാക് ചെയർമാൻ), മാത്യു ചെന്നിത്തല,ബിനോയ് ചന്ദ്രൻ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ. ഐ കുര്യൻ, ഹനാൻ ഷാൻ (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
വൈസ് പ്രസിഡന്റുമാർ: പ്രജീഷ് മാത്യു, ഷംസു താമരക്കുളം, അശോകൻ വെണ്മണി, അബ്ദുൽ റെഹിമാൻ പുഞ്ചിരി, ജി എസ് പിള്ള, ലിബു പായിപ്പാടൻ, മാത്യു ജേക്കബ് (ജോയിന്റ് ട്രഷറർ )
സെക്രട്ടറിമാർ: രാഹുൽ ദേവ് (സംഘടന ചുമതല), ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലക്കടവ്, ഫ്രാൻസിസ് ചെറുകോൽ, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, സാം ആന്റണി, സലീം പതിയാരത്, ശശി വലിയകുളങ്ങര, അജി ഈപ്പൻ.
27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിബി പുരുഷോത്തമൻ, ജീജോ കായംകുളം, ജോമോൻ ജോൺ ചെന്നിത്തല, മനോജ് കുമാർ ചെങ്ങന്നൂർ, ജിബി തരകൻ, സിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, അനീഷ് സാൽമിയ, ജ്യോതിഷ് തമ്പി, നന്ദകുമാർ കെ. ജി, സജി ജോർജ് ചേർത്തല,
വിഷ്ണു ജി. നായർ, സന്ദീപ് നായർ, ഷാജി ഐപ്പ് , സുരേഷ് കുമാർ കെ.എസ്, ഫിനോ പള്ളിപ്പാട്, അനൂപ് ഫർവാനിയ, അനൈ കുമാർ, അജിത് തോമസ് കണ്ണമ്പാറ, ശരത് മാന്നാർ, വിൽസൺ കറുകയിൽ, പ്രദീപ് ജോസഫ് അഞ്ചിൽ, രാകേഷ് ചെറിയാൻ, റോയി ചെറിയാൻ, അനിൽ കുമാർ പാവുരെത്, സന്തോഷ് കൈമൾ, വിനോദ് ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ വിഭാഗം ഭാരവാഹികളായി ലിസൻ ബാബു, (ചെയർപേഴ്സൺ), ഷീന മാത്യു (ജനറൽ സെക്രട്ടറി), അനിത അനിൽ (ട്രഷറർ), സുനിത രവി (പ്രോഗ്രാം കൺവീനർ),സാറാമ്മ ജോൺസ് , ബിന്ദു ജോൺ, ദിവ്യ സേവ്യയർ (വൈസ് ചെയർപേർഴ്സണന്മാർ),
സിമി രതീഷ്, ജിത മനോജ് (ജോയിന്റ് സെക്രട്ടറിമാർ), ആനി മാത്യു (ജോയിന്റ് ട്രഷറർ), കീർത്തി സുമേഷ്, അശ്വതി സന്ദീപ്, ഡോ. ശ്രീലക്ഷ്മി, ജ്യോതിഷ് ഗംഗ അനൈ, ലക്ഷ്മി സജീവ്, വൃന്ദ അനൂപ്, പാർവതി അനി (എക്സി കുട്ടീവ് അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.