ക്വട്ടേഷൻ കൊലപാതകം, ബിസിനസ് വൈരം തുടങ്ങിയ കാര്യങ്ങൾകൂടി പരിഗണിച്ചായിരിക്കും ബാബാ സിദ്ദിഖി വധക്കേസിൽ അന്വേഷണം നടത്തുക. സിദ്ദിഖിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. വൈ കാറ്റഗറി സുരക്ഷയുള്ള നേതാവായിരുന്നു സിദ്ദിഖി. അന്വേഷണത്തിനു സഹായിക്കാനായി ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലിനെ നിയോഗിച്ചിട്ടുണ്ട്. 9.9 എംഎം പിസ്റ്റൾകൊണ്ട് അക്രമികൾ അഞ്ചു റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
മൂന്നു ദശകത്തിനിടെ മുംബൈയിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ നേതാവാണ് ബാബാ സിദ്ദിഖി. 1990കളുടെ തുടക്കത്തിൽ ബിജെപി എംഎൽഎമാരായ രാംദാസ് നായക്, പ്രേംകുമാർ ശർമ, ശിവസേന എംഎൽഎമാരായ വിത്തൽ ചവാൻ, രമേഷ് മോറെ എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘാംഗം കുറിച്ച സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ബോളിവുഡ് താരങ്ങളുടെ ഉറ്റതോഴൻ മുംബൈ: സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഉറ്റതോഴനായിരുന്നു ബാബാ സിദ്ദിഖി. ഇദ്ദേഹത്തിന്റെ വന്പൻ ഇഫ്താർ പാർട്ടികൾക്ക് ബോളിവുഡ് താരങ്ങളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.
കോവിഡ് കാലത്ത് സിദ്ദിഖി ശ്ലാഘനീയ പ്രവർത്തനമാണു നടത്തിയത്. 2004-08 കാലത്ത് മഹാരാഷ്ട്ര മന്ത്രിയായിരുന്നു. ബാന്ദ്ര(വെസ്റ്റ്) നിയമസഭാ മണ്ഡലത്തെ മൂന്നു തവണ(1999, 2004, 20009) കോൺഗ്രസ് ടിക്കറ്റിൽ പ്രതിനിധീകരിച്ച സിദ്ദിഖി ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ടത്. പ്രത്യേക കാരണമൊന്നും സിദ്ദിഖി പറഞ്ഞതുമില്ല. 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അജിത് പക്ഷത്തേക്ക് സിദ്ദിഖി എത്തിയത്. സിദ്ദിഖിയുടെ പിതാവ് ബിഹാറില ഗോപാൽഗഞ്ച് ജില്ലക്കാരനാണ്.