ഡയഫ്രംവാള്, പുലിമുട്ട്, ജിയോട്യൂബ് : ശംഖുംമുഖം തീര സംരക്ഷണത്തിനു പദ്ധതികൾ ചർച്ച ചെയ്തു
1569429
Sunday, June 22, 2025 6:46 AM IST
വലിയതുറ: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖം തീരം സംരക്ഷിക്കുന്നതിനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആന്രണി രാജു എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനമായി. ശംഖുംമുഖം വിനോദ സഞ്ചാര കേന്ദ്രമായി നില നിര്‍ത്തുന്ന തരത്തിലുളള നിര്‍മാണ പ്രവര്‍ത്തനം നടത്തി തീരത്തെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്കുവാനും തീരുമാനമായി.
തീരം സംരക്ഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശവും നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ സാങ്കേതിക ഉപദേശകനും ഡീപ് വാട്ടര്‍ മിഷന്റെ ഡയറക്ടറുമായ എം.വി. രമണ മൂര്‍ത്തി ഫിഷറീസ് വകുപ്പിനും ഇറിഗേഷന്‍ വകുപ്പിനും നല്കിയ നിര്‍ദേശങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി.
ഒന്നര കിലോമീറ്റര്‍ നീളത്തില്‍ തീരം സംരക്ഷിക്കുന്നതിന് തീരത്ത് നിന്നും 200 മീറ്റര്‍ അകലെ തീരക്കടലില്‍ ആറ് മീറ്റര്‍ താഴ്ചയുളള ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിച്ച് സാന്‍ഡ് നറിഷ്മെന്റ് നടത്തുക, നിലവിലുളള ഡയഫ്രം വാളിന്റെ ദൈര്‍ഘ്യം വർധിപ്പിച്ച് തീരം സംരക്ഷിക്കുക, പുലിമുട്ട് നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.
ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന് ഫ്രെഡി , തീരദേശ വികസന കോര്പ്പറേഷന് എംഡി ഷേക്ക് പരീത് ഐഎഎസ് , മേജര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു , ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ , ട്യൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ , പൊതുമരാമത്ത് (റോഡ്സ്) അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ , ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.