പാട്ടുക്കൂട്ടത്തിന്റെ ആദരമേറ്റുവാങ്ങി കെ. ജയകുമാർ
1569732
Monday, June 23, 2025 6:16 AM IST
തിരുവനന്തപുരം: പക്ഷേ എന്ന സിനിമയിലെ നായകൻ മോഹൻലാലിനെ പോലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു എന്നറിഞ്ഞ നിമിഷത്തിൽ സൈക്കിളിൽ കയറി ഞാൻ പാടിയിട്ടില്ല.... മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെതാണീ വാക്കുകൾ. സെക്രട്ടേറിയറ്റ് പാട്ടുകൂട്ടത്തിന്റെ 214-ാമത്തെ പരിപാടിയിൽ പങ്കെടുത്ത് തന്റെ പാട്ടുകളുടെ പിറവിയെ കുറിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച കെ. ജയകുമാറിനു പാട്ടുക്കൂട്ടം നല്കിയ അനുമോദന ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു സംവാദം. കെ. ജയകുമാർ രചിച്ച പ്രശസ്ത ഗാനങ്ങൾ പാട്ടുക്കൂട്ടം അംഗങ്ങൾ ആലപിക്കുകയും തുടർന്ന് അദ്ദേഹം പ്രതികരിക്കുകയുമായിരുന്നു.
സൂര്യാംശു ഓരോ വയൽപ്പൂവിലും... ഗാനത്തിൽ ആത്മാംശം ഉണ്ടോ എന്ന പാട്ടുക്കൂട്ടം അംഗം രവി ബാലകൃഷ്ണന്റെ ചോദ്യത്തിനു പതിവുശൈലിയിൽ കെ. ജയകുമാർ മറുപടി നല്കി. ഐഎഎസ് ലഭിച്ചു എന്നറിഞ്ഞപ്പോൾ വലിയ ആഹ്ലാദം ഉണ്ടായി. ഗാനത്തിൽ വർണിക്കുന്നത് പോലെയുള്ള പൂക്കൾ നിറഞ്ഞ താഴ്വാരങ്ങളൊന്നും പക്ഷേ എന്റെ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നില്ല. സൈക്കിളിന്റെ പിന്നിൽ ഇരിക്കാൻ പെണ്കിടാവും അന്നുണ്ടായിരുന്നില്ല.
അമ്മയുടെ കർശന നിയന്ത്രണത്തിലായിരുന്നു എന്റെ അന്നത്തെ ജീവിതം. പുഞ്ചിരിയോടെ കെ. ജയകുമാർ കൂട്ടിച്ചേർത്തു. എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനായ ജോണ്സണിന്റെതാണ്. ഈ ഗാനത്തിന്റെ സംഗീതം. ട്യൂണിനു അനുസരിച്ച് എഴുതിയതല്ല. അതിനാൽ സ്വതന്ത്രമായി എഴുതുവാൻ കഴിഞ്ഞു. സ്വരവൈകല്യമില്ലാതെ അർഥവൈകല്യമില്ലാതെ സൗമ്യസുന്ദരമായി ജോണ്സണ് ഈണം നല്കിയിട്ടുണ്ട്. കെ. ജയകുമാർ പറഞ്ഞു.
ഒഴിവുകാലം എന്ന സിനിമയിലെ സായന്തനം നിഴൽ വീശിയില്ല... എന്ന ഗാനത്തെ കുറിച്ച് പാട്ടുക്കൂട്ടത്തിലെ അംഗം ജ്യോതി പ്രദീപിന്റെ ചോദ്യത്തിനും കെ. ജയകുമാർ ഉത്തരം നല്കി. സായന്തനം നിഴൽ വീശിയില്ല... എന്ന ഗാനം ഞാൻ എന്റെ യൗവ്വനകാലത്ത് എഴുതിയതാണ്. 36-ാമത്തെ വയസിൽ.
വാർധക്യകാലത്തെ എങ്ങനെ നേരിടണം എന്ന് നേരത്തേ ഞാൻ തീരുമാനിച്ചു എന്ന് കരുതാം. നമ്മുടെ മനസിന്റെ പ്രായം നമ്മൾ തന്നെ തീരുമാനിക്കണം. എന്നായാലും ഒരസ്തമയം ഉണ്ട്. എന്നാൽ അസ് തമിക്കും വരെ നിഴലില്ലാതെ ജീവിക്കുവാൻ നമുക്കു സാധിക്കും. സങ്കല്പത്തിന്റെ, സൗന്ദര്യത്തിന്റെ, പ്രതീക്ഷയുടെ ലോകത്തിൽ. അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെ ഇരുന്നേറെ നേരം.... എന്ന ഗാനത്തിലെ പ്രണയാർദ്രതയെ കുറിച്ചുള്ള ചോദ്യത്തിനു കാല്പനിക കാലത്തെ പ്രണയമാണിതിൽ പകർത്തിയിട്ടുള്ളത് എന്ന് ഗാനരചയിതാവ് വ്യക്തമാക്കി.
മെല്ലെ വിടരുന്ന പ്രണയമാണ് ഗാനത്തിൽ നിറയുന്നത്. ഇന്നത്തെ തിരക്കേറിയ തലമുറയ്ക്കു മനസ്സിലാക്കാൻ കഴിയാത്ത ആർദ്രപ്രണയമാണിത്. കണ്ണുകളിലെ അനുഭൂതി നോക്കി ഏറെ നേരം ഇരിക്കാൻ ഇന്നു ആർക്കും സമയമില്ല. മഴ എന്ന സിനിമയിലെ ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര കിനാക്കൾ. ഉണ്ടായിരിക്കും എന്ന ഗാനത്തിലെ വിലോലതയെ കുറിച്ചും കെ. ജയകുമാർ വിശദീകരിച്ചു.
രവീന്ദ്രന്റെ സംഗീതത്തിലെ ഈ ഗാനവും ഈണത്തിനു അനുസരിച്ചെഴുതിയതല്ല. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ ആധാരമാക്കിയ സിനിമയാണ് മഴ. കഥ ഞാൻ വായിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ പ്രണയ സങ്കല്പമറിയാം; കൃഷ്ണ ഭക്തിയറിയാം. മൃദുലതയാണ് ഈ ഗാനത്തിനു വേണ്ടതെന്ന് തോന്നി. ഏറ്റവും ലോലമായത് പൂവ് തന്നെയാണല്ലോ.
പൂവിനെക്കാൾ ലോലം പൂവിന്റെ സ്വപ്നമാണെന്നും തോന്നി. അങ്ങനെയാണ് പൂവിനെക്കാൻ മൃദുലം പൂവിന്റെ സ്വപ്നം എന്ന് എഴുതിയത്. അനുപല്ലവിയിൽ താമരനൂല് പോൽ പൊഴിയും നിലാവിലും എന്നെഴുവാൻ കാരണവും താമരനൂലിന്റെ ലോലത തന്നെ. - ജയകുമാർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ പാട്ടുക്കൂട്ടത്തിനു നേതൃത്വം നല്കുന്ന ഗോകുലദാസ് ആമുഖപ്രസംഗം നടത്തി. പാട്ടുക്കൂട്ടം അംഗം വി. ദേവരാജൻ കൃതജ്ഞത പറഞ്ഞു.