എയർ ഇന്ത്യ വിമാനത്തില് കേന്ദ്രമന്ത്രിക്കു ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റ്
Sunday, February 23, 2025 1:00 AM IST
ന്യൂഡൽഹി: താൻ സഞ്ചരിച്ച വിമാനത്തിൽ പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടം ലഭിച്ചതിന് എയർ ഇന്ത്യക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
യാത്രക്കാരിൽനിന്ന് ടിക്കറ്റിനുള്ള മുഴുവൻ പണവും ഈടാക്കിയശേഷം മോശം ഇരിപ്പിടങ്ങൾ നൽകുന്നത് അധാർമികവും വഞ്ചനാപരവുമായ നടപടിയാണെന്ന് ചൗഹാൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഭോപ്പാൽ മുതൽ ഡൽഹി വരെയുള്ള വിമാനയാത്രയിൽ തനിക്ക് പൊട്ടിയ സീറ്റ് ലഭിച്ചതിന് എയർ ഇന്ത്യയെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയുള്ള ചൗഹാന്റെ കുറിപ്പിനു പിന്നാലെ എയർ ഇന്ത്യ ക്ഷമാപണവുമായി രംഗത്തെത്തി.
ഭോപ്പാൽ-ഡൽഹി വിമാനത്തിൽ തകർന്ന ഇരിപ്പിടം ലഭിച്ച കാര്യം വിമാനത്തിലെ ജീവനക്കാരോട് സൂചിപ്പിച്ചിരുന്നുവെന്ന് ചൗഹാൻ കുറിപ്പിൽ പറയുന്നു. ഈ ഇരിപ്പിടം മോശമാണെന്നും ഇതിലെ ടിക്കറ്റ് വിൽക്കരുതെന്നും അധികൃതരെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ജീവനക്കാരിൽനിന്നു ലഭിച്ച മറുപടി.
എന്നാൽ ഇതുപോലെ ഒരുപാട് സീറ്റുകൾ വിമാനത്തിലുണ്ടായിരുന്നു. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതു തെറ്റിദ്ധാരണയായി മാറിയെന്നും ചൗഹാൻ കുറ്റപ്പെടുത്തി.
യാത്രക്കാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കാതിരിക്കാൻ എയർ ഇന്ത്യ അധികൃതർ നടപടിയെടുക്കുമോ, അതല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്താനുള്ള യാത്രക്കാരുടെ ആവശ്യം മുതലെടുക്കുന്നത് തുടരുമോയെന്നും ചൗഹാൻ എയർ ഇന്ത്യയെ ടാഗ് ചെയ്തിട്ടുള്ള കുറിപ്പിൽ ചോദിക്കുന്നു.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോടു വിശദീകരണം തേടിയിട്ടുണ്ട്.