കാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമ കേസന്വേഷണത്തിന്റെ പരിധിയിലാണെന്നു കാനഡ അറിയിച്ചിരുന്നു. എന്നാൽ, 36 വർഷത്തെ നയതന്ത്രപരിചയമുള്ള സഞ്ജയ്കുമാറിനെ തെളിവുകളില്ലാതെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ഖലിസ്ഥാൻ അനുകൂലികളെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് സന്പാദിക്കാനുള്ള ട്രൂഡോയുടെ രാഷ്ട്രീയമാണിതെന്നു വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച വാർത്താകുറിപ്പിലൂടെ ഇന്ത്യ വിമർശിച്ചു.
ട്രൂഡോയുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർക്കെതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കു സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി.
നിരവധി തവണ അഭ്യർഥിച്ചിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു തെളിവും കനേഡിയൻ സർക്കാർ നൽകിയിട്ടില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ മറവിൽ രാഷ്ട്രീയനേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നു കാനഡ ആരോപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജർ 2023 ജൂണ്‍ 18നാണ് കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവച്ചു വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ട്. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.