അന്വേഷണം ഒഴിവാക്കാന്‍ കൈക്കൂലി ; ഇഡി അസി. ഡയറക്ടര്‍ മുഖ്യപ്രതി
Sunday, May 18, 2025 2:58 AM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഏജന്റുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് ഇഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്കുമാറിനുവേണ്ടി.
തമ്മനം സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റിലായ കേസില്‍ മുഖ്യപ്രതിയാണു ശേഖര്‍കുമാര്‍. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന സമാന തട്ടിപ്പ് നടത്തിയതായാണു വിജിലന്‍സ് സംശയിക്കുന്നത്.
കേസിലെ രണ്ടാംപ്രതിയായ തമ്മനം സ്വദേശി വില്‍സനും ശേഖര്‍കുമാറും ഗൂഢാലോചന നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നും വിജിലന്‍സ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് വിശദ പരിശോധന നടത്തുകയാണ്.
ശേഖര്‍കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. പരാതിക്കാരന് വിജിലന്‍സിന് നല്കിയ പരാതിയില്‍ ശേഖര്‍കുമാറിന്റെ പേരും വ്യക്തമാക്കിയിരുന്നു. ഇയാളെ പ്രതിചേര്‍ക്കാന്‍ ഇതും കാരണമായി.
ഇഡി അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ കേസിലെ പരാതിക്കാരനെ സമീപിച്ച രണ്ടാംപ്രതി വില്സൻ ഒന്നാംപ്രതി ശേഖര്‍കുമാറിന് രണ്ടുകോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസില്‍ ശേഖര്‍കുമാറിന്റെ പങ്ക് വ്യക്തമായതോടെ അറസ്റ്റിലായ വില്‍സന്റെയും മൂന്നാം പ്രതി രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെയും ഫോണ്‍ രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കും. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ചുവരികയാണ്.
കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നാലെ കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവര്‍ കൂടുതലാണെന്നും കണക്കുകളില്‍ വ്യാജരേഖകള്‍ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞ് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് കഴിഞ്ഞവര്‍ഷം സമന്‍സ് ലഭിച്ചിരുന്നു.
അതുപ്രകാരം കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാന്‍ ശേഖര്‍കുമാര്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കേസെടുത്ത് എല്ലാവരെയും ജയിലിലാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വില്സൻ വ്യവസായിയെ സമീപിച്ചത്.
സംശയനിഴലില്‍ ഇഡി
സാമ്പത്തിക തിരിമറിക്കേസില്നിന്നു രക്ഷിക്കാനും കുടുക്കാതിരിക്കാനും ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംശയനിഴലിലായി. സ്വര്ണക്കടത്തുള്പ്പെടെ പല കേസുകളിലും ഈവിധം കൈക്കൂലി വാങ്ങിയിട്ടുണ്ടാകാമെന്ന് വിജിലന്‍സ് സംശയിക്കുന്നു.
തട്ടിപ്പ് മൂന്ന് തട്ടുകളിലായി
ഇഡിയെ മറയാക്കി നടത്തിയ തട്ടിപ്പ് മൂന്നു തട്ടുകളിലായാണു നടക്കുന്നതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ടശേഷം ഒത്തുതീര്‍പ്പിന് പണം മുംബൈയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മൂന്ന് തട്ടുകളിലൂടെയാണ് ഇരകളില്‍നിന്നു പണം തട്ടിയെടുത്തിരുന്നതെന്നാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.