ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്.
ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്.
സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്.
അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു.
1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.