ആഞ്ഞടിച്ചു ചുഴലിക്കാറ്റുകൾ; അമേരിക്കയിൽ 34 പേർ മരിച്ചു
Monday, March 17, 2025 1:45 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ 34 പേർ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റുകളുണ്ടായത്.
മിസൗറി സംസ്ഥാനത്ത് 12 പേർ മരിച്ചു. ഇവിടെ 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റുകൾ വീശി. മിസിസിപ്പിയിൽ ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ടെന്നസിയിലെ ഷെൽബിയിൽ നൂറു കിലോമീറ്ററിനടുത്ത് വേഗത്തിലാണു ചുഴലിക്കാറ്റ് വീശിയത്.
ജോർജിയ, ടെക്സസ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുകൾ മൂലം സെൻട്രൽ സംസ്ഥാനങ്ങളിൽ നൂറിലധികം കാട്ടുതീ രൂപംകൊണ്ടതായും റിപ്പോർട്ടുണ്ട്.