ചാന്‍സലര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അതിനെയും സമ്മര്‍ദമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
സ്വയം തീരുമാനം എടുക്കാനുള്ള ചാന്‍സലറുടെ അവകാശത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിതഫലമാണ് സുപ്രീംകോടതിയില്‍നിന്ന് അദ്ദേഹത്തിനേറ്റ തിരിച്ചടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡോ. ഗോപിനാഥ് രവീന്ദ്രൻ അക്കാദമിക് രംഗത്ത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ തുരത്താനുള്ള ചില ബാഹ്യശക്തികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരളത്തിൽ കുട്ടികൾ: പരാമർശം വസ്തുതാപരം അല്ല ഷൊര്‍ണൂര്‍: നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
പരാമര്‍ശം വസ്തുതാപരമല്ലെന്നും വസ്തുതാപരമായ പരാമര്‍ശങ്ങള്‍ മാത്രമേ കോടതിയില്‍നിന്നു വരാന്‍ പാടുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. “കുട്ടികളെ വെയിലത്ത് നിര്‍ത്തിയിട്ടില്ല. നല്ല തണലിലാണ് അവരെ നിര്‍ത്തിയത്. ഏതു വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതി ഈ പറഞ്ഞതെന്ന് അറിയില്ല. എന്റെ ശ്രദ്ധയിലുള്ള കാര്യമല്ല അത്’’- മുഖ്യമന്ത്രി പറഞ്ഞു.