അങ്കാറ ഭീകരാക്രമണം: കുർദ് തീവ്രവാദ കേന്ദ്രങ്ങളിൽ തുർക്കിയുടെ ആക്രമണം
Thursday, October 24, 2024 11:17 PM IST
അങ്കാറ: അഞ്ചു പേർ കൊല്ലപ്പെട്ട അങ്കാറ ഭീകരാക്രമണത്തിനു പിന്നാലെ ഇറാക്കിലെയും സിറിയയിലെയും കുർദ് തീവ്രവാദ കേന്ദ്രങ്ങളിൽ തുർക്കി വ്യോമാക്രമണം നടത്തി. സിറിയയിൽ 12 സിവിലിയന്മാർ മരിച്ചതായി റിപ്പോർട്ടുണ്ട്.
യുദ്ധ, വാണിജ്യ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ നിർമിക്കുന്ന ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്ത് ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഒരു സ്ത്രീയും പുരുഷനുമാണ് ആക്രമണം നടത്തിയത്.
ഇരുവരെയും സുരക്ഷാസേന വധിച്ചു. ഇരുവരും സ്ഫോടനത്തിനുശേഷം സ്ഥാപനത്തിൽ കയറി വെടിയുതിർക്കുകയായിരുന്നു. മരിച്ചവരിൽ നാലു പേർ ജീവനക്കാരും ഒരാൾ ടാക്സി ഡ്രൈവറുമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റില്ല. എന്നാൽ കുർദ് ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പോരാടുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) എന്ന ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് തുർക്കി ആഭ്യന്തരമന്ത്രി അലി യെർലിക്കായ അറിയിച്ചു.
ആക്രമണം നടത്തിയ പുരുഷൻ പികെകെ അംഗമായ അലി ഒറെക് ആണെന്നു തിരിച്ചറിഞ്ഞു.
പികെകെയുടെ സിറിയിലെയും ഇറാക്കിലെയും 47 കേന്ദ്രങ്ങൾ തകർത്തതായി തുർക്കി സർക്കാർ ഇന്നലെ അറിയിച്ചു. ആയുധ ഡിപ്പോകളും സൈനിക സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ജനക്കൂട്ടത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സിറിയയിലെ കുർദ് വിമത ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് ആരോപിച്ചു.