മൃതസംസ്കാരശുശ്രൂഷയിലെ പ്രദക്ഷിണവേളയിൽ ഏറ്റവും മുന്പിൽ നീങ്ങുന്ന ഈശോയുടെ രൂപമില്ലാത്ത സ്ലീവാ പരേതന്റെ ഉയിർപ്പിലുള്ള നമ്മുടെ പ്രത്യാശയാണു പ്രഘോഷിക്കുന്നത്. അവസാനവിധിദിവസം, മഹത്വപൂർണനായി കർത്താവു സമാഗതനാകുന്നതിനുമുന്പ് ആകാശത്തിൽ കാണപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളം സ്ലീവായായിരിക്കുമെന്നതു സഭയുടെ വിശ്വാസമാണ്.
നമ്മുടെ വിശ്വാസത്തിന്റെ മുദ്രയായ, അനുഗ്രഹങ്ങളുടെ ഉറവിടമായ, രക്ഷയുടെ അടയാളമായ, ഉറപ്പുള്ള കോട്ടയായ, ദുഷ്ടാത്മാവിനെതിരേ പടപൊരുതാനുള്ള ആയുധമായ വിശുദ്ധ സ്ലീവായുടെ ചിറകുകളുടെ തണലിൽ നമുക്കു നിരന്തരം അഭയം തേടാം. മാർ അപ്രേമിന്റെ പ്രബോധനം നാം നിരന്തരം ഓർമിക്കണം: “സ്ലീവായുടെ സജീവ അടയാളത്താൽ മകനേ, നിന്റെ എല്ലാ പ്രവൃത്തികൾക്കും നീ മുദ്ര വയ്ക്കണം. സ്ലീവായുടെ അടയാളത്താൽ ആലേഖിതനാകാതെ നീ നിന്റെ പടി വിട്ടിറങ്ങരുത്.
ഭക്ഷിക്കുന്പോഴും പാനം ചെയ്യുന്പോഴും ഉറങ്ങുന്പോഴും ഉന്നർന്നിരിക്കുന്പോഴും വീട്ടിലായിരിക്കുന്പോഴും വഴിയിലായിരിക്കുന്പോഴും വിശ്രമിക്കുന്പോഴും ഈ അടയാളം മറക്കരുത്. നിനക്ക് ഇതിലും ശക്തനായ മറ്റൊരു കാവലാൾ ഉണ്ടായിരിക്കില്ല. നീ എന്തു പ്രവര്ത്തിക്കുന്പോഴും നിന്റ മുന്പാകെ ഒരു മതിലുപോലെ അതു നിലകൊള്ളും. നിന്റെ മക്കൾ അതിനോടു അനുരൂപപ്പെടാൻ നീ അവരെ ശ്രദ്ധയോടെ അതു പഠിപ്പിക്കണം’’.