തിരുവനന്തപുരം: സാമൂഹ്യ പ്രാധാന്യമുള്ള പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രോജക്ടുകൾ വഴിയും അക്കാദമിക-വ്യാവസായിക സഹകരണം വഴിയും വിദ്യാർഥികളെ മികച്ച ഉദ്യോഗാർഥികളാക്കുക, എൻജിനിയറിംഗ് വിദ്യാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലും (കെ-ഡിസ്ക്) എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയും ധാരണപത്രം ഒപ്പുവച്ചു.
പരിഷ്കരിച്ച ബിടെക് പാഠ്യപദ്ധതിയിൽ വ്യവസായവുമായി ബന്ധപ്പെട്ട ഇലക്റ്റീവുകൾ, മിനി പ്രോജക്ടുകൾ, കോർ പ്രോജക്ടുകൾ, ദീർഘകാല ഇന്റേണ്‍ഷിപ്പുകൾ എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പ്രക്രിയ പ്രാവർത്തികമാക്കുവാനായി സർവകലാശാലയും കെ- ഡിസ്ക്കും ചേർന്ന് പ്രവർത്തിക്കുവാൻ ഈ ധാരണാപത്രം വഴിയൊരുക്കും.
എൻജിനിയറിംഗ് വിദ്യാഭ്യാസവും യഥാർഥ ജീവിതപ്രശ്നപരിഹാരവും തമ്മിലുള്ള വിടവ് നികത്താനും വിദ്യാർഥികൾക്ക് തൊഴിൽമേഖലകളുടെ ആവശ്യാനുസരണം തയാറെടുക്കാനും സഹായിക്കാൻ ഈ ധാരണാപത്രത്തിലൂടെ സാധിക്കുമെന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ സാമൂഹിക നവീകരണത്തിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് കെ-ഡിസ്ക് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ-ഡിസ്ക് മെന്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ. പ്രവീണ്‍, ഡീൻ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടർ ഡോ. എം. ലിബീഷ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സുദീപ് നായർ, കണ്‍സൾട്ടന്റ് വിമൽ രവി, വൃന്ദ വി. നായർ, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് പി. എസ്. സാന്ത്വന എന്നിവർ പങ്കെടുത്തു.