40,000 ടണ്‍ റബര്‍ സ്റ്റോക്ക്; റബര്‍ ബോര്‍ഡ് വീണ്ടും വില താഴ്ത്തി
Tuesday, October 22, 2024 11:52 PM IST
കോട്ടയം: ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നതിനാല്‍ കര്‍ഷകരുടെയും വ്യാപാരികളുടെയും കൈവശം നാല്പതിനായിരം ടണ്‍ റബർഷീറ്റ് കെട്ടിക്കിടക്കുന്നു.
ഒരു മാസത്തെ ഉത്പാദനം കൈവശമുള്ളതിനാല്‍ എത്ര കുറഞ്ഞ വിലയിലും വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകും. ഒക്ടോബറില്‍ 250 രൂപവരെ വില ലഭിക്കുകയും ഈ നിലവാരം തുടരുമെന്ന് പ്രചാരമുണ്ടാവുകയും ചെയ്തതോടെ ടാപ്പിംഗ് മുടങ്ങിയ തോട്ടങ്ങളിലും ഉത്പാദനം പുനരാരംഭിച്ചിരുന്നു.
വിലയിടിവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 30 ശതമാനം തോട്ടങ്ങളിലും ഏറെക്കാലമായി ടാപ്പിംഗ് മുടങ്ങിയിരുന്നു. ഈ തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലും ഉത്പാദനം മെച്ചപ്പെട്ടതാണ് ചരക്കുവര്ധനയ്ക്കു കാരണം. നിലവില്‍ 172- 175 രൂപയാണ് ഒരു കിലോ റബര്‍ ഷീറ്റിന് ലഭിക്കുന്നത്.
ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് 184, ഗ്രേഡ് അഞ്ചിന് 180 നിരക്കിലാണ് റബര്‍ ബോര്‍ഡ് വിലയിട്ടത്. അതായത്, തിങ്കളാഴ്ചത്തെ വിലയിലും മൂന്നു രൂപയുടെ കുറവ്. പത്തു ദിവസത്തിനുള്ളില്‍ കിലോയ്ക്ക് 25 രൂപയുടെ ഇടിവാണുണ്ടായത്.
വില 150 രൂപയിലേക്ക് റബര്‍ ബോര്‍ഡ് താഴ്ത്തുന്നതു വരെ ചരക്കെടുക്കാതെ മാറിനില്‍ക്കാനാണ് ടയര്‍ കമ്പനികളുടെ നീക്കം. നവംബര്‍ മുതല്‍ മെച്ചപ്പെട്ട ആദായം ലഭിച്ച് സ്റ്റോക്ക് അധികമാകുമ്പോള്‍ വില വീണ്ടും താഴ്ത്തും. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടങ്ങളുടെ മാസങ്ങളാണ് വരാനിരിക്കുന്നത്. നഷ്ടം ഭയന്ന് ചെറുകിട വ്യാപാരികള്‍ കടയടയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. സ്റ്റോക്കെടുത്താല്‍ കരകയറാത്തവിധം തകര്‍ച്ചയുണ്ടാകും.
റബര്‍ കയറ്റുമതിക്കുള്ള ലൈസന്‍സ് റബര്‍ ബോര്‍ഡിന്റെ എല്ലാ കമ്പനികള്‍ക്കുമുണ്ട്. പ്ലാന്റേഷന് കോര്‍പറേഷനും റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനും ഉള്‍പ്പെടെ കമ്പനികള്കള്ക്കും സംരംഭങ്ങള്‍ക്കും റബര്‍ കയറ്റുമതി ലൈസന്‍സുണ്ട്. സ്റ്റോക്കുള്ള റബര്‍ കയറ്റുമതി ചെയ്യാന്‍ സര്‍ക്കാരും റബര്‍ ബോര്‍ഡും നടപടിയെടുക്കാതെ ആഭ്യന്തരവില ഉയരില്ല.
വില അതിവേഗം ഇടിയുന്ന സാഹചര്യത്തിലും വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും നടപടിയെടുക്കുന്നില്ല. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപയില്‍ നയാ പൈസ പോലും സബ്സിഡി നല്‍കേണ്ടിവന്നിട്ടില്ല. തുക ലാപ്സാകാതെ താങ്ങുവില ഉറപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമാകും.