നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവും പ്രചാരണവുമടക്കമുള്ള വിഷയത്തിൽ രാഹുലിന് വിയോജിപ്പുണ്ടായിരുന്നു. രാഹുലിന്റെ പ്രചാരണതന്ത്രത്തിന് നേർവിപരീതമായായിരുന്നു ഭൂപീന്ദർ ഹൂഡയടക്കമുള്ള സംസ്ഥാന നേതാക്കളുടെ പ്രചാരണരീതി. ദളിത്, ഒബിസി വിഭാഗങ്ങളെ കൂടെനിർത്തിയുള്ള പ്രചാരണമായിരുന്നു രാഹുൽ മുന്നോട്ടുവച്ചത്.
ഹൂഡയും ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ദളിത് മുഖമായ കുമാരി ഷെൽജയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും പ്രചാരണത്തെ ബാധിച്ചു. ഹരിയാനയിലെ പരാജയം ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകളും പൊതുജനവും ഒരേ സ്വരത്തിൽ പറഞ്ഞിട്ടും തോൽക്കാനുണ്ടായ കാരണം സൂക്ഷ്മമായി പരിശോധിക്കുമെന്നും യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടും പാർട്ടിക്കുള്ളിലെ അനൈക്യവുമാണ് തോൽവിക്കു കാരണമായതെന്നും അവ ചർച്ച ചെയ്യുമെന്നും അജയ് മാക്കൻ വിശദീകരിച്ചു.