ജൂണിയറെ മർദിച്ച ബെയ്ലിനു ‘ബെയിൽ’
Tuesday, May 20, 2025 2:17 AM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
50,000 രൂപയുടെ രണ്ടു ജാമ്യക്കാർ, രണ്ടു മാസത്തേക്കു വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, പരാതിക്കാരിയെ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണു ജാമ്യം നൽകിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെയ്ലിൻ ദാസ്, ജൂനിയർ അഭിഭാഷക ശ്യാമിലിയെ ഓഫീസിൽവച്ചു മർദിച്ചത്. ശ്യാമിലിയുടെ മുഖത്തു മർദനമേറ്റ പാടുകളുണ്ടായിരുന്നു. പോലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ചയാണു തുന്പ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തു. റിമാൻഡിലായി നാലാം ദിവസമാണു ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാണു ജാമ്യം നൽകിയത്.
ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നും അതിനാൽത്തന്നെ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ജൂണിയർ അഭിഭാഷകയാണു പ്രകോപനമുണ്ടാക്കിയതെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്ലിൻ ദാസിനും മർദനമേറ്റിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം.