മദ്രസകളിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാത്ത പല സംഭവങ്ങളും നടക്കുന്നതായി ബാലാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒൻപത് വർഷത്തോളമെടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയതെന്ന് ചെയർമാൻ പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. കമ്മീഷൻ സ്വമേധയ ആയും വിദ്യാർഥികൾ, രക്ഷിതാക്കൾ. അധ്യാപകർ, മതപണ്ഡിതർ തുടങ്ങിയവർക്കിടയിലും നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് റിപ്പോർട്ടെന്നും കനൂംഗോ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
’വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടോടെയാണ് ആമുഖമടക്കം 11 അധ്യായങ്ങളുള്ള റിപ്പോർട്ട് ആരംഭിക്കുന്നത്. 2020-21ലെ കണക്കനുസരിച്ച് രാജ്യത്ത് 19,613 അംഗീകൃത മദ്രസകളും 4037 അനൗദ്യോഗിക മദ്രസകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021-22 കാലയളവിൽ 18.86 കോടി കുട്ടികളാണ് രാജ്യത്ത് ഒന്നാം തരം മുതൽ എട്ടാംതരം വരെ പ്രവേശനം നേടിയത്.
ആറിനും 13നുമിടക്ക് പ്രായമുള്ള 4.11 കോടി മുസ്ലിം വിഭാഗക്കാരായ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 2021-22 കാലയളവിൽ 2.86 കോടി പേർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയെന്നാണ് കണക്ക്. 1.2 കോടി മുസ്ലിം വിഭാക്കാരായ കുട്ടികൾ സ്കൂളുകളിൽ എത്തിയില്ലെന്നാണ് വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ ഇൻഫർമേഷൻ സിസ്റ്റത്തിൽനിന്നു ലഭ്യമായ കണക്കുകൾ.