നിഫ്റ്റി ഫ്യൂച്ചേഴ്സ് വാരാന്ത്യം 24,965ലാണ്. ഒരവസരത്തിൽ 24,640ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവാണെങ്കിലും ഓപ്പൺ ഇന്ററസ്റ്റിൽ ഈ അവസരത്തിൽ ഇടിവ് സംഭവിച്ചു. എന്നാൽ ആ ഇടിവ് വിപണിയുടെ കരുത്ത് ചേർത്തുമെന്ന് വിലയിരുത്താനുമാവില്ല.
സെൻസെക്സ് 81,381ൽനിന്നും 82,189ലേക്ക് ഉയർന്നെങ്കിലും പ്രതിരോധമായി മുൻവാരം സൂചിപ്പിച്ച 82,206 മറികടക്കാനായില്ല. ബ്ലൂചിപ്പ് ഓഹരികൾ വിൽക്കാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിച്ചതുമൂലം സൂചിക 80,427ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 81,224ലാണ്. ഈ വാരം വിൽപ്പനസമ്മർദം തുടർന്നാൽ 80,371-79,518 ൽ താങ്ങുണ്ട്. പുതിയ ബയിംഗിന് ആഭ്യന്തര ഫണ്ടുകൾക്ക് ഒപ്പം വിദേശ ഇടപാടുകാരും രംഗത്ത് എത്തിയാൽ സെൻസെക്സ് 82,133-83,042 പോയിന്റിലേക്ക് ഉയരാം. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകളുടെ തിളക്കത്തെ ആസ്പദമാക്കിയാവും മുന്നേറ്റം.
ഓഹരിയിൽ വില്പന വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയിൽ മുഴുകി മൊത്തം 21,823.34 കോടി രൂപയുടെ ഓഹരികൾ വിറ്റു. മൂന്നാഴ്ചകളിൽ അവരുടെ വിൽപ്പന 91,218.34 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരം 16,384 കോടി രൂപ നിക്ഷേപിച്ചു, ഈ മാസത്തെ മൊത്തം നിക്ഷേപം 74,176 കോടി രൂപ. രൂപയുടെ മൂല്യം വാരാന്ത്യം 84.07 ലാണ്.
അന്താരാഷ്ട്ര സ്വർണ വില സർവകാല റിക്കാർഡിൽ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2656 ഡോളറിൽ നിന്നും 2700ലെ പ്രതിരോധം ആദ്യമായി മറികടന്ന് 2723 ഡോളറിലേക്ക് ഉയർന്ന ശേഷം 2720ലാണ്.
ചൈനീസ് സാന്പത്തിക മേഖലയിൽ നിന്നുള്ള മികച്ച വളർച്ച റിപ്പോർട്ട് വാരാന്ത്യം ഏഷ്യ, പസഫിക്ക് മേഖലയിലെ ഓഹരിവിപണികൾക്ക് ആവേശം പകർന്നു. അനുകൂല വാർത്ത ജപ്പാൻ, ഹോങ്കോംഗ്, കൊറിയ, ഓസ്ട്രേലിയൻ വിപണികളെ സജീവമാക്കി. അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി ഇൻഡെക്സുകൾ റിക്കാർഡ് നിലവാരത്തിലാണ്.