നരഭോജി കടുവ എവിടെ ?; റാവുത്തൻകാട്ടിൽ തെരച്ചിൽ
Saturday, May 17, 2025 2:06 AM IST
കാളികാവ്: കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറന്പിൽ അബ്ദുൾ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന നരഭോജി കടുവയ്ക്കായുള്ള തെരച്ചിൽ തുടങ്ങി. പാറശേരി റാവുത്തൻകാട്ടിലാണ് ഇന്നലെ തെരച്ചിൽ ആരംഭിച്ചത്. വൈകുന്നേരമായതോടെ തെരച്ചിൽ നിർത്തിവച്ചു. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചാണു തെരച്ചിൽ സംഘം മടങ്ങിയത്.
മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടി വിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണു റാവുത്തൻകാട്ടിൽ കടുവയ്ക്കായി തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ഇന്നലെ ലഭിച്ചില്ലെന്നാണു സംഘം പറയുന്നത്. രണ്ടു കെണികൂടി മലയിൽ സ്ഥാപിച്ചിട്ടുണ്ട്.
തെരച്ചിൽ സംഘത്തിൽനിന്ന് കടുവയെ ലൊക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാറശേരി ഗവണ്മെന്റ് എൽപി സ്കൂൾ അങ്കണത്തിൽ കാത്തുനിന്നിരുന്നു.
കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ അവിടേക്ക് മയക്കുവെടി വിദഗ്ധനെ എത്തിക്കുന്നതിനായി വയനാട്ടിൽനിന്നു കൊണ്ടുവന്ന കുങ്കിയാന സ്കൂൾ ഗ്രൗണ്ടിൽ തന്നെയുണ്ട്. മറ്റൊരു കുങ്കി ആനയെ കൂടി കൊണ്ടുവരുന്നുണ്ടെന്നും രണ്ട് ഡ്രോണുകൾ എത്തുന്നുണ്ടെന്നും സിസിഎഫ് ഉമ ദീപികയോടു പറഞ്ഞു. ദൗത്യസംഘാംഗങ്ങൾ കാളികാവിൽ തന്നെ തങ്ങുകയാണ്.
മരണം രക്തം വാർന്നതു മൂലം
മഞ്ചേരി: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരണം രക്തം വാർന്നതിനാലെന്നു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. അബ്ദുൾ ഗഫൂറിന്റെ (41) മൃതദേഹം പോസ്റ്റ്മോർട്ടമാണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ഫോറൻസിക് വകുപ്പ് മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടന്നത്.
അബ്ദുൾ ഗഫൂറിന്റെ കഴുത്തിനു പിറകിൽ കടുവയുടെ കോന്പല്ലുകൊണ്ട് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിൽനിന്നായി മാംസം കടിച്ചെടുത്തിട്ടുമുണ്ട്. യുവാവിന്റെ എല്ലുകൾ പൊട്ടി നുറുങ്ങിയതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.