"സ്നേഹച്ചങ്ങല'യിലെങ്കിലും മനംകവർന്ന് ആരണ്യ
1569736
Monday, June 23, 2025 6:40 AM IST
കോട്ടൂർ: സ്നേഹചങ്ങലയിലെങ്കിലും സഞ്ചാരികളുടെ മനം കവരുന്നു, ഇവിടെയൊരു കുട്ടിയാന. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ അഞ്ചുവയസുകാരി ആരണ്യയാണ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ടവളായി മാറുന്നത്. ചങ്ങലയുടെ കെട്ടുകളില്ലാതെയാണ് ആരണ്യ ഇവിടെ മേഞ്ഞുനടക്കുന്നത്. കേന്ദ്രത്തിലെ ഏഴ് കുട്ടിയാനകളിൽ ഏറ്റവും പ്രായം കുറഞ്ഞവളും ആരണ്യതന്നെ. ഏറ്റവും വേഗത്തിൽ പാപ്പാനോട് ഇണങ്ങിയ കുറുമ്പിയാണ് ഇവൾ. എന്നാൽ അനുസരണനകേടു കാണിക്കുന്നതിൽ ഇവൾ മുൻപന്തിയിൽ.
2022 ലാണ് ആരണ്യ പാപ്പാന്റെ വിരലുകൾ കടിച്ചു മുറിച്ചത്. പാപ്പാൻ പുഷ്കരന്റെ ഒരു വിരൽ അറ്റുപോകുകയും മറ്റൊരു വിരലിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മരുന്നു കൊടുക്കുന്നതിനിടെയാണ് വിരലിൽ കടിച്ചത്. അതോടെ ആരണ്യയുടെ കുറുന്പിനും കുറവായി. പിന്നെ അതേ പാപ്പാൻ വന്നാലേ ആഹാരം കഴിക്കൂ എന്ന നിലവരെ എത്തി.
വിരലറ്റ പാപ്പാൻതന്നെ പിന്നെയും ആരണ്യയെ പരിചരിച്ചു. ഈയ ടുത്ത കാലത്താണ് പാപ്പാൻ മരിച്ചത്. പാപ്പാൻ മരിച്ച ദിവസം ആരണ്യ ആഹാരംപോലും ഉപേക്ഷിച്ചെന്നും കോട്ടൂർ ആന പാർക്കിലെ ജീവനക്കാർ പറഞ്ഞു. ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ കുട്ടിയാന.
2022ലാണ് കോട്ടൂർ വനത്തിൽ ചരിഞ്ഞ അമ്മ ആനയുടെ അരികിൽനിന്നും കുട്ടിയാനയെ ഇവിടെ കൊണ്ടുവന്നത്. പ്രായാധിക്യത്താൽ അവശതയിലാകുന്ന നാട്ടാനകൾ, ഉപേക്ഷിക്കപ്പെടുന്നതും പിടിച്ചെടുക്കുന്നതുമായ ആനകൾ, നാട്ടിലിറങ്ങി ശല്യക്കാരായി മാറുന്ന ആനകൾ, വനത്തിൽ കൂട്ടം തെറ്റി പോകുന്ന കുട്ടിയാനകൾ തുടങ്ങിയവയെ സുരക്ഷിത കേന്ദ്രത്തിൽ പുനരധിവസിപ്പിക്കുകയെന്നലക്ഷ്യവും കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിനുണ്ട്.
ഇങ്ങനെ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ ആവാസ വ്യവസ്ഥയിൽ കൂട്ടിൽ പാർപ്പിക്കും. ചികിത്സ നൽകും. 300 ഏക്കർ വനഭൂമി ആനകളുടെ സ്വതന്ത്ര ആവാസ വ്യവസ്ഥക്കായി നീക്കിയിട്ടുണ്ട്. ഉരുക്കുവേലി കൊണ്ടു സംരക്ഷണ കവചമൊരുക്കിയ 120 ഹെക്ടർ പ്രദേശത്ത് ചങ്ങലക്കെട്ടില്ലാതെ മേയാൻ സ്വതന്ത്രമായി വിടും. ഇവിടെ തീറ്റയും നൽകും. ഈ വിശാല ലോകത്താണ് ആരണ്യയും മേയുന്നത്. ആനകളെ പാർപ്പിക്കാൻ ഉരുക്കുവേലികൊണ്ട് വലയം തീർത്ത 15 എൻക്ലോഷറുകൾ (കൂടുകൾ) ആണുണ്ടാവുക.
കൊമ്പനെ പാർപ്പിക്കാനുള്ള ഒരു എൻക്ലോഷറിനുതന്നെ ഒന്നേകാൽ ഏക്കർ വിസ്തൃതിയുണ്ട്. പിടിയാനകൾക്കും കുട്ടി ആനകൾക്കും വേണ്ടി മാത്രം ഒരു കൂടിന്റെ വലുപ്പം അഞ്ചേക്കർ. ഇങ്ങനെ ഏഴെണ്ണം. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടിയാനകൾക്ക് പ്രത്യേക നഴ്സറി, കാട്ടിൽനിന്നു ലഭിക്കുന്ന കുട്ടിയാനകളെ ആദ്യഘട്ടം പാർപ്പിക്കാനുള്ള ക്വാറന്റീൻ സെന്റർ, മദപ്പാടുള്ള ആനകൾക്ക് പ്രത്യേക കൂടുകൾ, നാട്ടിലിറങ്ങി പ്രശ്നക്കാരായ ആനകളെ പിടികൂടിയാൽ അവയെ മെരുക്കാൻ പ്രത്യേക കൂടുകൾ രണ്ടും കമ്പകം തടിയിൽ നിർമിച്ചത്. ഇങ്ങനെ ഒട്ടേറെ സൗകര്യങ്ങളുണ്ടാവും.
കേന്ദ്രത്തിലേക്കു കാട്ടാനകൾ കയറാതിരിക്കാൻ കേന്ദ്രത്തിനുചുറ്റും മൂന്നേമുക്കാൽ മീറ്റർ ഉയരത്തിൽ ഉരുക്ക് വേലി നിർമിച്ചു. പുറമേ വൈദ്യുത വേലി കവചവും. ആനകൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം സുലഭമായി ലഭിക്കും. ഓരോ കൂട്ടിലും ആനകൾക്ക് കുളിക്കാനും കുടിക്കാനുമുള്ള വെള്ളമെത്തിക്കാൻ പ്രത്യേക പൈപ്പ് ലൈൻ. സഞ്ചാരികൾക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രത്യേക പദ്ധതി.
ഒരു ലക്ഷം ലീറ്റർ ശുദ്ധീകരിച്ച ജലവും ശുദ്ധീകരിക്കാത്ത ജലവും സംഭരിക്കാൻ സംഭരണി. ഏത് പ്രതികൂല കാലാവസ്ഥയിലും വൈദ്യുതി ഉറപ്പാക്കാൻ 315, 500 കെവിയുടെ രണ്ടു സബ് സ്റ്റേഷനുകൾ എന്നിവയും ഇവിടുണ്ട്.