"മഹാദേവ്' ബെറ്റിംഗ് ആപ്പിന്റെ മുഖ്യ പങ്കാളികളായ സൗരബും രവിയും യുഎഇ കേന്ദ്രീകരിച്ചാണ് ആയിരത്തിലധികം കോടികൾ അനധികൃത വാതുവയ്പിലൂടെ കൈക്കലാക്കിയത്. മലേഷ്യ, യുഎഇ, തായ്ലൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കോൾ സെന്ററുകൾ തുടങ്ങി നാലായിരത്തോളം പാനൽ ഓപ്പറേറ്റേഴ്സിനെ ഉപയോഗിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഒരു ദിവസം 200 കോടി രൂപയെങ്കിലും വാതുവയ്പിലൂടെ ഇവർക്ക് വരുമാനമായി ലഭിച്ചെന്നാണു കണക്കുകൾ.
ഛത്തീസ്ഗഡിലെ ഭിലായിയിൽ ജ്യൂസ് കട നടത്തിയിരുന്നയാളാണ് സൗരബ്. തട്ടിപ്പിന്റെ ഭാഗമായി മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് 508 കോടി രൂപയുടെ കൈക്കൂലി സൗരബും രവിയും ചേർന്ന് നൽകിയിട്ടുണ്ടെന്ന് ഇഡി ആരോപിക്കുന്നു.