സുനിതയുടെ മടക്കം ബുധനാഴ്ച
Sunday, March 16, 2025 1:34 AM IST
ഹൂസ്റ്റൺ: ഒന്പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമറും ബുധനാഴ്ച ഭൂമിയിലേക്കു മടങ്ങും.
ഇരുവരെയും കൊണ്ടുവരാനായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം അടങ്ങുന്ന ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെട്ടു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യൻ സമയം ഇന്നു രാവിലെ ഒന്പതിന് ഡ്രാഗൺ പേടകം ബഹിരാകശ സ്റ്റേഷനുമായി സന്ധിക്കും.
അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചിരികളുമായിട്ടാണ് ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച സുനിതയ്ക്കും വിൽമറിനും ഒപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഭൂമിയിലേക്കു മടങ്ങും.
സുനിതയും വിൽമറും കഴിഞ്ഞവർഷം ജൂൺ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലെത്തിയത്. ബോയിംഗ് കന്പനിയുടെ പരീക്ഷണത്തിലിരിക്കുന്ന സ്റ്റാർലൈനർ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. എട്ടു ദിവസത്തെ ദൗദ്യമാണ് പദ്ധതിയിലുണ്ടായിരുന്നത്. സ്റ്റാർലൈനർ പേടകം തകരാറിലായതോടെ സുനിതയും വിൽമറും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.
ചൊവ്വാ ദൗത്യം അടുത്ത വർഷം അവസാനം: മസ്ക്
സ്പേസ് എക്സ് കന്പനി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് അടുത്തവർഷം അവസാനം ചൊവ്വാ ഗ്രഹത്തിലേക്കു വിക്ഷേപിക്കുമെന്ന് കന്പനി മുതലാളി ഇലോൺ മസ്ക്. 2029ന്റെ തുടക്കത്തിൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. 2031ൽ മനുഷ്യൻ ചൊവ്വയിൽ കാലുത്താൻ സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു.
123 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റോക്കറ്റാണ്. അടുത്തിടെ നടന്ന റോക്കറ്റിന്റെ വിക്ഷേപണ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ പദ്ധതിക്കും ഈ റോക്കറ്റാണ് പരിഗണനയിലുള്ളത്.