പഴകുറ്റി- മംഗലപുരം റോഡ്: രണ്ടാം ഘട്ട റീച്ചിന്റെ നഷ്ടപരിഹാര തുക കൈമാറി
1569416
Sunday, June 22, 2025 6:33 AM IST
നെടുമങ്ങാട്: പഴകുറ്റി- മംഗലപുരം റോഡിന്റെ രണ്ടാംഘട്ട റീച്ചിന്റെ നഷ്ടപരിഹാരത്തുക മന്ത്രി ജി. ആർ. അനിൽ ജില്ലാ കളക്ടർ അനുകുമാരിക്ക് കൈമാറി. 44.64 കോടി രൂപ യുടെ ചെക്കാണ് മന്ത്രി കൈ മാറിയത്.
20 കിലോ മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും നവീകരിക്കുന്ന പഴകുറ്റി - മംഗലാപുരം റോഡിന് 170 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത്. മുക്കംപാലമൂട് മുതൽ പോത്തൻകോട് വരെ ഉള്ള രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഭൂമി വിട്ടു നൽകുന്ന ഉടമകൾക്കുള്ള നഷ്ടപരിഹാര തുകയാണ് മന്ത്രി വിതരണം ചെയ്തത്. റീച്ചിൽ 400 കുടുംബങ്ങളിൽ നിന്നായി ഒരു ഏക്കർ 70 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.
പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നത് എട്ട് പേർക്ക് 9,50,000 രൂപയും നൽകും. സെപ്റ്റംബറിൽ തുക വിതരണം പൂർത്തിയാക്കി ടെൻഡറിംഗ് ചെയ്യുന്ന തരത്തിൽ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ആദ്യ റീച്ചിൽ 203 കുടുംബങ്ങളിൽ നിന്നും 73.4 സെന്റ് ഭൂമി ഏറ്റെടുത്തു. ഇവർക്ക് 5.61 കോടി രൂപ നഷ്ടപരിഹാര തുക വിതരണം ചെയ്തിരുന്നു. പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഏഴ് കിലോമീറ്റർ റോഡ് വർക്കിനായി 35.52 കോടി രൂപയാണ് ചെലവഴിച്ചത്. റീച്ചിന്റെ പൂർത്തീകരണത്തിനായി 12.93 കോടി രൂപ അനുവദിച്ചിരുന്നു.
തോപ്പിൽ കൺസ്ട്രക്ഷൻ കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്. ജൂലൈ ഒന്നിന് നിർമ്മാണം തുടങ്ങുന്നതിന് വേണ്ട നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം റീച്ചായ പോത്തൻകോട്-മംഗലാപുരം റോഡിൽ 247 കുടുംബങ്ങളിൽ നിന്നായി 66 സെന്റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാര തുകയായി 9.46 കോടി രൂപ കൈമാറിയിട്ടുണ്ട്. നിർമാണ പ്രവർത്തികൾക്കായി 47.83 കോടി രൂപയാണ് അനുവദിച്ചത്.