എംഎസ്സി എൽസ-3 കടലിൽ മുങ്ങിയിട്ട് നാളെ ഒരുമാസം
1569730
Monday, June 23, 2025 6:16 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: എംഎസ്സി എൽസ -3 , 643 കണ്ടെയ്നറുകളുമായി അറബിക്കടലിൽ താഴ്ന്നു പോ യിട്ട് നാളേയ്ക്ക് ഒരുമാസം. കണ്ടെയ്നറുകൾ തകർന്ന് ഉല്പന്നങ്ങൾ നഷ്ടമായ ഏജൻസികൾ കോടതി മുഖാന്തിരം നഷ്ടപരിഹാരങ്ങൾക്ക് അർഹമായപ്പോൾ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കയ്ക്ക് ഇനിയും പരിഹാരമില്ല.
കരയ്ക്കടിഞ്ഞ വസ്തുക്കൾ ഏറ്റെടുത്ത് കൊണ്ടുപോകാൻ പോലും ആളില്ലാത്ത അവസ്ഥയിലായി. വാർത്തകളും പ്രതിഷേധങ്ങളും കെട്ടടങ്ങിയെങ്കിലും ദുരൂഹതയും നിഗൂഢതയും ബാക്കിയായി തുടരുന്നു. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകാവുന്ന തരത്തിൽ കടലിന്റെ അടിത്തട്ടിലേക്ക് ആണ്ടുപോയ കണ്ടെയ്നറുകൾക്ക് എന്തു സംഭവിച്ചുവെന്നു പുറം ലോകത്തെ അറിയിക്കാൻ ബാധ്യതയുള്ള അധികൃതരുടെ മൗനവും മത്സ്യത്തൊഴിലാളികളുടെ ആശങ്ക കൂട്ടുകയാണ്.
എൽസ താഴ് ന്നഭാഗത്ത് എണ്ണപ്പാട കണ്ടതായതരത്തിലുള്ള വാർത്തകളും മറ്റു കിംവദന്തികളും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 24 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നു കൊച്ചിയിലേക്കു പുറപ്പെട്ട എൽസ ആലപ്പുഴ തോട്ടപ്പള്ളിക്കും പതിനാറ് നോട്ടിക്കൽ ഉൾക്കടലിൽ അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായ വൈകുന്നേരത്തോടെ ചരിഞ്ഞ കപ്പൽ രക്ഷിക്കാമെന്ന അധികൃതരുടെ പ്രതീക്ഷകൾ തെറ്റിച്ചു രണ്ടു ദിവസത്തിനുള്ളിൽ അൻപത് മീറ്ററോളം ആഴങ്ങളിലേക്ക് കപ്പൽ താഴ്ന്നു.
മാരകമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്ന 643 എണ്ണത്തിൽ കരയിലേക്ക് അടിച്ച് കയറിയത് അൻപതിൽപ്പരം കണ്ടെയ്നറുകൾ മാത്രം. ഇതിൽ പകുതിയും ഭാരം കുറഞ്ഞ കാലിയായവയും. രാസപദാർഥങ്ങൾ നിറച്ചവ ഉൾപ്പെടെ ബഹുഭൂരിപക്ഷം കണ്ടെയ്നറുകളുടെ കാര്യത്തിൽ ഒരു മാസം തികയുമ്പോഴും പുറംലോകത്തിനു യാതൊരറിവും ഇല്ലതാനും.
കടൽ വെള്ളം കയറിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുക്കളാണ് കപ്പലിൽ ഉള്ളതെന്നു തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും ദിവസം കഴിയുംതോറും ആരുംമിണ്ടാതായി. എന്നാൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്നവ ശക്തമായ തിരയടിയിലും ഉപ്പുവെള്ളത്തിൽ തുരുമ്പെടുത്തും വേഗത്തിൽ തകരാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തകർന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുപരി കടലിന്റെ ആവാസ വ്യവസ്ഥയെയും ഇതു ഗുരുതരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഏതു സമയത്തും പ്രത്യാഘാതമുണ്ടാക്കാവുന്ന തരത്തിൽ കടലിൽ കണ്ടെയ്നറുകൾ ഉള്ളപ്പോൾ മനസമാധാനത്തോടെ വള്ളമിറക്കാൻ കഴിയാത്ത അവസ്ഥയാണെ ന്നു വിഴിഞ്ഞം ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒഴുകിയെത്തിയ കണ്ടെയ്നറുകളിൽ ചിലത് പൊട്ടിത്തകർന്നു തോടുള്ള കശുവണ്ടി, തേങ്ങാ, പ്ലാസ്റ്റിക് തരികൾ എന്നിവ കടലിൽ ഒഴുകി.
കരയിൽ കയറിയ കശുവണ്ടിയും തേങ്ങയുമെല്ലാം ആൾക്കാരും കൊണ്ടുപോയി. എന്നാൽ പരിസ്ഥിതിക്കു നാശം വരുത്താവുന്ന പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കുകൾ ഏറ്റെടുക്കാൻ അധികൃതർ എത്തിയില്ല. ഒരു മാസമായി കടൽക്കരയിൽ അനാഥമായി കിടക്കുന്നതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. ഏറ്റെടുത്ത ഓയിൽ കാനുകൾ, തടികൾ എന്നിവ വിഴിഞ്ഞം മാരിടൈം ബോർഡിൻന്റെ തുറമുഖ വാർഫിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടും നാളുകൾ കഴിഞ്ഞു.