ബിസിനസ് രംഗത്തെ ഇതിഹാസത്തെ അവസാനമായി കാണാനും ആദരം അർപ്പിക്കാനും ആയിരങ്ങൾ ക്ഷമയോടെ കാത്തുനിന്നു. കൊളാബയിലെ രത്തൻ ടാറ്റയുടെ വീട്ടിലെത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും അന്തിമോപചാരം അർപ്പിച്ചു.
1937ൽ അതിസന്പന്ന പാഴ്സി കുടുംബത്തിലാണ് രത്തൻ ടാറ്റയുടെ ജനനം. രത്തനു പത്തു വയസുള്ളപ്പോൾ മാതാപിതാക്കളായ നവലും സൂനിയും വേർപിരിഞ്ഞു. പിന്നീട് മുത്തശ്ശി നവാജ്ബായിയുടെ സംരക്ഷണയിലാണു രത്തൻ വളർന്നത്.
നൂറു രാജ്യങ്ങളിലായി 30 കന്പനികളുടെ നിയന്ത്രണമുണ്ടായിരുന്ന രത്തൻ ടാറ്റ ഒരിക്കലും ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയില്ല. നാട്യങ്ങളില്ലാത്തതും താപസതുല്യവുമായ ജീവിതമാണ് അവിവാഹിതനായ അദ്ദേഹം നയിച്ചത്. ഇദ്ദേഹത്തിന്റെ കീഴിൽ ടാറ്റ ഗ്രൂപ്പ് 70 ഇരട്ടി വളർച്ച നേടി. 10 ലക്ഷത്തിലധികം ജീവനക്കാർ ടാറ്റയ്ക്കുണ്ട്. 2008ൽ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നല്കി രത്തൻ ടാറ്റയെ രാജ്യം ആദരിച്ചു.
ആര് പിൻഗാമിയാകും? 30 ലക്ഷം കോടി രൂപ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിനെ ഇനി ആരു നയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അർധസഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയായേക്കുമെന്നാണു റിപ്പോർട്ട്.
ടാറ്റാ സ്റ്റീലിന്റെയും വാച്ച് കന്പനി ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ. ഇദ്ദേഹത്തിന്റെ അമ്മ സിമോൺ ടാറ്റ ഫ്രഞ്ച്-സ്വിസ് കത്തോലിക്കാ വനിതയാണ്.
രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി കുടുംബബിസിനസിൽ ഇടപെടാറില്ല. കൊളാബയിലെ രണ്ടു ബെഡ്റൂം വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വം എൻ. ചന്ദ്രശേഖരനാണ്. 2017 മുതൽ ഇദ്ദേഹമാണ് ടാറ്റാ സൺസ് ചെയർമാൻ.