ഹെറോയിൻ കടത്തു കേസിൽ രണ്ടു പ്രതികൾക്ക് 60 വർഷം കഠിനതടവും പിഴയും ശിക്ഷ
1569426
Sunday, June 22, 2025 6:46 AM IST
തിരുവനന്തപുരം: ഹെറോയിൻ കടത്തുകേസിൽ പിടിയിലായ രണ്ടു പേർക്ക് 60 വർഷം വീതം കഠിനതടവും നാലു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഒന്നാം പ്രതി ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി സന്തോഷ് ലാൽ (43), ചായക്കോട്ടുകോണം കടുവിളാകം ശാന്തിനിലയത്തിൽ രമേശ് (33) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
കൂടാതെ മൂന്നും നാലും പ്രതികളായ കിളിമാനൂർ പൊങ്ങനാട് അരൂർ അരശുവിള വീട്ടിൽ ബിനുക്കുട്ടൻ (46), വെള്ളല്ലൂർ മതയിൽ ഷീലാഭവനിൽ ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാറാണു വിധി പ്രസ്താവിച്ചത്.
നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നാണ് 2022 സെപ്റ്റംബർ 20 ന് ആഫ്രിക്കയിൽ നിന്നു വിൽപനയ്ക്കായി കൊണ്ടു വന്ന 130 കോടി രൂപ വിലവരുന്ന 22.60 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. ഡിആർഐയ്ക്കു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർമാരായ സാലിഷ് അരവിന്ദാക്ഷൻ, കിരണ്‍ ഗോപിനാഥ് എന്നിവർ ഹാജരായി.