നിഫ്റ്റി മുൻവാരത്തിലെ 24,854 പോയിന്റിൽനിന്ന് 24,935 വരെ കയറിയതിനിടയിൽ വിദേശ ഫണ്ടുകൾ വീണ്ടും വില്പനയിലേയ്ക്ക് നിറയൊഴിച്ചു. അതോടെ പടക്കം പൊട്ടും കണക്കെ സൂചിക ആദ്യ സപ്പോർട്ടും രണ്ടാം സപ്പോർട്ടായി സൂചിപ്പിച്ച 24,245 പോയിന്റും തകർത്ത് 24,075ലേയ്ക്ക് ഇടിഞ്ഞു. വൻ തകർച്ചയ്ക്കു ശേഷം അല്പം മെച്ചപ്പെട്ട് വാരാന്ത്യം 24,180 പോയിന്റിലാണ്.
സൂചിക 19 പ്രവൃത്തിദിനങ്ങളിൽ എട്ടു ശതമാനം തകർന്നു. ഈവാരം 23,858 ആദ്യ താങ്ങ് സെൽ പ്രഷറിൽ തകർന്നാൽ തിരുത്തൽ 23,536 വരെ തുടരാം. വിപണിയുടെ പ്രതിരോധം 24,718ലാണ്.
ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റും, പാരാബോളിക്കും, എംഎസിഡിയും ദുർബലാവസ്ഥയിലാണ്. മറ്റു പല ഇൻഡിക്കേറ്ററുകളും ഓവർ സോൾഡാണെങ്കിലും താഴ്ന്നതലത്തിൽ പുതിയ ബാധ്യതകൾക്ക് നിക്ഷേപകർ ധൈര്യം കാണിച്ചില്ല.
തകർന്ന് ഓഹരി വിപണികൾ 2020 മാർച്ചിൽ കോവിഡ് കാലയളവിലെ ലോക്ക് ഡൗണിന് ശേഷം ഇത്തരം ഒരു തകർച്ചയെ ഇന്ത്യൻ നിക്ഷേപകർ അഭിമുഖീകരിക്കുന്നത് ആദ്യം. നിഫ്റ്റി സെപ്റ്റംബറിൽ സർവകാല റിക്കാർഡായ 26,277.35 പോയിന്റിൽനിന്നും ഇതിനകം 2000 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി സ്മോൾ ക്യാപ്, മിഡ് ക്യാപ് ഇൻഡക്സുകൾ റിക്കാർഡ് തലത്തിൽനിന്നും പത്ത് ശതമാനം ഇടിഞ്ഞു.
ബോംബെ സൂചിക 81,224ൽനിന്നും 81,679 പോയിന്റുവരെ തുടക്കത്തിൽ കയറിയെങ്കിലും കൂടുതൽ മികവിന് അവസരം നൽകാത്തവിധം വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്ക് കാണിച്ച തിടുക്കം 79,144ലേയ്ക്ക് ഇടിച്ചു. വാരാന്ത്യം സെൻസെക്സ് 79,402ലാണ്. വിദേശ വില്പന തുടർന്നാൽ സൂചിക 78,471ലേയ്ക്കും തുടർന്ന് 77,540 പോയിന്റിലേക്കും തളരാം. ആഭ്യന്തര ഫണ്ടുകൾക്ക് ബയിംഗിന് ഉത്സാഹിച്ചാൽ 81,006ൽ ആദ്യ പ്രതിരോധം തല ഉയർത്തും.
വിറ്റഴിച്ച് വിദേശ ഫണ്ടുകൾ വിദേശ ഫണ്ടുകൾ 22,912.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ഈ മാസത്തെ അവരുടെ വില്പന 1,14,130.97 കോടി രൂപയായി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,175 കോടി രൂപ നിക്ഷേപിച്ചു, ഒക്ടോബറിൽ അവർ ഇതിനകം 97,351 കോടി രൂപയുടെ നിക്ഷേപം നടത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം തിളങ്ങി. പശ്ചിമേഷ്യൻ സംഘർഷം ഫണ്ടുകളെ സ്വർണത്തിലേയ്ക്ക് അടുപ്പിക്കും. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2724 ഡോളറിൽനിന്നും 2749 വരെ കയറി.
യുദ്ധ രംഗത്തുനിന്നുള്ള വെടിയോച്ചകൾ ഫണ്ടുകളെ ഷോട്ട് കവറിംഗിന് പ്രേരിപ്പിച്ചാൽ നവംബറിൽ വില 2854 ഡോളറാകും. ഇതിനിടയിൽ യുഎസ് ഫെഡ് റിസർവ് പലിശയിൽ ഭേദഗതികൾ വരുത്തിയാൽ പുതുവർഷം സ്വർണം ട്രോയ് ഔൺസിന് 3000 ഡോളറിന് മുകളിൽ ഇടം പിടിക്കും.