നെടുമങ്ങാട്ട് 27 സ്കൂളുകളിലായി ചെലവഴിച്ച് 70 കോടിയുടെ നിർമാണ പ്രവർത്തികളെന്ന് മന്ത്രി
1569164
Saturday, June 21, 2025 6:44 AM IST
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലത്തിലെ 27 വിദ്യാലയങ്ങളിലായി 70 കോടി രൂപയുടെ നിർമാണ പ്രവർത്തികൾ നടന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. 12 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി.
15 കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ 3.9 കോടി രൂപ വീതം ചെലവഴിച്ചുള്ള കന്യാകുളങ്ങര ഗേൾസും അയിരൂപ്പാറ ജിഎച്ച്എസ്എസും ഉടൻ പൂർത്തിയാകും. നെടുമങ്ങാട് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് "മികവുത്സവം 2025 'ന്റെ രണ്ടാം ദിവസം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
16 വർണ കൂടാരങ്ങളാണ് വിവിധ വിദ്യാലയങ്ങളിലായി ഒരുങ്ങുന്നത്. ഇതിനായി 1.6 കോടി രൂപയാണ് ചെലവഴിക്കുന്നത്.ജൂലൈ 15 ഓടെ ഇവയുടെ നിർമാണം പൂർത്തിയാകും എന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡി ദിവ്യ എസ്. അയ്യര്‍, ഗതാഗത വകുപ്പ് സ്പെഷൽ സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ പി.ബി. നൂഹ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
500-ഓളം വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 25 യുപി സ്കൂളുകള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിനല്‍കുന്ന പുസ്തകങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു. 4.60 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങളാണ് വാങ്ങിയത്.
ഏകദേശം 18,480 രൂപയുടെ പുസ്തകങ്ങൾ ഓരോ സ്കൂളിനും ലഭിച്ചു. മികവുത്സവത്തിന്റെ ആദ്യ ദിനത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 900 ഓളം വിദ്യാര്‍ഥികളെ അനുമോദിച്ചിരുന്നു. നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.