മുൻപ് ചാൻസലർസ്ഥാനത്തു പിടിമുറുക്കിയ ഗവർണർ, ഹൈക്കോടതി വിധി എതിരായതിനെത്തുടർന്നാണ് സർക്കാരിന്റെ ഉപദേശം സ്വീകരിച്ചിരുന്നത്. സാങ്കേതിക സർവകലാശാലാ വിസി ഡോ. സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ ശിപാർശ അനുസരിച്ചു വിസി നിയമനം നടത്തണമെന്നായിരുന്നു വിധി. എന്നാൽ, ഹൈക്കോടതിക്കു മുകളിൽ സുപ്രീംകോടതി വിധി വന്നതോടെയാണ് സർവകലാശാലാ നിയമനത്തിൽ സർക്കാരിന്റെ സമ്മർദം നിയമനാധികാരി മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നു വ്യക്തമാക്കിയത്.
വിസിമാരുടെ ഒഴിവ് സംസ്ഥാനത്തെ ഒന്‍പത് സർവകലാശാലകളിൽ നിലവിൽ സ്ഥിരം വിസിമാരില്ല. വിസി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയും വൈകാതെ കോടതിയെ സമീപിക്കും. ഇതു ഗവർണറുടെ നീക്കത്തിനു കൂടുതൽ വേഗമേകും. വിസി നിയമനത്തിൽ പിടിമുറുക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ഇത് അടുത്ത കാലത്തൊന്നും മടങ്ങിവരില്ലെന്നും ഉറപ്പായി.
ഗവർണർക്ക് നോട്ടീസ് കൊച്ചി: കാലിക്കട്ട് സര്‍വകലാശാല സെനറ്റംഗങ്ങളുടെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
സെനറ്റിലേക്ക് വൈസ് ചാന്‍സലര്‍ തയാറാക്കിയ പട്ടികയ്ക്കു പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകനായ പി.വി. കുട്ടന്, ദാമോദര്‍ അവനൂര്‍ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് വിജു ഏബ്രഹാമാണ് ഗവര്‍ണര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവിട്ടത്.