ജപ്പാനിൽ ജനുവരി അവധി ആറ് ശതമാനം ഇടിഞ്ഞ് 370 യെന്നായി. 372 യെന്നിൽ ക്ലോസിംഗ് നടന്ന ഫെബ്രുവരിക്ക് 355-336 യെന്നിൽ സപ്പോർട്ട് ലഭിക്കാം. യെന്നിന്റെ വിനിമയ മൂല്യം ഡോളറിന് മുന്നിൽ ദുർബലമാകാനുള്ള സാധ്യതകൾ റബറിലെ തളർച്ചയെ പിടിച്ചു നിർത്താൻ ഉപകരിക്കും. 152.22ൽ നിലകൊള്ളുന്ന യെന്നിന്റെ മൂല്യം 153-155.72 റേഞ്ചിലേക്ക് ദുർബലമാകാൻ സാധ്യത. കരുത്ത് നേടിയാൽ 151.44ൽ പിടിച്ചു നിൽക്കാം. വ്യാഴാഴ്ച പലിശ നിരക്ക് സംബന്ധിച്ച് ടോക്കിയോ പുതിയ പ്രഖ്യാപനങ്ങൾ നടത്താം.
ഉത്പാദനം ഉയർത്താൻ മലേഷ്യ റബർ ഉത്പാദനം ഉയർത്താനുള്ള നീക്കത്തിലാണ് മലേഷ്യ. 4,20,000 ഹെക്ടർ ഭൂമിയിൽ കൃഷി പുനഃസ്ഥാപിച്ച് പ്രതിവർഷം 5,85,000 ടൺ റബർ ഉത്പാദിപ്പിക്കാനുള്ള പദ്ധതി അവർ ആസൂത്രണം ചെയ്തു. ഇറക്കുമതി പൂർണമായി തടയുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യത്തിന് 2023ൽ മലേഷ്യ ഒരു ദശലക്ഷം ടൺ റബർ ഇറക്കുമതി നടത്തിയതായി മലേഷ്യൻ പ്ലാന്റേഷൻ ആൻഡ് കമ്മോഡിറ്റീസ് മന്ത്രാലയം.
സംസ്ഥാനത്ത് റബറിന് വില്പനക്കാർ കുറവെങ്കിലും ഇറക്കുമതി ചരക്ക് ഉയർത്തി ടയർ കന്പനികൾ ആഭ്യന്തര മാർക്കറ്റിൽനിന്നും അകന്നുകളിച്ചു. 19,000 രൂപയിൽ വില്പന തുടങ്ങിയ നാലാം ഗ്രേഡ് 18,000ത്തിലേയ്ക്ക് താഴ്ന്നു. മഴ മൂലം പല ഭാഗങ്ങളിലും ടാപ്പിംഗ് സ്തംഭിച്ചു, റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ വെട്ട് ചെറിയ അളവിൽ മുന്നേറി. ഒട്ടുപാൽ 12,400 രൂപയിലും ലാറ്റ്ക്സ് 11,500 രൂപയിലുമാണ്.
ഏലക്ക ലേലത്തിൽ പുതിയതും പഴയതുമായ ചരക്കുവരവ് ഉയർന്നു. ഉത്സവ വേളയായതിനാൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വാങ്ങലുകാരുണ്ട്. വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കർഷകർ.
ദീപാവലിക്കായി തമിഴ്നാട്, കർണാടക, ആന്ധ്ര, ഡൽഹി, മുംബൈ, കോൽക്കത്ത ഭാഗങ്ങളിൽ ഏലത്തിന് ഡിമാൻഡുണ്ട്. വാരാന്ത്യം വലിപ്പം കൂടിയ ഇനം ഏലക്ക കിലോ 2692 രൂപയിലും ശരാശരി ഇനങ്ങൾ 2268 രൂപയിലുമാണ്.
വെളിച്ചെണ്ണയ്ക്ക് തിരിച്ചടി ദീപാവലി ഡിമാൻഡിൽ ഭക്ഷ്യയെണ്ണ വിപണി ചൂടുപിടിച്ചെങ്കിലും വെളിച്ചെണ്ണയ്ക്ക് തിരിച്ചടി. തമിഴ്നാട്ടിലെ വൻകിട തോട്ടങ്ങൾ കൊപ്ര സ്റ്റോക്ക് വിറ്റുമാറാൻ മത്സരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പാചക എണ്ണ വില്പന ദീപാവലി വേളയിലാണ്.
അൽപ്പം കരുതലോടെ കൊപ്ര ഇറക്കാൻ സ്റ്റോക്കിസ്റ്റുകൾ ശ്രമിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. കാങ്കയത്ത് കൊപ്ര 12,950 രൂപയിൽനിന്ന് 12,300ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ മാസാരംഭം മുതൽ 19,400 രൂപയിൽ നീങ്ങിയ വെളിച്ചെണ്ണയ്ക്ക് 100 രൂപ കുറഞ്ഞു. കൊപ്രയ്ക്ക് 200 രൂപ താഴ്ന്ന് 12,600 രൂപയായി.
ആഭരണ വിപണികളിൽ പവൻ 58,240 രൂപയിൽനിന്നും 58,720ലേയ്ക്ക് കയറിയതിനിടയിൽ നിക്ഷേപകർ രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് നടത്തിയത് കേരളത്തിൽ പവൻ 58,280 ലേയ്ക്ക് സാങ്കേതിക തിരുത്തലിന് ഇടയാക്കി.
എന്നാൽ വാരാന്ത്യം അന്താരാഷ്ട്ര മാർക്കറ്റ് വീണ്ടും ചൂടുപിടിച്ചു, ഇതോടെ പവൻ സർവകാല റിക്കാർഡായ 58,880 രൂപയായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2724 ഡോളറിൽനിന്നും 2749 വരെ ഉയർന്നു.