യുവതി ബെഡ്റൂമില്‍ മരിച്ച നിലയില്‍; സഹോദരനും സുഹൃത്തും കസ്റ്റഡിയില്‍
1569414
Sunday, June 22, 2025 6:33 AM IST
പേരൂര്‍ക്കട: യുവതിയെ ബെഡ് റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരനെയും ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പോത്തന്‍കോട് ചാത്തംപാട് കൊച്ചുവീട്ടില്‍ മുഹമ്മദ് ഷഫീഖ്-സലീന ദമ്പതികളുടെ മകള്‍ ഷഹീന (32)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടുടുകൂടിയാണ് സംഭവം പുറംലോകമറിയുന്നത്. ഷഹീനയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന് ഷംഷാദ് ഷഫീഖ് (44), ഇയാളുടെ സുഹൃത്ത് ചെമ്പഴന്തി സ്വദേശി വൈശാഖ് (42) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡന്റല്‍ ട്രീറ്റുമെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ 14നാണ് മണ്ണന്തല മരുതൂരിനു സമീപം സ്വകാര്യബാങ്കിനു പിറകുവശത്തുള്ള ഒരു ഹോംസ്റ്റേയില്‍ സഹോദരങ്ങള്‍ മുറി വാടകയ്ക്കെടുക്കുന്നത്. ഇന്നലെ ഉച്ചയോടുകൂടി ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഷംഷാദ് സഹോദരിയെ മര്ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
ഭര്‍ത്താവും രണ്ടുമക്കളുമായി വേര്‍പിരിഞ്ഞു കഴിഞ്ഞുവരികയായിരുന്നു ഷഹീന. ഇവര്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്നാരോപിച്ചാണ് സഹോദരന് ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കൈകള്‍ കൊണ്ടുള്ള ഇടിയുടെ പാടുകൾ ഷഹീനയുടെ മുഖത്തും കൈകളിലും ഉണ്ടായിരുന്നു. പോലീസ് എത്തി പരിശോധന നടത്തുമ്പോള്‍ മുഖമാകെ കരുത്തു കരുവാളിച്ച നിലയിലായിരുന്നു.
ഇന്നലെ വൈകുന്നേരമായപ്പോള്‍ ഷഹീനയുടെ ഉമ്മയും ബാപ്പയും ഇവരെ അന്വേഷിച്ച് ഹോം സ്റ്റേയില്‍ എത്തിയിരുന്നു. അബോധാവസ്ഥയിലാണെന്ന ധാരണയില്‍ ഇവര്‍ 108 ആംബുലന്‍സില്‍ വിവരമറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് ഷഹീന മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട ഷംഷാദിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് താന്‍ സഹോദരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്. ഷഹീനയുടെ മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.