ഓണസ്റ്റി ഷോപ്പ് മുതല്‍ പുസ്തകവണ്ടിവരെ; ചുണ്ടവിളാകം ഗവ.എല്‍പിഎസിലെ വിശേഷങ്ങളേറെ
1569162
Saturday, June 21, 2025 6:32 AM IST
നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യത്തിനുള്ള സാധനസാമഗ്രികളുടെ വില്‍പ്പനകേന്ദ്രമായ `മുത്ത്` ഓണസ്റ്റി ഷോപ്പില്‍ വ്യാപാരികളോ കാഷ്യറോ ഇല്ല. ഹെഡ്മാസ്റ്ററുടെ മുറിക്കു മുന്നിലെ ഇടനാഴിയില്‍ ഉത്തരപ്പെട്ടി. വിവിധയിനം വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും സാന്നിധ്യത്തില്‍ പ്രശാന്ത സുന്ദരമായ വിദ്യാലയം.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയില്‍ ബാലരാമപുരം ഉപജില്ലയിലെ ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളിലെ വിശേഷങ്ങള്‍ വിദ്യാര്‍ഥികളുടെ മൂല്യബോധവും സര്‍ഗശേഷിയും സഹജീവി മനോഭാവവും പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ളതാണ്. വായനയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന വിദ്യാലയം എന്നതാണ് മറ്റൊരു സവിശേഷത.
ഇടനാഴിയില്‍ തന്നെയാണ് ഓണസ്റ്റി ഷോപ്പും ബാലമാസികകളുടെ പ്രദര്ശനക്കൂടും. അതിയന്നൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയത്തില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്കു പുറമേ പ്രീ- പ്രൈമറിയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂള്‍ പരിസരം തന്നെ പാഠപുസ്തകമാക്കി മാറ്റാനുള്ള പരിശ്രമത്തില്‍ ഏറെ മുന്നേറിയിട്ടുള്ള ജനായത്ത വിദ്യാലയം എന്ന ബഹുമതിയും നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂളിന് സ്വന്തം.
പരിസ്ഥിതി സൗഹൃദ ഓപ്പൺ വായനാ സംവിധാനങ്ങൾ മുതലായ ഘടകങ്ങള്‍ സന്പന്നമാക്കുന്ന `കായാമ്പൂ` ജൈവ വൈവിധ്യ ഉദ്യാനം, `എന്തും വായിക്കും എപ്പോഴും വായിക്കും` എന്ന സന്ദേശത്തോടെയുള്ള പുസ്തകവണ്ടി എന്നിങ്ങനെ നീളുന്നു ചുണ്ടവിളാകത്തെ കാഴ്ചകള്‍.
ഇവിടുത്തെ മുന്‍ പ്രഥമാധ്യാപകനും സ്കൂളില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി.വി പ്രേംജിത്തിന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനത്തിന് ആതിഥേയത്വം വഹിക്കുന്നതും ചുണ്ടവിളാകത്തെ പൊതുവിദ്യാലയമാണ്. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥികളാണ് `ചുണ്ടവിളാകത്തെ വിശേഷങ്ങള്‍` എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്.