മിനിസോട്ട: യുഎസിൽ മലയാളിയായ റോയ് വർഗീസ് (50) വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പോലീസ് പിടിയിലായി.
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ സെന്റ് പോൾ നഗരത്തിലെ ഐ 35 ഇ ഹൈവേയ്ക്ക് സമീപമുള്ള വെസ്റ്റ് 7ാം സ്ട്രീറ്റിലുള്ള പോസ്റ്റ് ഓഫിസിൽ ജോലി ചെയ്യുന്നതിനിടെയാണ് റോയ് വർഗീസ് കൊല്ലപ്പെട്ടത്.
പ്രതിയെ കൊലപാതകം നടന്ന പോസ്റ്റ് ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് പിടികൂടിയത്. പിടിയിലായ പ്രതി 2021ൽ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഹ്യൂമൻ റിസോഴ്സ് ഡയറക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ ഉള്ളതായിട്ടാണ് വിവരം. ചൊവ്വാഴ്ച രാവിലെയാണ് പ്രതി ആദ്യമായി കോടതിയിൽ ഹാജരായത്, അവിടെ ജാമ്യം ഒരു മില്യൺ ഡോളറായി നിശ്ചയിച്ചു.