പ്രതിരോധത്തിൽ വൻ പദ്ധതിയുമായി അനിൽ അംബാനി
Wednesday, October 23, 2024 11:22 PM IST
ന്യൂഡൽഹി: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പ്രതിരോധമേഖലയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു.
അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ രംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കന്പനി തയാറെടുക്കുന്നത്. വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, ചെറു ആയുധങ്ങൾ എന്നിവയുടെ നിർമാണമാണ് കന്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ രാജ്യത്തെ ഏറ്റവും വലിയ ആയുധനിർമാണ ശാല നിർമിക്കാനായി 1,000 ഏക്കർ സ്ഥലം ലഭിച്ചതായി റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രീൻഫീൽഡ് പദ്ധതിയാകും ധീരുഭായ് അംബാനി ഡിഫൻസ് സിറ്റിയെന്ന് (ഡിഎഡിസി) റിലയൻസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഗോളതലത്തിൽ പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ആറ് കന്പനികളുമായി ചേർന്നുള്ള സംയുക്ത സംരംഭമാകും ഇത്.
റിലയൻസ് ഇൻഫ്രാസ്ട്രചറിന്റെ സബ്സിഡിയറി കന്പനികളായ ജയ് ആർമമെന്റ്സ്, റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്നിവയ്ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമിക്കാനും കയറ്റുമതി ചെയ്യാനും കേന്ദ്ര സർക്കാരിൽനിന്ന് ലൈസൻസ് ഉണ്ട്. ഈ കന്പനികളിലൂടെ ഇതിനകം 1,000 കോടി രൂപയിലധികം മൂല്യമുള്ള പ്രതിരോധ വസ്തുക്കൾ കന്പനി കയറ്റുമതി ചെയ്തിട്ടുണ്ട്.